ദുബൈ: പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനയാണല്ലോ ദുബൈയിൽ. ബസും മെട്രോയും ട്രാമുമെല്ലാം യാത്രക്ക് ഉപയോഗിച്ചാൽ മാത്രം പോരാ നല്ല രീതിയിൽ ഉപയോഗിക്കണമെന്ന് ഒാർമപ്പെടുത്തുകയാണ് ദുബൈ ഗതാഗത അതോറിറ്റി (ആർ.ടി.എ). യാത്രക്കാർ അറിവില്ലായ്മ മൂലം വരുത്തുന്ന വീഴ്ചകളും അറിഞ്ഞിട്ടും ഗൗരവം കൽപ്പിക്കാത്ത ചില പ്രശ്നങ്ങളും അക്കമിട്ട് എണ്ണി ചൂണ്ടിക്കാട്ടി ആർ.ടി.എ ബോധവത്കരണം ആരംഭിച്ചു.
ബസ് ഷെൽറ്ററിൽ കയറിയിരുന്ന് ഉറങ്ങുക, ബസിലും മെട്രോയിലും ഇരുന്ന് ഭക്ഷണം കഴിക്കുക, ച്യൂയിങ് ഗം ചവക്കുക, പുക വലിക്കുക തുടങ്ങി 61കുറ്റങ്ങളാണ് യാത്രക്കാർ പതിവായി ചെയ്തു പോരുന്നത്. ഇവ ചെയ്യുന്നവർക്ക് നിയമ പ്രകാരം പിഴയും ആവർത്തിച്ചാൽ കർശന നടപടികളും നേരിടേണ്ടി വരും.
അടിയന്തിര ഘട്ടങ്ങളിലല്ലാതെ എമർജൻസി വാതിലുകളും മറ്റ് അടിയന്തിര^ആപത് രക്ഷാ സംവിധാനങ്ങളും ഉപയോഗിക്കുന്നവർക്ക് 2000 ദിർഹം വരെ പിഴ ലഭിച്ചേക്കും. വാഹനങ്ങളുടെ സീറ്റുകളോ മറ്റു വസ്തുക്കളോ കേടുപാടു വരുത്തുന്നവർക്ക് 500 ദിർഹം പിഴ ചുമത്തും. ബസ് ഷെൽറ്ററുകളിലും മെട്രോ കാത്തിരിപ്പു ഭാഗങ്ങളിലും ഉറങ്ങുന്നവർക്ക് 300 ദിർഹം പിഴ വീഴും. തീ പിടിത്ത കാരണമായ വസ്തുക്കൾ കൊണ്ടുപോകുന്നതും വഴി കാട്ടി നായ് ഒഴികെയുള്ള വളർത്തു മൃഗങ്ങളെ കൊണ്ടുപോകുന്നതും നിയമവിരുദ്ധമാണ്.
സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്തിരിക്കുന്ന മെട്രോ ബോഗിയിൽ പുരുഷൻമാർ യാത്ര ചെയ്യുന്നത്^ സ്ത്രീകളുടെ ഉറ്റബന്ധുക്കൾ ആണെങ്കിൽ പോലും അനുവദനീയമല്ല, എന്നാൽ കുഞ്ഞുങ്ങൾ ഇൗ പരിധിയിൽ വരില്ല. േനാൽ കാർഡ് ഇല്ലാതെ യാത്ര ചെയ്യുന്നവരിൽ നിന്ന് 200 ദിർഹവും വ്യാജ കാർഡുമായി യാത്ര ചെയ്യുന്നവരിൽ നിന്ന് 500 ദിർഹവും പിഴ വാങ്ങും. മെട്രോ ബോഗികൾ കൂട്ടി ഇണക്കിയ ഭാഗത്ത് ഇരിക്കുന്നതും ലഗേജുകൾ സൂക്ഷിക്കാൻ ഒഴിച്ചിട്ടിരിക്കുന്ന പ്രദേശത്ത് നിന്ന് യാത്ര ചെയ്യുന്നതും കുറ്റകരമാണ്. സീറ്റിൽ കാലു കയറ്റിവെച്ച് യാത്ര ചെയ്യൽ, ബസ് ഷെൽറ്ററുകളിൽ പരസ്യങ്ങൾ പതിക്കൽ, ബസിനുള്ളിൽ ചപ്പു ചവറുകൾ ഇടൽ എന്നിവയും കുറ്റകൃത്യങ്ങളിൽ ഉൾപ്പെടും.
യാത്രക്കാരുടെ സൗകര്യവും സന്തോഷവും ഉറപ്പാക്കാനും പരിഷ്കൃതമായ സഞ്ചാര രീതികൾ ശീലമാക്കാനും ലക്ഷ്യമിട്ടാണ് ഇൗ നടപടികളെന്ന് ഗതാഗത പ്രവർത്തന നിരീക്ഷണ വിഭാഗം ഡയറക്ടർ അബ്ദുല്ലാ അൽ മഹ്രി പറഞ്ഞു. യാത്രക്കാർ തെറ്റായ രീതികൾ പുലർത്തുന്നുണ്ടെങ്കിൽ അവക്ക് അറുതി വരുത്തുന്നത് സുപ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.