ദുബൈ: വിശന്നിരിക്കുന്ന ഒരു മനുഷ്യന് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു നേരത്തെ വിശപ്പു മാറും, അയാളെ മീൻപിടിക്കാൻ പഠിപ്പിച്ചാൽ ജീവിതകാലം മുഴുവൻ വിശപ്പിൽനിന്ന് മോചനം നൽകും- എന്നൊരു നാടോടി പഴമൊഴിയുണ്ട്. മറ്റുള്ളവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും അകറ്റാൻ എന്നും മുന്നിട്ടിറങ്ങുന്ന പ്രവാസ ലോകത്തെ പല സഹൃദയരും പഴമൊഴിയുടെ ആദ്യ ഭാഗത്ത് പറയുന്നതുപോലെയുള്ള സഹായത്തിനായാണ് ഒരുപാട് തുക ചെലവഴിക്കാറ്. എന്നാൽ, ആദ്യം വിശപ്പുമാറ്റാനുള്ള സഹായം ചെയ്യുകയും പിന്നീട് അയാളുടെ കുടുംബത്തിെൻറയും അതിനു ശേഷം നാട്ടിലെ സമാന അവസ്ഥയിൽ കഴിയുന്ന മറ്റുള്ളവരുടെയും പ്രയാസമകറ്റാനുള്ള മാർഗം കാണിച്ചുകൊടുക്കുന്ന ഒരു മനുഷ്യനും നമുക്കിടയിലുണ്ട്. അധ്വാനത്തിെൻറയും സമ്പാദ്യത്തിെൻറയും മഹത്ത്വം നൂറുകണക്കിനാളുകൾക്ക് പകർന്നുകൊടുത്ത് ബഹളങ്ങളിൽ നിന്നകന്ന് നടന്നുപോകുന്ന ആ മനുഷ്യൻ- പ്രവാസി ബന്ധു ഷംസുക്ക എന്ന കെ.വി. ഷംസുദ്ദീൻ പ്രവാസ ജീവിതം തുടങ്ങിയിട്ട് ജൂലൈ 21ന് 50 വർഷം പിന്നിടുന്നു.
അനധികൃത മാർഗത്തിൽ പണം സമ്പാദിക്കുകയോ നിയമവിരുദ്ധമായി പണമയക്കുകയോ ചെയ്യരുതെന്നും സ്വർണ ഖനിയിൽ എത്തിപ്പെട്ടാലും അനർഹമായി ഒരു തരി പോലും സ്വന്തമാക്കരുതെന്നും പറഞ്ഞാണ് സിലോണിൽ വ്യാപാരിയായിരുന്ന ഉപ്പ 24ാം വയസ്സിൽ മകനെ പ്രവാസത്തിനയച്ചത്. 74ാം വയസ്സിലും ആ ഉറപ്പുകൾ പാലിക്കുന്നു, മറ്റുള്ള വരെക്കൊണ്ടും അത് പരിപാലിപ്പിക്കുന്നു.യു.എ.ഇയിൽ സ്വകാര്യ ജോലിയും സർക്കാർ ജോലിയും ചെയ്ത ശേഷമാണ് ഇൻഡോ- യു.എ.ഇ സഹകരണത്തിലുള്ള ആദ്യ സാമ്പത്തിക സംരംഭമായ ബർജീൽ- ജിയോജിത് സെക്യൂരിറ്റീസിന് തുടക്കമിടുന്നത്. ഇൗ ബിസിനസിൽ നേടിയ ലാഭങ്ങളേക്കാളേറെ ഇദ്ദേഹത്തെ സമ്പന്നനും സംതൃപ്തനുമാക്കുന്നത് താൻ പകർന്നുനൽകിയ സമ്പാദ്യ പാഠങ്ങൾക്കനുസൃതമായി പ്രവാസി സഹോദരങ്ങൾ നടത്തുന്ന മുന്നേറ്റങ്ങൾ കാണുേമ്പാഴാണ്. 2001 നവംബർ 16ന് ഷാർജ ഇന്ത്യൻ അസോസിയേഷനിലാണ് കെ.വി. ഷംസുദ്ദീൻ ആദ്യമായി പ്രവാസികൾക്ക് സമ്പാദ്യശീലം സംബന്ധിച്ച് ക്ലാസെടുക്കുന്നത്.
