മാലിന്യ മുക്ത അബൂദബി

അബൂദബി: ഏതുതരം മാല്യന്യങ്ങളും സാമ്പത്തിക സ്രോതസ്സായി മാറ്റുക എന്ന ലക്ഷ്യത്തോടെ അബൂദബിയിലെ മാലിന്യ സംസ്‌കരണ ശൃംഖലകളും പദ്ധതികളും വിപുലീകരിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നു. 2031ഓടെ 80 ശതമാനം മാലിന്യങ്ങളും നിക്ഷേപ കേന്ദ്രങ്ങളില്‍ എത്തുന്നതില്‍ നിന്ന് ഒഴിവാക്കി പുനരുപയോഗിക്കുക എന്ന തീരുമാനമാണ് നടപ്പാക്കി വരുന്നതെന്ന് അബൂദബി മാലിന്യ സംസ്‌കരണ കമ്പനിയായ തദ് വീര്‍ ഗ്രൂപ്പ് അധികൃതര്‍ വ്യക്തമാക്കി. മാലിന്യ ശേഖരണം, റീസൈക്ലിങ്, മാലിന്യത്തില്‍ നിന്ന് ഊര്‍ജം ഉത്പാദിപ്പിക്കല്‍ എന്നിവയ്ക്കായുള്ള അടിസ്ഥാന സൗകര്യ വികസനത്തിലാണ് കമ്പനി ഇപ്പോള്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നത്.

ഓരോ മാലിന്യത്തിലും അതിന്റേതായ മൂല്യമുണ്ടെന്നും അവയെ ശരിയായ രീതിയില്‍ തരംതിരിക്കാത്തതാണ് പ്രധാന പ്രശ്‌നമെന്നും തദ് വീര്‍ ഗ്രൂപ്പ് കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് അവയര്‍നസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്‍വാഹിദ് ജുമാ പറഞ്ഞു. ഇലക്ട്രോണിക് അവശിഷ്ടങ്ങള്‍, കെട്ടിട നിര്‍മാണാവശിഷ്ടങ്ങള്‍, ജൈവമാലിന്യങ്ങള്‍ എന്നിവ വേര്‍തിരിച്ച് സംസ്‌കരിക്കാന്‍ പ്രത്യേക അത്യാധുനിക സൗകര്യങ്ങളാണ് എമിറേറ്റില്‍ ഒരുക്കിയിട്ടുള്ളത്. അബൂദബിയുടെ മാലിന്യ സംസ്‌കരണ സംവിധാനം പ്രധാനമായും മൂന്ന് തലങ്ങളിലായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സ്ട്രാറ്റജി ആന്‍ഡ് ബിസിനസ് പെര്‍ഫോമന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഹമ്മദ് അല്‍ ഖയൂമി വിശദീകരിച്ചു. മാലിന്യ ശേഖരണം, പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍ വേര്‍തിരിച്ചെടുക്കല്‍, ഊര്‍ജ ഉല്‍പാദനം എന്നിവയാണവ.

തദ് വീറിന്റെ കീഴിലുള്ള 'തജ്മീഅ്' എന്ന കമ്പനി നിലവില്‍ വടക്കന്‍ മേഖലയിലെ 29 മേഖലകളില്‍ മാലിന്യ ശേഖരണം നടത്തുന്നുണ്ട്. ഇത് വൈകാതെ എമിറേറ്റ് ഒട്ടാകെ വ്യാപിപ്പിക്കും. കൃത്യമായ റൂട്ടുകള്‍ നിശ്ചയിക്കാനും ഇന്ധന ഉപയോഗവും പുകമലിനീകരണവും കുറയ്ക്കാനുമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റിയല്‍ ടൈം ഡാറ്റാ സംവിധാനങ്ങള്‍ എന്നിവയാണ് തജ്മീഅ് ഇതിനായി ഉപയോഗിക്കുന്നത്.ഇലക്ട്രോണിക് മാലിന്യങ്ങളില്‍ നിന്ന് വിലപിടിപ്പുള്ള ലോഹങ്ങളും മറ്റും വേര്‍തിരിച്ചെടുക്കുന്നുമുണ്ട്. കെട്ടിട നിര്‍മാണാവശിഷ്ടങ്ങളും ജൈവമാലിന്യങ്ങളും പുനരുപയോഗിക്കുന്നു. പുനരുപയോഗിക്കാന്‍ ഒട്ടും സാധിക്കാത്ത അവശിഷ്ടങ്ങള്‍ മാത്രമാണ് ഊര്‍ജ ഉത്പാദന കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്.

Tags:    
News Summary - Garbage-free Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.