ദുബൈ: തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഇൻഷ്വറൻസ് ഏർപെടുത്തിയ സർക്കാർ നടപടി ജീവനക്കാർക്ക് ആത്മ വിശ്വാസത്തോടെ ജോലി ചെയ്യുന്നതിന് വഴിയൊരുക്കും. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്നതോടെ തൊഴിൽ മേഖലക്കും ഉണർവാകും.
ജോലി നഷ്ടപ്പെടുന്നവർ പ്രതിസന്ധിയിലാകുന്നത് പ്രവാസ ലോകത്ത് പതിവാണ്. യു.എ.ഇയിൽ താമസം, ഭക്ഷണം പോലുള്ളവക്ക് ചെലവ് കൂടുതലായതിനാൽ പലരും വിസ കാൻസലാകുന്നതോടെ നാട്ടിലേക്ക് തിരിക്കുകയാണ് പതിവ്. എന്നാൽ, ഇൻഷ്വറൻസ് നടപ്പാക്കുന്നതോടെ മൂന്ന് മാസം കൂടി യു.എ.ഇയിൽ പിടിച്ചുനിന്ന് പുതിയ ജോലി കണ്ടെത്താൻ കഴിയും. ജോലി പോയാൽ മൂന്ന് മാസം വര ശമ്പളത്തിന്റെ 60 ശതമാനം ലഭിക്കുന്ന രീതിയിലാണ് പദ്ധതി. ജീവനക്കാർക്ക് മാസം അഞ്ച് ദിർഹം മുതൽ പ്രീമിയം അടച്ച് ഇൻഷ്വറൻസിന്റെ ഭാഗമാകാം. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ഫെഡറൽ സർക്കാർ ജീവനക്കാർക്കും പരിരക്ഷ ലഭിക്കും.
രണ്ട് തരം ഇൻഷ്വറൻസാണ് അവതരിപ്പിക്കുന്നത്. 16,000 ദിർഹം വരെ അടിസ്ഥാന ശമ്പളമുള്ളവർക്ക് മാസത്തിൽ അഞ്ച് ദിർഹം വീതം അടച്ച് ഇൻഷ്വറൻസിൽ ചേരാം. അല്ലെങ്കിൽ വർഷത്തിൽ 60 ദിർഹം അടക്കണം. 16,000 ദിർഹമിന് മുകളിൽ അടിസ്ഥാന ശമ്പളമുള്ളവർ മാസം 10 ദിർഹം വീതമോ വർഷത്തിൽ 120 ദിർഹമോ പ്രീമിയം അടക്കണം. മാസത്തിലോ 3, 6, 9 മാസം കൂടുമ്പോഴോ പ്രീമിയം അടക്കാനും സൗകര്യമുണ്ട്. ജീവനക്കാരാണ് ഇൻഷ്വറൻസ് തുക അടക്കേണ്ടത്, സ്ഥാപനമല്ല. ശമ്പളം 16,000 ദിർഹമിൽ താഴെയുള്ളവർക്ക് പരമാവധി പ്രതിമാസം 10,000 ദിർഹമാണ് ഇൻഷ്വറൻസായി ലഭിക്കുക.
16,000 ദിർഹമിന് മുകളിലുള്ളവർക്ക് പരമാവധി 20,000 ദിർഹം ലഭിക്കും. അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനമാണ് ഇൻഷ്വറൻസ് തുകയായി കണക്കാക്കുന്നത്. ജോലി നഷ്ടപ്പെട്ട് മൂന്ന് മാസം വരെയാണ് ഇൻഷ്വറൻസ് തുക ലഭിക്കുന്നത്. എന്നാൽ, ഇക്കാലയളവിനിടെ പുതിയ ജോലി ലഭിക്കുകയോ രാജ്യം വിടുകയോ ചെയ്താൽ പിന്നീട് തുക ലഭിക്കില്ല. സ്മാർട്ട് ആപ്ലിക്കേഷൻ, ഇൻഷ്വറൻസ് പൂളിന്റെ ഇ പോർട്ടൽ, കോൾ സെന്റർ എന്നിവ വഴി അപേക്ഷകൾ സമർപ്പിക്കാം. ജോലി നഷ്ടപ്പെട്ട് 30 ദിവസത്തിനുള്ളിൽ െക്ലയിമിനായി അപേക്ഷ സമർപ്പിക്കണം.
രണ്ടാഴ്ചക്കുള്ളിൽ തുക ലഭിച്ച് തുടങ്ങും. ഇൻഷ്വറൻസ് പൂളിന്റെ വെബ്സൈറ്റ്, സ്മാർട്ട് ആപ്ലിക്കേഷൻ, എ.ടി.എം, കിയോസ്ക് മെഷീൻ, ബിസിനസ് സെന്റർ, മണി എക്സ്േചഞ്ച് സ്ഥാപനങ്ങൾ, ഡു, ഇത്തിസാലാത്ത്, എസ്.എം.എസ് തുടങ്ങിയ സംവിധാനങ്ങൾ വഴി ഉപഭോക്താക്കൾക്ക് സ്കീമിൽ ചേരാം. നിയമം നടപ്പാക്കുന്നതോടെ രാജ്യത്തെ തൊഴിൽ മേഖലയിൽ കൂടുതൽ സുരക്ഷയുണ്ടാകുമെന്നാണ് കരുതുന്നത്. തൊഴിലുമായി ബന്ധപ്പെട്ട് ആത്മവിശ്വാസമുണ്ടാക്കാനും ഇത് ഉപകരിക്കും. ജോലി നഷ്ടമാകുന്നവർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുന്നത് ഒഴിവാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.