ദുബൈ: ഇസ്രായേൽ പ്രസിഡൻറ് ഐസാക് ഹെർസോഗ് ആദ്യ സന്ദർശനത്തിനായി യു.എ.ഇയിലെത്തി. ആദ്യമായാണ് ഒരു ഇസ്രായേൽ പ്രസിഡൻറ് യു.എ.ഇയിൽ എത്തുന്നത്. ഉന്നത ഭരണ നേതൃത്വങ്ങളുമായി ചർച്ചകൾക്കും എക്സ്പോ 2020 ദുബൈയിലെ ഇസ്രായേൽ ദിനാഘോഷത്തിൽ പങ്കെടുക്കാനുമാണ് സന്ദർശനം.
ഐസാക് ഹെർസോഗിനെയും ഭാര്യ മിഷേൽ ഹെർസോഗിനെയും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ സ്വീകരിച്ചു.
അബൂദബി ഖസർ അൽ വത്വനിൽ നൽകിയ സ്വീകരണച്ചടങ്ങിൽ ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങൾ ആലപിച്ചു.തുടർന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദുമായി നടന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിൽ 2020 ൽ ഒപ്പുവെച്ച അബ്രഹാം ഉടമ്പടി പ്രകാരമുള്ള സഹകരണത്തിന്റെ വിവിധ വശങ്ങൾ ചർച്ച ചെയ്തു. വിവിധ അന്താരാഷ്ട്ര, പ്രാദേശിക വിഷയങ്ങളും ഇരുവരുടെയും സംസാരത്തിൽ കടന്നുവന്നു. സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം ജനങ്ങളുടെ നന്മക്കായി കൂടുതൽ തലത്തിലേക്ക് വ്യാപിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇസ്രായേൽ പ്രസിഡൻറ് പ്രസ്താവിച്ചു. അബൂദബി പ്രസിഡൻഷ്യൽ ടെർമിനലിൽ എത്തിയ ഐസാക് ഹെർസോഗിവിനെയും ഉന്നത ഉദ്യോഗസ്ഥ സംഘത്തെയും യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.
തിങ്കളാഴ്ച ദുബൈയിലെത്തുന്ന പ്രസിഡന്‍റ് എക്സ്പോയിൽ ഇസ്രായേൽ ദേശീയദിനാഘോഷ ചടങ്ങുകളിൽ പങ്കെടുക്കും.
2020ൽ അബ്രഹാം ഉടമ്പടി നിലവിൽ വന്ന ശേഷം ഇരു രാജ്യങ്ങളും സാമ്പത്തികം, നിക്ഷേപം, സാങ്കേതികവിദ്യ, ആരോഗ്യം തുടങ്ങിയ വിവിധ മേഖലകളിൽ സഹകരണം സജീവമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് യു.എ.ഇ സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.