അബൂദബി: യു.എ.ഇയിലെ ഏറ്റവും വലിയ ആരോഗ്യ പരിപാലന ശൃംഖലയായ പ്യൂര്‍ഹെല്‍ത്ത്, അബൂദബിയില്‍ കോര്‍ണിഷ് ആശുപത്രി നിര്‍മാണത്തിന് ശിലയിട്ടു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി അബൂദബിയില്‍ സ്ഥാപിക്കുന്ന ആദ്യത്തെ അത്യാധുനിക മെഡിക്കല്‍ സിറ്റിയുടെ ഭാഗമായ 'സെഹ ന്യൂ കോര്‍ണിഷ് ആശുപത്രി'യുടെ ശിലാസ്ഥാപനമാണ് നിര്‍വഹിച്ചത്. പുതിയ ആശുപത്രിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു. അബൂദബി കിരീടാവകാശിയും അബൂദബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ 2024ല്‍ നല്‍കിയ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക മെഡിക്കല്‍ സിറ്റി യാഥാർഥ്യമാക്കുന്നത്.
മെഡിക്കല്‍ സിറ്റിയുടെ പ്രധാന ഭാഗമായി മാറുന്ന ആശുപത്രിയില്‍ ഒമ്പത് നിലകളിലായി 1,08,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ 357 ബെഡുകള്‍ സജ്ജീകരിക്കും. ആറ് ഇന്‍ഡക്ഷന്‍ റൂമുകള്‍ ഉള്‍പ്പെടെ 25 കിടക്കകളുള്ള പ്രസവപൂര്‍വ വിഭാഗം, 11 ഐ.സി.യു ബെഡുകള്‍, രണ്ട് ഐ.സി.യു ഐസൊലേഷന്‍ റൂമുകള്‍, 34 നിയോനാറ്റല്‍ ഐ.സി.യു ബെഡുകള്‍, 80 സ്‌പെഷല്‍ കെയര്‍ ബേബി യൂനിറ്റുകള്‍, 148 പോസ്റ്റ്പാര്‍ട്ടം-ഗൈനക്കോളജി മുറികള്‍, നാല് ഐസൊലേഷന്‍ റൂമുകള്‍, 44 വി.ഐ.പി സ്യൂട്ടുകള്‍, മൂന്ന് റോയല്‍ സ്യൂട്ടുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പീഡിയാട്രിക് കെയറിലെ സെന്‍റര്‍ ഓഫ് എക്‌സലന്‍സ് ആയ ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റി, പ്രത്യേക പുനരധിവാസ കേന്ദ്രം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രത്യേക മാനസികാരോഗ്യ കേന്ദ്രം എന്നിവയും ഈ മെഡിക്കല്‍ സിറ്റിയുടെ ഭാഗമായിരിക്കും. 35ലധികം പീഡിയാട്രിക് സബ്-സ്‌പെഷാലിറ്റികളാണ് ഇവിടെ ലഭ്യമാകുക.
ഓങ്കോളജി, ട്രാന്‍സ്പ്ലാന്‍റ് മെഡിസിന്‍, പ്രമേഹം, അലര്‍ജി, ഇമ്യൂണോളജി, ന്യൂറോ റീഹാബിലിറ്റേഷന്‍, ബിഹേവിയറല്‍ സയന്‍സസ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതോടെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും പുരോഗമിച്ച സംയോജിത ചികിത്സാ കേന്ദ്രമായി അബൂദബി മാറും. 1977 മുതല്‍ അബൂദബിയുടെ കുടുംബജീവിതത്തിന്‍റെ ഭാഗമായ നിലവിലെ കോര്‍ണിഷ് ആശുപത്രിയില്‍ ഇതുവരെ മൂന്ന് ലക്ഷത്തിലധികം പ്രസവങ്ങള്‍ നടന്നിട്ടുണ്ട്. എമിറേറ്റിലെ മൂന്നില്‍ ഒരു കുഞ്ഞ് ജനിക്കുന്നത് ഈ ആശുപത്രിയിലാണ്.
യു.എ.ഇയിലെ ഏറ്റവും വലിയ ലെവല്‍ 3 നിയോനാറ്റല്‍ ഇന്‍റന്‍സിവ് കെയര്‍ യൂനിറ്റ് ഉള്ള ഇവിടെയാണ് അബൂദബിയിലെ പകുതിയോളം എന്‍.ഐ.സി.യു രോഗികളെയും പ്രവേശിപ്പിക്കുന്നത്. ഈ പാരമ്പര്യം കൂടുതല്‍ വിപുലവും ആധുനികവുമാക്കിയുമാണ് പുതിയ 'സെഹ ന്യൂ കോര്‍ണിഷ് ആശുപത്രി' പ്രവര്‍ത്തനസജ്ജമാകുന്നത്. സ്ത്രീകള്‍ക്ക് ഗര്‍ഭധാരണത്തിന് മുമ്പുള്ള ഘട്ടം മുതല്‍ പ്രസവവും കുഞ്ഞുങ്ങളുടെ ജനനവും കൗമാരപ്രായവും വരെയുള്ള എല്ലാ ഘട്ടങ്ങളിലും ആഗോള നിലവാരത്തിലുള്ള പരിചരണം ഉറപ്പാക്കാന്‍ ഈ മെഡിക്കല്‍ സിറ്റിയിലൂടെ സാധിക്കും.
പ്യൂര്‍ഹെല്‍ത്തിന്‍റെ നിര്‍മാണ, സംഭരണ വിഭാഗമായ 'റാഫിദ്' ആണ് പുതിയ പദ്ധതി പൂര്‍ത്തിയാക്കുന്നത്. അബൂദബി ഡിപാര്‍ട്ട്മെന്‍റ് ഓഫ് ഹെല്‍ത്ത് ചെയര്‍മാന്‍ മന്‍സൂര്‍ ഇബ്രാഹിം അല്‍ മന്‍സൂരി, അണ്ടര്‍ സെക്രട്ടറി ഡോ. നൂറ ഖമീസ് അല്‍ ഗൈതി, പ്യൂര്‍ഹെല്‍ത്ത് ഗ്രൂപ് സി.ഇ.ഒ. ശാഇസ്ത ആസിഫ്, ഗ്രൂപ് സി.ഒ.ഒ. റാഷിദ് സൈഫ് അല്‍ ഖുബൈസി, സെഹ ഗ്രൂപ് സി.ഇ.ഒ സയീദ് ജാബര്‍ അല്‍ കുവൈത്തി, സെഹ കോര്‍ണിഷ് ഹോസ്പിറ്റല്‍ സി.ഇ.ഒ അസ്മ അലി അല്‍ ഹലാസെ എന്നിവരുള്‍പ്പെടെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. ‘കുടുംബ വര്‍ഷ’ത്തിനായി രാജ്യം ഒരുങ്ങുന്ന വേളയില്‍ ഈ നാഴികക്കല്ല് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും ആരോഗ്യരംഗത്ത് ആഗോളതലത്തില്‍ അബൂദബിയുടെ സ്ഥാനം ഇത് കൂടുതല്‍ ശക്തമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.