ദുബൈ: വിജയകരമായ വ്യോമപ്രതിരോധത്തിനിടെ അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് ദുബൈയിൽ നാല് പേർക്ക് പരിക്കേറ്റു. സൗത്ത് ദുബൈയിലെ താമസ മേഖലയിലേക്കാണ് ചീളുകൾ വീണത്. സംഭവത്തിൽ പ്രോപ്പർട്ടികൾക്ക് നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പരിക്കേറ്റവർ ഏഷ്യൻ സ്വദേശികളാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ചൊവ്വാഴ്ച പല തവണ ദുബൈ താമസക്കാർ ചെറിയ പൊട്ടിത്തെറിയുടെ ശബ്ദങ്ങൾ കേട്ടിരുന്നു. ഈ ശബ്ദങ്ങൾ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന് അധികൃതർ വ്യക്തമാക്കി. നേരത്തെ ദുബൈ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കുവൈത്തിന്റെ ക്രൂഡ് ഓയിൽ ടാങ്കർ കപ്പലിൽ തീപിടിത്തമുണ്ടായിരുന്നു. ചൊവ്വാഴ്ച പുലർച്ചയുണ്ടായ തീപിടുത്തം അടിയന്തര പ്രതികരണ സേനാംഗങ്ങൾ വിജയകരമായി അണച്ചതായി മീഡിയ ഓഫീസ് അറിയിച്ചു.
ടാങ്കറിലെ 24 ക്രൂ അംഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും തുടരുകയാണെന്നും സ്ഥിതിഗതികൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് പൊതുജനങ്ങളെ അറിയിക്കുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.