ദുബൈ: യു.എ.ഇയിലെ ആദ്യ സ്വദേശി ഡോക്ടർ ഡോ. അഹ്മദ് കാസിം (94) അന്തരിച്ചു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. തെൻറ ജീവിതത്തിെൻറ അഞ്ച് പതിറ്റാണ്ടുകൾ അദ്ദേഹം ജനസേവനത്തിനും ചികിത്സക്കും രോഗികളുടെ വേദനകൾ സുഖപ്പെടുത്തുന്നതിനുമായി ചെലവഴിച്ചെന്നും അദ്ദേഹത്തിന് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നതായും ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.
ഓർതോപീഡിയാക് സർജനായ അഹ്മദ് കാസിമിന് 1954ലാണ് എം.ബി.ബി.എസ് ലഭിച്ചത്. ബോംബെ യൂനിവേഴ്സിറ്റിയിൽ നിന്ന് സ്വർണമെഡലോടെയാണ് എം.ബി.ബി.എസ് പൂർത്തിയാക്കിയത്. സ്കൂൾ കാലഘട്ടവും ബോംബെയിലായിരുന്നു. 16 വർഷം ബോംബെയിലായിരുന്നു താമസവും പഠനവും. അദ്ദേഹത്തിെൻറ സഹോദരിയും ഗൈനക്കോളജിസ്റ്റുമായ ഡോ. സൈനബ് കാസിമാണ് യു.എ.ഇയിലെ ആദ്യ വനിത ഇമാറാത്തി ഡോക്ടർ. 16 ഡോക്ടർമാരാണ് അദ്ദേഹത്തിെൻറ കുടുംബത്തിൽ ഉണ്ടായിരുന്നത്. 1955ൽ ട്രിനിഡാഡിൽ അത്യാഹിത വിഭാഗം ഓഫിസറായാണ് ആദ്യം ചുമതലയേറ്റത്. 1958ൽ എഡിൻബർഗിലെത്തി എഫ്.ആർ.സി.എസ് എടുത്തു. 1960ൽ ഇംഗ്ലണ്ടിലെത്തിയും എഫ്.ആർ.സി.എസ് എടുത്ത ശേഷം സീനിയർ ഓർതോപീഡിയാക് സർജനായി ട്രിനിഡാഡിലേക്ക് മടങ്ങി. 1975ൽ യു.എ.ഇയിൽ മടങ്ങിയെത്തി സേവനം തുടങ്ങി. 1977ൽ റാശിദ് ഹോസ്പിറ്റലിൽ ചേർന്നു. പിന്നീട് ഓർത്തോപീഡിയാക് വിഭാഗം തലവനായി ദുബൈ ഹോസ്പിറ്റലിലേക്ക് മാറി. 2003ലാണ് വിരമിച്ചത്.
നിരവധി പുരസ്കാരങ്ങൾ നൽകി അദ്ദേഹത്തെ രാജ്യം ആദരിച്ചിട്ടുണ്ട്. യു.എ.ഇ സർക്കാരിെൻറ പയനിയർ ഓഫ് ദ യു.എ.ഇ പുരസ്കാരം നൽകിയിരുന്നു. അദ്ദേഹത്തെയും സഹോദരി ഡോ. സൈനബ് കാസിമിനെയും മൂന്ന് വർഷം മുൻപ് ദുബൈ ഹെൽത്ത് അതോറിറ്റി ആദരിച്ചിരുന്നു. സഹോദരിയും പഠിച്ചത് ബോംബെയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.