ദുബൈ: ഹൈദരലി തങ്ങൾ, കുഞ്ഞാലിക്കുട്ടി തുടങ്ങിയവരെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട കെ.എം.സി.സി നേതാക്കളുടെ സ്ഥാനം തെറിച്ചു. ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി ഷബീർ കീഴൂരിനെയും ട്രഷറർ ബഷീർ സി.എ. പള്ളിക്കരയെയുമാണ് പദവികളിൽ നിന്ന് മാറ്റിനിർത്തിയത്.
ഇതു സംബന്ധിച്ച കത്ത് യു.എ.ഇ കെ.എം.സി.സി നാഷനൽ കമ്മിറ്റി പ്രസിഡൻറ് പുത്തൂർ റഹ്മാൻ ദുബൈ ആക്ടിങ് പ്രസിഡൻറ് ഹനീഫ ചേർക്കളത്തിന് കൈമാറി. സംഘടനയുടെ സൽപേരിന് കളങ്കമുണ്ടാക്കുന്ന രൂപത്തിൽ വ്യക്തമായ അച്ചടക്കലംഘനം നടത്തിയതിെൻറ പേരിലാണ് പുറത്താക്കിയതെന്ന് കത്തിൽ പറയുന്നു. പാർട്ടിയുടെ നയങ്ങളിൽ അഭിപ്രായവ്യത്യസമുണ്ടെങ്കിൽ പറയുന്നതിൽ തെറ്റില്ലെന്നും എന്നാൽ, സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിപരമായ അധിക്ഷേപം നടത്തുന്നത് അനുവദിക്കാനാവില്ലെന്നും പുത്തൂർ റഹ്മാൻ പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്നാണ് ഷബീറും ബഷീറും കുഞ്ഞാലിക്കുട്ടിക്കും മറ്റു നേതാക്കൾക്കുമെതിരെ ഫേസ്ബുക്കിലും വാട്സ്ആപ് ഗ്രൂപ്പിലും പോസ്റ്റുകളിട്ടത്. പിണറായി വിജയനെ അഭിനന്ദിച്ചും പോസ്റ്റിട്ടിരുന്നു.
'ജനവിധി അംഗീകരിക്കുന്നു' എന്ന് മുനവ്വറലി തങ്ങൾ ഇട്ട പോസ്റ്റിന് 'കാലം മാറി തങ്ങളേ, കുഞ്ഞാലിക്കുട്ടിയുടെ നാടകം മനസ്സിലാക്കാനുള്ള ബുദ്ധി അണികൾക്കുണ്ട്, കുഞ്ഞാലിക്കുട്ടി സാഹിബ് അധികാരക്കൊതിയിൽ താഴോട്ട് വരുന്നത് ഉൾക്കൊള്ളാൻ അണികൾക്കായില്ല, കുഞ്ഞാലിക്കുട്ടിയുടെ ചെയ്തികൾക്ക് അനുഭവിക്കേണ്ടി വന്നത് പി.കെ. ഫിറോസാണ്' എന്നായിരുന്നു ഷബീറിെൻറ കമൻറ്. 'പത്രക്കാരുടെ ചോദ്യങ്ങൾക്ക് സ്വയം ഉത്തരം പറയാൻ പറ്റാത്ത സംസ്ഥാന പ്രസിഡൻറ്, ഇതാണോ മുസ്ലിം ലീഗ്' എന്നായിരുന്നു ഒരു വാട്സ് ആപ് ഗ്രൂപ്പിൽ ബഷീറിെൻറ ചോദ്യം.
കഴിവില്ലാത്ത പ്രസിഡൻറാണെങ്കിൽ രാജിവെക്കട്ടെ, അല്ലെങ്കിൽ കോളറിന് പിടിച്ച് പുറത്താക്കണമെന്നും ഈ വോയ്സ് ക്ലിപ്പിൽ പറയുന്നു. മലപ്പുറത്ത് തിരിച്ചടിക്ക് കാരണം അധികാരക്കൊതിയുടെ അഹങ്കാരം, ഇബ്രാഹിം കുഞ്ഞിെൻറ സമ്മർദത്തിന് വഴങ്ങി മകൻ ഗഫൂറിന് സീറ്റ് കൊടുത്തത് തെറ്റ്, പാർട്ടിയെന്നാൽ കുഞ്ഞാലിക്കുട്ടിയും മുനീറും മാത്രമല്ല, നേതാക്കൾക്ക് സ്ഥാനത്തുനിന്നിറങ്ങണമെങ്കിൽ അതു നേരെ മയ്യിത്ത് കട്ടിലിലേക്കായിരിക്കണമെന്ന് നിർബന്ധമാണ്, നാലാളുടെ സഹായമില്ലാതെ നടക്കാൻ പോലും സാധിക്കാത്ത നേതാവിന് സ്ഥാനം നിർബന്ധമാണ് എന്നിങ്ങനെയും ഫേസ്ബുക്കിൽ പോസ്റ്റുകളിട്ടിരുന്നു. പിണറായി വിജയെൻറ ചിത്രത്തിനൊപ്പം 'സഖാവിനെ അഭിനന്ദിക്കുന്നു' എന്നൊരു പോസ്റ്റും ഇട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.