പിന്നീട് പലപല വേദികൾ, ഏഷ്യാനെറ്റ് റേഡിയോയിൽ ഏറെ ജനപ്രിയമായ ടോക്ഷോ, സമ്പാദ്യവും നിക്ഷേപവും എന്ന പുസ്തകം- ഇവിടെയെല്ലാം ആവർത്തിച്ചതും എല്ലുവെള്ളമാക്കി അധ്വാനിച്ച പണം പാഴാക്കരുതേ എന്ന പല്ലവിതന്നെ. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് കൂടുതൽ വാങ്ങിക്കൂട്ടുന്നതിൽ നിന്നും വട്ടിപ്പലിശക്ക് ഒരു ദിർഹമെങ്കിലും കടമെടുക്കുന്നതിൽ നിന്നും ആളുകളെ പിന്തിരിപ്പിച്ചു. യൂനിറ്റ് ട്രസ്റ്റ് നിക്ഷേപവും, ഒാഹരി വിപണിയുമെല്ലാം പ്രവാസി ഇന്ത്യൻ സമൂഹത്തിനിടയിൽ പരിചയപ്പെടുത്തിയതും ജനകീയമാക്കിയതും മറ്റാരുമല്ല. വിദേശ ഇന്ത്യക്കാരുടെ വാറന് ബഫറ്റ് എന്നാണ് ഒരു ധനകാര്യ മാഗസിൻ ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്. പ്രവാസത്തിലൂടെ ആർജിച്ച സമ്പാദ്യം മുഴുവൻ മുടക്കി വീട് പണിതുകൂട്ടരുതെന്നും പാഴ്ച്ചെലവ് ഒഴിവാക്കണമെന്നും വർഷങ്ങളായി നടത്തുന്ന ഉപദേശം ശരിയായിരുന്നുവെന്ന് പലരും തിരിച്ചറിഞ്ഞത് അപ്രതീക്ഷിതമായി നാട്ടിലേക്ക് മടങ്ങേണ്ടിവന്ന ഘട്ടത്തിലാണ്. 582 വേദികളിലാണ് ഇതിനകം സമ്പാദ്യ പരിശീലന ക്ലാസെടുത്തത്. കോവിഡ് ലോക്ഡൗൺ മൂലം ലോകം നിശ്ചലമായപ്പോഴും മുമ്പത്തേക്കാൾ തിരക്കായിരുന്നു ഇൗ മനുഷ്യന്. ലോകത്തിെൻറ പല കോണുകളിലുള്ള പല തരത്തിലുള്ള ജനങ്ങൾക്കായി 42 ഒാൺലൈൻ പരിശീലന ക്ലാസുകളെടുത്തു.
വർഷങ്ങൾക്ക് മുമ്പ് സാമ്പത്തിക ബാധ്യത കുമിഞ്ഞുകൂടി ജീവിതം അവസാനിപ്പിച്ചാലോ എന്നാലോചിച്ച പല ആളുകളും ഇൗ കുറിപ്പ് വായിക്കുന്നുണ്ടാവും എന്ന് ഉറപ്പാണ്. ബിസിനസ് തകർന്ന് കടൽ ലക്ഷ്യമാക്കി നടന്ന മനുഷ്യനെ പിന്തിരിപ്പിച്ച് കുടുംബത്തിലേക്ക് തിരിച്ചെത്തിച്ചത് ഷംസുക്കയുടെ ഒരു ഫോൺകാളായിരുന്നു. കടങ്ങൾ എല്ലാം വീട്ടി എന്നു മാത്രമല്ല, മുമ്പത്തേക്കാൾ മികച്ച വ്യവസായ സ്ഥാപനങ്ങളുടെ ഉടമയാണ് അദ്ദേഹമിന്ന്. പ്രവാസികൾക്ക് നാട്ടിലേക്ക് കൊണ്ടുപോകാവുന്ന സ്വർണത്തിെൻറ അളവ് നീതിപൂർവമാക്കുന്നതിനും വിദേശത്തുള്ള ഇന്ത്യക്കാർക്ക് ആധാർ അനുവദിക്കുന്നതിനും വഴിയൊരുക്കിയതും ഷംസുക്കയുടെ പോരാട്ടമാണ്. അസാധ്യമെന്ന് കരുതുന്ന കാര്യങ്ങൾ ആത്മാർഥമായ പരിശ്രമം കൊണ്ട് സാധ്യമാക്കാനാകുമെന്ന ഗുരുതുല്യനായ സുഹൃത്ത് മലയാളത്തിെൻറ പ്രിയ എഴുത്തുകാരൻ എം.പി. നാരായണപ്പിള്ളയുടെ ഉപദേശമാണ് ഇതിന് കരുത്തായത്. വെറും മണൽപ്പരപ്പിൽ ചവിട്ടിനിന്ന് ചൊവ്വയിലേക്ക് കുതിക്കാനൊരുങ്ങുന്ന ഇമറാത്ത് എന്ന ദേശവും ഇവിടത്തെ ധിഷണാശാലികളായ ഭരണാധികാരികളും തന്നെ ഏറെ പ്രചോദിപ്പിച്ചുവെന്ന് ഷംസുക്ക പറയുന്നു. കോവിഡാനന്തര കേരളത്തിന് പഠിക്കാൻ ഒേട്ടറെ മാതൃകകൾ ഇവിടെയുണ്ട്.
തിരിച്ചുപോകുന്ന മലയാളിയുടെ പുനരധിവാസത്തിനു സ്വീകരിക്കേണ്ട മാർഗങ്ങളെക്കുറിച്ചാണ് പ്രവാസത്തിെൻറ സുവർണ ജൂബിലി വാർഷിക ദിനത്തിലും അദ്ദേഹത്തിെൻറ ചിന്ത. സ്വന്തം സമ്പാദ്യത്തിെൻറ ഒരു ഭാഗം സമൂഹത്തിന് എന്നും ഉപകാരപ്പെടുന്ന രീതിയിലുള്ള ജീവകാരുണ്യ പ്രയത്നങ്ങൾക്ക് സമർപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.ഷംസുക്കാ, ഇക്കഴിഞ്ഞ 50 വർഷങ്ങൾ പ്രവാസമണ്ണിൽ സമ്പാദിച്ച് വെറുതേ ജീവിച്ചു തീർക്കുകയായിരുന്നില്ല താങ്കൾ; മറിച്ച്, സഹജീവികൾക്കായി പലിശയില്ലാതെ കടം നൽകിയിരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.