വീരഗാഥകൾ പാർക്കുന്ന കോട്ടകൾ

ചരിത്രം തച്ചുടക്കുമ്പോഴല്ല, അവ യഥാർഥ ചാരുതയിൽ പുനർനിർമിക്കുമ്പോഴാണ് ഒരു രാജ്യം മുൻതലമുറയോട് ആദരവുള്ളവരായി മാറുന്നതെന്ന് പറഞ്ഞ് തരികയാണ് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. തുറമുഖ ഉപനഗരമായ ഖോർഫക്കാന് ആവോളം സൗന്ദര്യം പകർന്നിട്ടുണ്ട് ഷാർജ. സ്വപ്​നപദ്ധതിയായ ഖോർഫക്കാൻ തുരങ്കപാത പൂർത്തിയായതോടെയാണ് പ്രദേശം കൂടുതൽ സൗന്ദര്യവതിയായത്. പോർച്ചുഗീസുകാരോട് പോരാടി, അധിനിവേശത്തെ ചെറുത്ത കോട്ടകളും കൊത്തളങ്ങളും മലമുകളിലുള്ള വീടുകളും അതിമനോഹരമായി വാർത്തെടുത്താണ് ഷാർജ വീരഗാഥകളോട് ചേർന്ന് നിൽക്കുന്നത്.

ഖോർഫക്കാനിലേക്കുള്ള യാത്രയിൽ തുരങ്ക പാതകൾ അവസാനിച്ചാൽ വലതു വശത്തായി, മലയുടെ ഉച്ചിയിൽ തട്ടുതട്ടുകളായി കാണുന്ന പൗരാണിക വീടുകൾ അതിമനോഹരമാണ്. കേവലം കാഴ്ച്ചകൾക്ക് വേണ്ടി ഒരുക്കിയതല്ല ഈ വീടുകൾ. പോർച്ചുഗീസ് വ്യാപാരിയും കപ്പൽ സഞ്ചാര സാഹിത്യകാരനുമായിരുന്നു ഡ്വാർത്തേ ബാർബോസയോടൊപ്പം വന്ന പറങ്കിപ്പടയെ അടിച്ചോടിച്ച ഖോർഫക്കാന്‍റെ ധീരത പതിഞ്ഞ് കിടക്കുന്നവയാണ് ഈ വീടുകൾ. വാസ്കോഡ ഗാമക്കുശേഷം കേരളത്തിലേക്ക് വന്ന പോർച്ചുഗീസ് വൈസ്രോയിയായ കബ്രാളിന്‍റെ കൂടെയാണ് ബാർബോസ ഏഷ്യയിലേക്കെത്തുന്നത്. മലയാള ഭാഷ നന്നായി അറിയാമായിരുന്ന ആളായിരുന്നു ബാർബോസ. നിരവധി രചനകൾ ഇദ്ദേഹം മലയാളത്തിൽ നടത്തിയിട്ടുണ്ട്.

ഖോർഫക്കാനിലെ പരാജയ ശേഷം ഉറ്റചങ്ങാതിയായ മാഗല്ലനുമൊത്ത് ഫിലിപ്പീൻ ദ്വീപുകളിലേക്ക് യാത്ര തിരിക്കുകയായിരുന്നു. മഗല്ലൻ മാക്ടൻ യുദ്ധത്തിൽ വച്ച് മരണമടയുകയും ബാർബോസയേയും കൂട്ടരേയും സെബുവിലെ രാജാവ് വധിക്കുകയുമാണ് ഉണ്ടായത് എന്നാണ് ചരിത്രം. ആ ചരിത്രത്തിെൻറ തുടക്കം കുറിക്കുന്ന പ്രദേശങ്ങളും വീടുകളുമാണ് ഖോർഫക്കാനിലുള്ളത്. മലകളിൽ നിന്ന് ലഭിച്ച വസ്തുക്കൾ ചേർത്ത് വെച്ച് പടുത്തുയർത്തിയ വീടുകളുടെ അകത്തളങ്ങളിൽ സൗകര്യങ്ങൾ ഏറെയുണ്ട്. പ്രതികൂല കാലവസ്ഥകളെ ചെറുക്കുവാനുള്ള ഈ വീടുകളുടെ കഴിവ് അപാരമാണ്. മഴക്കാലത്ത് ഉരുൾ പൊട്ടലുണ്ടാകുന്ന പ്രദേശത്താണ് ഈ വീടുകൾ സ്ഥിതി ചെയ്യുന്നത്. എന്നാൽ യാതൊരുവിധ കേടുപാടുകളും ഈ പൈതൃകങ്ങൾക്കില്ല. കരിമ്പാറകൾ വളരെ ശ്രദ്ധയോടെ അടുക്കി വെച്ചാണ് ഇവയുടെ നിർമാണം. മേൽക്കൂരയുടെ നിർമാണത്തിനും പാറകൾ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. വളരെ ശ്രദ്ധയോടെ വേണം ഈ വീടുകളുടെ പരിസരത്ത് എത്തുവാൻ.

