ശൈത്യകാലത്തിന് തുടക്കമായതോടെ അൽ ഐൻ നഗരത്തിലെ ഗാർഡൻ സിറ്റി സഞ്ചാരികൾക്കായി കൂടുതൽ മനോഹരിയായി മാറിയിരിക്കുന്നു. മഞ്ഞ് വീഴുന്നതോടൊപ്പം വിവിധ വർണങ്ങളിലുള്ള പൂക്കൾകൊണ്ട് നിറഞ്ഞുനിൽക്കുകയാണ് അൽഐൻ നഗരം. ഇത് സന്ദർശകർക്ക് കുളിർമയും ആനന്ദവും നൽകുന്നതാണ്. വർണ മനോഹരമായ ചെടികളും പൂക്കളുംകൊണ്ട് നഗരത്തെ അലങ്കരിച്ചിരിക്കുകയാണ് അൽഐൻ നഗരസഭ. റോഡുകൾക്ക് ഇരു വശവും മധ്യത്തിലുമായാണ് ചെടികൾ വെച്ചുപിടിപ്പിച്ചത്. വിവിധ വർണങ്ങളിലുള്ള പെറ്റൂണിയ, ചെണ്ടുമല്ലി തുടങ്ങിയ പൂചെടികളാണ് നഗരത്തിലെ പാതകൾക്കരികിലും സിഗ്നലുകളോട് ചേർന്നും പൂത്തുനിൽക്കുന്നത്. അൽഐൻ നഗരത്തോട് ചേർന്നുള്ള പാർക്കുകൾ, ഈത്തപ്പന തോട്ടങ്ങൾ, ഗാഫ് മരങ്ങൾ, ആരിവേപ്പ്, ഈത്തപ്പനകൾ എന്നിവ നിറഞ്ഞ വഴികൾ, അലങ്കരിച്ച റൗണ്ട് എബൗട്ടുകൾ എന്നിവ നാഗരത്തിന്റെ മാറ്റ് കൂട്ടുന്നു. തണുപ്പ് കാലത്തെ പ്രഭാത വേളകളിൽ കലപില കൂട്ടുന്ന പക്ഷികളും നഗരത്തിന്റെ സൗന്ദര്യത്തെ തിളക്കമാർന്നതാക്കുന്നു. പലതരം പക്ഷികളും ശൈത്യകാലത്ത് അൽ ഐനിലേക്ക് പറന്നെത്തുന്നത് മറ്റൊരു ആഘർഷണമാണ്.
അൽഐൻ അൽ ജീമി ഏരിയയിലെ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റാണ് മീറ്റർ കണക്കിന് ദൂരത്തിൽ ചെടികളും പൂക്കളും കൊണ്ട് മോടി പിടിപ്പിച്ചിരിക്കുന്നത്. ചുവപ്പും വെള്ളയും വയലറ്റും നിറത്തിലുള്ള പെറ്റൂണിയ പൂക്കൾകൊണ്ട് പരവദാനി വിരിച്ചിരിക്കുന്ന കാഴ്ച മനം കുളിർപ്പിക്കുന്നതാണ്. റോഡിന്റെ ഇരുവശങ്ങളും റോഡിന്റെ മധ്യഭാഗത്തുമാണ് പൂച്ചെടികൾകൊണ്ട് അലങ്കരിച്ചിരിക്കുന്നത്. നടപ്പാതകളും സൈക്കിൾ ട്രാക്കും പൂക്കൾക്കിടയിലൂടെ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഈ റോഡിലൂടെ വാഹനത്തിൽ യാത്ര ചെയ്യുന്നവർക്കും സൈക്കിൾ സവാരിക്കും വ്യായാമത്തിനുമായി നടക്കുന്നവർക്കും ഈ കാഴ്ച മനസിന് കുളിർമ നൽകും.
അൽഐൻ നഗരത്തിലെ പ്രധാന റോഡുകളും സിഗ്നലുകളും പാർക്കിങ് ഏരിയകളും ആധുനിക രീതിയിൽ പുതുക്കി പണിതതോടെപ്പം ചെടികളും പൂക്കളും മരങ്ങളും ഈത്തപ്പനകളും കൊണ്ട് മനോഹരമായ അലങ്കരിച്ചിരിച്ചിട്ടുണ്ട്. നഗരത്തിലെ ഖലീഫ സ്ട്രീറ്റ്റിനോട് ചേർന്ന ഭാഗങ്ങളിലെ പാർക്കിങ് ഏരിയകൾ പുതുക്കി പണിതതും പുതിയ ഇരിപ്പിടങ്ങൾ നിർമിച്ചതും ഈ അടുത്താണ്. ഇവിടങ്ങളിലെല്ലാം പൂക്കളുടെ സുഗന്ധവും മനോഹാരിതയും നിറഞ്ഞു നിൽപുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.