ദുബൈ: ആതിഥ്യത്തിലും വരുമാനത്തിലും പുതിയ കണക്കുകൾ കുറിച്ച് യു.എ.ഇ. 2025ൽ 32 ദശലക്ഷത്തിലധികം ഹോട്ടൽ അതിഥികളെ സ്വാഗതം ചെയ്ത യു.എ.ഇ ടൂറിസം രംഗത്ത് വീണ്ടും വൻ വളർച്ച രേഖപ്പെടുത്തി. 2025-ൽ രാജ്യത്തുടനീളമുള്ള ഹോട്ടൽ സ്ഥാപനങ്ങൾ 49.2 ശതകോടി ദിർഹത്തിലധികം വരുമാനം നേടി. മുൻവർഷത്തെ അപേക്ഷിച്ച് 9.7 ശതമാനത്തിന്റെ വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയത്. ലോകത്തിലെ ഏറ്റവും ഉയർന്ന ഹോട്ടൽ റൂം ലഭ്യത നിലനിർത്തിയയും യു.എ.ഇക്ക് അഭിമാനിക്കത്തക്ക നേട്ടമായി.
ടൂറിസം മേഖലയുടെ പ്രവർത്തനത്തെക്കുറിച്ചുള്ളഎമിറേറ്റ്സ് ടൂറിസം കൗൺസിലിന്റെ 2025-ലെ റിപ്പോർട്ട് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം വിലയിരുത്തിയ വേളയിലാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്.
രാജ്യത്ത്1,240-ലധികം ഹോട്ടൽ സ്ഥാപനങ്ങളിലായി 217,000ത്തിൽപരം മുറികളാണുള്ളത്. വർഷത്തിലുടനീളം ശരാശരി ഹോട്ടൽ റൂം ലഭ്യത നിരക്ക് 79.5 ശതമാനത്തിലെത്തി. പ്രാദേശികമായും ആഗോളപരമായും ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നാണിത്. കൂടാതെ 2025ൽ ഈ മേഖലയിൽ ഏകദേശം 100 ദശലക്ഷം ‘ഹോട്ടൽ നൈറ്റുകൾ’ രേഖപ്പെടുത്തി.
രാജ്യത്തുടനീളം ഹോട്ടൽ മുറികൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും സന്ദർശകരുടെ ആവശ്യത്തിലും നിരന്തര വളർച്ചയുണ്ടായതായി റിപ്പോർട്ടിലുണ്ട്. ഇത് ലോകത്തെ മുൻനിര ടൂറിസം, യാത്രാ കേന്ദ്രമെന്ന യു.എ.ഇയുടെ സ്ഥാനം അരക്കിട്ടുറപ്പിക്കുന്നു. 2024-ലെ ട്രാവൽ ആൻഡ് ടൂറിസം ഡെവലപ്‌മെന്റ് ഇൻഡക്‌സിൽ യു.എ.ഇ ആഗോളതലത്തിൽ 18-ാം സ്ഥാനത്തും മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിൽ ഒന്നാമതും എത്തിയിട്ടുണ്ട്. ഏഴ് എമിറേറ്റുകളിലുടനീളമുള്ള വ്യോമയാനം, ഹോസ്പിറ്റാലിറ്റി, വിനോദം, സാംസ്കാരിക പദ്ധതികൾ എന്നിവയിലെ വൻതോതിലുള്ള നിക്ഷേപങ്ങളുടെ പിന്തുണയാണ് ടൂറിസം രംഗത്ത് മികവു തുടരാൻ യു.എ.ഇയെ തുണക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.