ഹോഴ്സ് ജമ്പിങ് മത്സരം

ഫുജൈറ ഹോഴ്സ് ജമ്പിങ് മത്സരം ചൊവ്വാഴ്ച ആരംഭിക്കും

ഫുജൈറ: കിരീടാവകാശി ശൈഖ്‌ മുഹമ്മദ്‌ ബിന്‍ ഹമദ് അല്‍ ശര്‍ഖിയുടെ രക്ഷാകർതൃത്വത്തിൽ ഫുജൈറ ഇന്റർനാഷണൽ അറേബ്യൻ ഹോഴ്സ് ചാമ്പ്യൻഷിപ്പിനോട് അനുബന്ധിച്ച് ഹോഴ്സ് ജമ്പിങ് മത്സരങ്ങൾ ഡിസംബർ 12ന് ആരംഭിക്കും. ഫുജൈറ എമിറേറ്റിൽ ആദ്യമായി നടക്കുന്ന ടൂർണമെന്റിൽ രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള 130കുതിരകൾ പങ്കെടുക്കുന്നുണ്ട്. ഫുജൈറ ഫോര്‍ട്ട്‌ അങ്കണത്തില്‍ നടക്കുന്ന മത്സരത്തില്‍ വിവിധ വിഭാഗങ്ങളിലായി വിജയികള്‍ക്ക് മൂന്ന് ലക്ഷം ദിര്‍ഹമിന്റെ സമ്മാന തുകയും ട്രോഫിയും ലഭിക്കും. കുട്ടികളിൽ നിന്നും യുവാക്കളിൽ നിന്നുമായി വന്‍ പങ്കാളിത്തമാണ് ടൂർണമെന്‍റിന് പ്രതീക്ഷിക്കുന്നത്.

എട്ടാമത് ഫുജൈറ ഇന്റർനാഷണൽ അറേബ്യന്‍ കുതിര സൗന്ദര്യ മത്സരം ഡിസംബര്‍ 14മുതല്‍ 16 വരെയാണ് നടക്കുന്നത്. കുതിരകളുടെ ശരീര ഘടന, ശക്തി, നടത്തിലെയും ഓട്ടത്തിലെയും സൗന്ദര്യം എന്നിവ വിലയിരുത്തിയാണ് വിധി നിർണയിക്കുന്നത്. സൗന്ദര്യ മത്സരത്തില്‍ ഈ പ്രാവശ്യം യു.എ.ഇയിൽ നിന്ന് 330 കുതിരകളും മറ്റു രാജ്യങ്ങളില്‍ നിന്നായി 15 കുതിരകളും പങ്കെടുക്കുന്നുണ്ട്.

മുന്‍ വര്‍ഷങ്ങളേക്കാൾ കൂടുതലാണ് ഇത്തവണ പങ്കാളിത്തം. യു.എ.ഇയില്‍ നിന്നും മറ്റു ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്നുമായി നിരവധിയാളുകളാണ് മത്സരം കാണാന്‍ എത്താറുള്ളത്. ഏഴ് വർഷമായി നടന്നുവരുന്ന ഇന്റർനാഷണൽ അറേബ്യൻ ഹോഴ്‌സ് ചാമ്പ്യൻഷിപ്പ് ഒരു വിശിഷ്ട കായിക കേന്ദ്രമെന്ന നിലയിൽ ഫുജൈറയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും എമിറാത്തി പൈതൃകത്തെ പരിചയപ്പെടുത്തുന്നതിലും മുഖ്യ പങ്കുവഹിച്ചിട്ടുണ്ടെന്ന് ഇന്റർനാഷണൽ അറേബ്യൻ ഹോഴ്‌സ് ചാമ്പ്യൻഷിപ്പിന്റെ സംഘാടക സമിതി ചെയർമാൻ ഡോ. അഹമ്മദ് ഹംദാൻ അൽ സയൂദി പറഞ്ഞു.

Tags:    
News Summary - Fujairah Horse Jumping Competition will start on Tuesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.