ദുബൈ: സാമൂഹിക പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ പങ്കാളികളെയും പ്രായോജകരെയും ആദരിച്ച് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ). ‘പാർട്ണേഴ്സ് ഓഫ് ഇംപാക്ട്’ എന്ന പേരിലാണ് ജി.ഡി.ആർ.എഫ്.എ ആസ്ഥാനത്ത് ആദരമൊരുക്കിയത്. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ വികസന കാഴ്ചപ്പാടുകളോട് ചേർന്നുനിൽക്കുന്നതായിരുന്നു പരിപാടി. പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ ആഗോള മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കാനും സാമ്പത്തിക രംഗത്ത് യു.എ.ഇയുടെ സ്ഥാനം ഉറപ്പിക്കാനും കഴിയൂവെന്ന ആശയത്തിന്‍റെ ഭാഗമായായിരുന്നു വേറിട്ട സംഗമം ഒരുക്കിയത്.
ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി, ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെന്‍റർ സി.ഇ.ഒ അബ്ദുല്ല ഹംദാൻ ബിൻ ദൽമൂക്, ജി.ഡി.ആർ.എഫ്.എ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ അടക്കമുള്ളവരും വിവിധ അസിസ്റ്റന്‍റ് ഡയറക്ടർമാരും പങ്കാളികളും ചടങ്ങിൽ സംബന്ധിച്ചു.
ഞങ്ങളുടെ നേട്ടങ്ങൾ യഥാർഥത്തിൽ ഒരു കൂട്ടായ പ്രവർത്തനത്തിന്‍റെ ഫലമാണെന്നും ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പങ്കാളികളില്ലാതെ ഒരു സ്ഥാപനത്തിനും ഒറ്റക്ക് പ്രവർത്തിക്കാനോ മികവിന്‍റെ ഈ തലത്തിൽ എത്താനോ കഴിയില്ലെന്നും ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു. ജി.ഡി.ആർ.എഫ്.എയുടെ യാത്രയിൽ പങ്കാളികൾ വഹിച്ച പങ്കിനെ അദ്ദേഹം പ്രശംസിച്ചു. മൂല്യാധിഷ്ഠിത സഹകരണവും സുസ്ഥിരതയും ഉറപ്പാക്കുന്ന വികസന മാതൃകയാണ് ‘പാർട്ണേഴ്സ് ഓഫ് ഇംപാക്ട്’ മുന്നോട്ട് വെക്കുന്നതെന്ന് അബ്ദുല്ല ഹംദാൻ ബിൻ ദൽമൂക് അഭിപ്രായപ്പെട്ടു. സ്ഥാപനത്തിന്‍റെ പ്രധാന നേട്ടങ്ങളും സംരംഭങ്ങളും കോർത്തിണക്കിയ വിഡിയോ പ്രദർശനവും പങ്കാളികൾക്ക് ആശയങ്ങൾ പങ്കുവെക്കാനുള്ള പ്രത്യേക ചർച്ച സെഷനും ഒരുക്കിയിരുന്നു. ജി.ഡി.ആർ.എഫ്.എയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചുള്ള രൂപരേഖയും ചടങ്ങിൽ അവതരിപ്പിച്ചു. സ്പോൺസർമാരെയും പങ്കാളികളെയും ചടങ്ങിൽ ആദരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.