അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ ജി.ഡി.ആർ.എഫ്.എ സംഘടിപ്പിച്ച പരിപാടിയിൽനിന്ന്

അന്താരാഷ്ട്ര തൊഴിലാളി ദിനം; തൊഴിൽ സമൂഹത്തോടൊപ്പം ആഘോഷിച്ച് ജി.ഡി.ആർ.എഫ്.എ

ദുബൈ: അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ എമിറേറ്റിലെ തൊഴിൽ സമൂഹത്തെ ഹൃദയത്തോട് ചേർത്തുപിടിച്ച് ദുബൈ. താമസ കുടിയേറ്റ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തൊഴിലാളികളുടെ താമസസ്ഥലങ്ങൾ സന്ദർശിക്കുകയും സ്നേഹം പങ്കുവെക്കുകയും ചെയ്തത് പലർക്കും പ്രവാസ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളായി മാറി. ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) എമിറേറ്റിൽ സംഘടിപ്പിച്ച ഈ വർഷത്തെ തൊഴിലാളി ദിനാഘോഷം മനുഷ്യബന്ധങ്ങളുടെ ചൂട് പകരുന്ന വലിയ സംഗമായി മാറി. അൽ ഖൂസിലും ജബൽ അലിയിലുമായി വ്യാപിച്ചുകിടക്കുന്ന 34 ലേബർ ക്യാമ്പുകളിലേക്ക് ഉദ്യോഗസ്ഥർ നേരിട്ട് എത്തി തൊഴിലാളികളുമായി സംവദിച്ചു.

36,000ത്തിലധികം തൊഴിലാളികളാണ് പരിപാടിയിൽ നേരിട്ട് പങ്കാളികളായത്. ‘ബ്ലൂ കണക്ട്’ ആപ്പിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്ത പരിപാടിയിൽ ആയിരക്കണക്കിന് തൊഴിലാളികൾ ഓൺലൈനായി പങ്കുചേർന്നു. ആകെ 41,272 പേർ പങ്കെടുത്ത മഹാസംഗമം, തൊഴിലാളികളുമായി ബന്ധപ്പെടുന്നതിൽ ഒരു പുതിയ മാതൃകയായി മാറി.

തൊഴിലാളികൾ അറിയാതെ നാട്ടിലുള്ള കുടുംബാംഗങ്ങൾ അയച്ച സ്നേഹസന്ദേശങ്ങൾ വലിയ സ്ക്രീനുകളിൽ തെളിഞ്ഞത് ആഘോഷത്തിന്‍റെ ഏറ്റവും ഹൃദയസ്പർശിയായ നിമിഷങ്ങളായിരുന്നു. ആ ശബ്ദങ്ങളും മുഖങ്ങളും കണ്ടപ്പോൾ പലർക്കും കണ്ണീരടക്കാനായില്ല. ക്യാമ്പുകളിലെ ആഘോഷങ്ങൾക്കൊപ്പം കായിക മത്സരങ്ങളും വിനോദ പരിപാടികളും സംഘടിപ്പിച്ചിരുന്നു. ടെലികോം കമ്പനിയായ ഡു ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നൂറിലധികം സമ്മാനങ്ങളും സ്മാർട്ട്ഫോണുകളും വിതരണം ചെയ്തു.

മനുഷ്യരെ മുൻനിർത്തിയുള്ള ദുബായുടെ കാഴ്ചപ്പാടാണ് ഈ പരിപാടി. സാധാരണക്കാരായ തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയാണ് ഇത്തരം പരിപാടികളിലൂടെ ലക്ഷ്യമെന്നും ജി.ഡി.ആർ.എഫ്.എ അസി. ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു. തൊഴിലാളികളുമായി നേരിട്ടും ഡിജിറ്റലായും ബന്ധപ്പെടുന്ന ഈ മാതൃക, കൂടുതൽ ആളുകളിലേക്കു സന്ദേശങ്ങൾ എത്തിക്കാൻ സഹായിക്കുന്നുവെന്നും തൊഴിലാളികളെ ആദരിക്കുകയും പങ്കാളികളാക്കുകയും ചെയ്യുന്നത് അവരുടെ ആത്മവിശ്വാസവും അനുഭവവും ഉയർത്തുന്നുവെന്ന് ലേബർ റിലേഷൻസ് റെഗുലേഷൻ വിഭാഗം അസി. ഡയറക്ടർ ജനറൽ കേണൽ ഉമർ മതാർ അൽ മുസൈന അഭിപ്രായപ്പെട്ടു.

Tags:    
News Summary - International Workers' Day; GDRFA celebrates with the labor community

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.