അബൂദബി: ആഗോള ഭക്ഷ്യപ്രതിസന്ധി പരിഹരിക്കുന്നതിന് സുപ്രധാന പങ്കുവഹിക്കാനൊരുങ്ങി യു.എ.ഇ. അബൂദബി കിസാഡില്‍ അടുത്തിടെ പ്രഖ്യാപിച്ച ഫുഡ് ഹബ്ബിലൂടെയാവും യു.എ.ഇ ഇതിന് വഴിയൊരുക്കുക. അബൂദബിയിലെ ഖലീഫ ഇന്‍ഡസ്ട്രിയല്‍ സോണില്‍ ഭക്ഷ്യ വ്യാപാര, ലോജിസ്റ്റിക്‌സ് കേന്ദ്രം ഈ വര്‍ഷം ഫെബ്രുവരിയിലാണ് അധികൃതര്‍ പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനവും യുക്രെയ്ൻ യുദ്ധവുംമൂലം നിലവിലെ ആഗോള ഭക്ഷ്യപ്രതിസന്ധിക്ക് ഈ കേന്ദ്രം സഹായകരമാകുമെന്നാണ് ഭക്ഷ്യസുരക്ഷ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം.
കിഴക്കന്‍ പടിഞ്ഞാറന്‍ വിപണികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഫുഡ് ഹബ് റീജ്യനിലെ ഏറ്റവും വലുതാണെന്ന് എഡി പോര്‍ട്‌സ് ഗ്രൂപ് മാനേജിങ് ഡയറക്ടറും ഗ്രൂപ് ചീഫ് എക്‌സിക്യൂട്ടിവുമായ ക്യാപ്റ്റന്‍ മുഹമ്മദ് ജുമാ അല്‍ഷമീസി പറഞ്ഞു.
ആഗോള ഭക്ഷ്യസുരക്ഷ പ്രതിസന്ധി പരിഹരിക്കുന്നതില്‍ നേതൃപരമായ പങ്കുവഹിക്കുകയെന്ന യു.എ.ഇ ഭരണകര്‍ത്താക്കളുടെ തീരുമാനത്തിന്‍റെ ഭാഗമായാണ് ഇത്തരമൊരു ഹബ് അബൂദബിയില്‍ തുടങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിന്‍റെ ഭാഗമായി ഒക്ടോബറില്‍ അബൂദബിയില്‍ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നുണ്ട്. അബൂദബി നാഷനല്‍ എക്‌സിബിഷന്‍ സെന്‍ററിലാണ് സമ്മേളനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.