ദുബൈ: പ്രവാസലോകത്തെ എഴുത്തുകാരനും കലാ സാംസ്കാരിക പ്രവർത്തകനുമായ സൈഫ് കൊടുങ്ങല്ലൂർ നാലു പതിറ്റാണ്ടുകൾ നീണ്ട പ്രവാസം അവസാനിപ്പിച്ചു. 1977 ഇൽ ദുബൈയിലെത്തിയ സൈഫ് മുഹമ്മദ് ഒമർ ബിൻ ഹൈദർ കമ്പനിയുടെ കൺസ്ട്രക്ഷൻ വിഭാഗത്തിൽ ഇലക്ട്രിഷ്യൻ ആയിട്ടായിരുന്നു ജോലിതുടക്കം. അക്കാലത്തു ദുബൈയിൽ വിരലിൽ എണ്ണാവുന്ന കെട്ടിടങ്ങളെ ഉണ്ടായിരുന്നുള്ളു. അക്കാലത്തു താമസമെല്ലാം ജോലിചെയ്യുന്ന സൈറ്റിൽ താത്കാലികമായി ഉണ്ടാക്കിയ പ്ലൈവുഡ് മുറികളിൽ ആയിരുന്നെങ്കിലും സോനാപൂരിൽ ലേബർ ക്യാമ്പുകളുടെ പണി തുടങ്ങിയിരുന്നു. ഇൻറൻനെറ്റും മൊബൈലും പോയിട്ട് ടി.വിയും വി.സി.ആറും പോലും ഇല്ലാത്ത കാലം, ആകെയുള്ള നേരംപോക്ക് ടേപ്പ് റെക്കോർഡറിൽ പാട്ടുകേൾക്കുക, പുസ്തകം വായന എന്നിവ മാത്രം. ക്യാമ്പിൽ നൂറോളം മലയാളികളുണ്ട്, അവരിലധികം പേരും എഴുത്തിലും വായനയിലും തൽപരരായിരുന്നു. അവരെയെല്ലാം അണിനിരത്തി ‘ഗൾഫ് റാണി’ എന്ന പേരിൽ കയ്യെഴുത്തു മാസികയ്ക്കു രൂപം നൽകി.
ആയിടെ 1979 ൽ ദേരയിലെ എസ്സിൽസിർ ഹോട്ടലിൽ (ഇന്നത്തെ ദേര ഷെറാട്ടൺ) ജോലിക്കു കയറി. ഇന്നത്തെ യൂണിയൻ മെട്രോ സ്റ്റേഷന് മുന്നിലായിരുന്നു ദെയ്റ സിനിമ, സമയം ചെലവഴിക്കാനുള്ള ഏക ആശ്രയം. മലയാളത്തിലെ എല്ലാ ആനുകാലിക പ്രസിദ്ധീകരണങ്ങളും കിട്ടുന്ന ഒരു ബുക്ഷോപ് അവിടെ ഉണ്ടായിരുന്നു, കുറച്ചു വാങ്ങും ബാക്കി അവിടെ നിന്ന് വായിച്ചും തീർക്കുക പതിവായിരുന്നു. 1981 ൽ മിനിസ്ട്രി ഓഫ് ഹെൽത്തിനു കീഴിലെ കുവൈറ്റ് ഹോസ്പിറ്റലിൽ (ഇന്നത്തെ അൽ ബറാഹ ഹോസ്പിറ്റൽ ) മൈന്റെനൻസിൽ ജോലിക്ക് കയറി പിന്നീട് 1982 ൽ അൽ അമൽ സൈക്കാട്രിക് ഹോസ്പിറ്റലിൽ നിയമിക്കപ്പെട്ടു. 42വർഷത്തെ പ്രവാസ ജീവിതത്തിലെ പിരിഞ്ഞുപോരുന്ന ഈ മാസമടക്കം 34വർഷവും അൽ അമൽ സൈക്കാട്രിക് ഹോസ്പിറ്റലിൽ ജോലി ചെയ്തു.
ആദ്യത്തെ ലേഖനം 'സ്വർഗത്തിലും വഞ്ചന' എന്ന പേരിൽ 1984 ൽ ഉണ്ടായ സന്തോഷം അതിരില്ലായിരുന്നു. പിന്നീട് ആദ്യ ചെറുകഥ "പരാജിതൻ" പ്രസിദ്ധീകരിച്ച മംഗളം വരിക പ്രതിഫലമായി അന്ന് 100 രൂപ മണി ഓർഡറായി വീട്ടിലെത്തിച്ചു. 1985ൽ "എമിറേറ്റ്സ് സാഹിതി" എന്നപേരിൽ സാഹിത്യ സംഘടന രൂപീകരിച്ചതോടെ ഒരുപാട് കഥയരങ്ങുകളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.
ആദ്യത്തെ നോവൽ "ബലിപീഠം" കോട്ടയത്തെ ഐഡിയൽ ബുക്സ് പ്രസിദ്ധീകരിച്ചു .രണ്ടാമത്തെ നോവൽ "നിലവിലെ നിഴലുകൾ" എക്സ്പ്രസ്സ് വാരികയും. 1990 കളിൽ റേഡിയോ ചാനലായ റേഡിയോ ഏഷ്യയിലെ നിരവധി പരിപാടികളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. സാംസ്കാരിക പ്രവർത്തനത്തിൽ മാത്രമല്ല തൊഴിൽ മേഖലയിലും എന്നും മികവു പുലർത്തിയ സൈഫിന് നിരവധി തവണ മികച്ച ജീവനക്കാരനുള്ള പ്രശംസാപത്രവും ക്യാഷ് അവാർഡും ലഭിച്ചു. 33 വർഷം സുഖദുഖങ്ങളിൽ ഒപ്പം നിന്ന ഭാര്യ സുഹറയോടൊപ്പം കൊടുങ്ങല്ലൂരിലേക്ക് മടങ്ങിയ ശേഷവും സാംസ്കാരിക പ്രവർത്തനം തുടരും. മകൻ കുടുംബവുമൊത്ത് ദുബൈയിലും മകൾ നാട്ടിലും കഴിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.