കള്ളിച്ചെടികളും, ഉരകങ്ങളും ഈ ഭാഗത്ത് സ്ഥിരം കാഴ്ച്ചയാണ്. ഖോർഫക്കാൻ റോഡ് ചെന്ന് ചേരുന്ന ഭാഗത്ത് ഒരുക്കിയ ജലതരംഗങ്ങൾ അതിമനോഹരമാണ്. രാത്രിയിൽ ഈ പ്രദേശത്തിന് വസന്തത്തിന്‍റെ സൗന്ദര്യമാണെന്നാണ് സന്ദർശകരുടെ വർണന. ഒരു ചത്വരത്തെ വെളിച്ചം കൊണ്ടും വെള്ളം കൊണ്ടും രാവിന്‍റെ മായിക ഭാവം കൊണ്ടും എങ്ങനെ ഒരു ചിത്രമാക്കി മാറ്റാം എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ഈ പ്രദേശം. നാലിടങ്ങളിലായാണ് പുതിയ ഫൗണ്ടനുകൾ സ്ഥാപിച്ചിട്ടുള്ളത്. മലകളെ പുണർന്ന് കിടക്കുന്നതിനാൽ ഇവക്ക് ഭംഗിയും കൂടുതലാണ്. 12 കോടി ദിർഹമാണ് ഈ ജലധാരകൾക്കായി ഷാർജ ചിലവഴിച്ചത്. ഖോർഫക്കാൻ കോട്ട, അൽറാബി ടവർ തുടങ്ങിയവയും പുരാതന നഗരവും പുനർനിർമിച്ചിട്ടുണ്ട് മലയാളികളുടെ ഗൾഫ്പ്രവാസത്തിന്‍റെ ആദ്യകാലടികൾ പതിഞ്ഞ മണ്ണിൽ. നവീകരണത്തിന് മുന്നോടിയായി ഈ പ്രദേശങ്ങളുടെ പുരാതന ഫോട്ടോകളും രേഖകളും കണ്ടെത്തുകയും പ്രദേശത്ത് ജീവിച്ചിരിക്കുന്ന വയോധികരോട് പൗരാണിക നാഗരികതയെ കുറിച്ച് ചോദിച്ചറിഞ്ഞു. ഇതിന് ശേഷമാണ് വിദഗ്ധ സംഘം പുനർനിർമാണം നടത്തിയത്. 1940ലാണ് കോട്ട നിർമിച്ചത്. നാല് കവാടങ്ങളാണ് കോട്ടക്കുണ്ടായിരുന്നത്. ഇവയോട് മുഖതിരിഞ്ഞായിരുന്ന ടവറുകൾ ഉണ്ടായിരുന്നത്.

1960ൽ കോട്ട നവീകരിച്ച് വിവിധ സർക്കാർ കാര്യാലയങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടമാക്കിയെങ്കിലും പ്രദേശത്തുകാർ ഇതിനെ കോട്ട എന്നു തന്നെ വിളിച്ചു. നഗരവികസനത്തെ തുടർന്ന് 1985ൽ കോട്ട നീക്കം ചെയ്തു. 2018ലാണ് ശൈഖ് സുൽത്താൻ ഇത് പുനർനിർമിക്കാൻ ഉത്തരവിട്ടത്. ഇതിെൻറ യഥാർഥ സ്ഥാനം നിർണയിക്കുവാൻ ജപ്പാനിൽ നിന്നും വിദഗ്ധരെത്തി ഖനനം നടത്തിയിരുന്നു. ഓരോ കല്പനടവുകളിലും ചരിത്രത്തിന്‍റെ നെഞ്ചുറപ്പ് നിലനിറുത്തി നിർമിച്ച കോട്ടകളും ചത്വരങ്ങളും കാണാന്‍ ആയിരങ്ങളാണ് പ്രതിമാസം ഖോർക്കാനില്‍ എത്തുന്നത്. 

Tags:    
News Summary - Forts where heroic stories dwell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.