വ്യാജ ചെക്ക് കേസ്; ബിസിനസുകാരന് രണ്ട് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം

അബൂദബി: വ്യാജ ചെക്കുകള്‍ നല്‍കാന്‍ പവര്‍ ഓഫ് അറ്റോര്‍ണി ദുരുപയോഗം ചെയ്ത കേസിൽ ബിസിനസുകാരന് നഷ്ടപരിഹാരമായി പ്രതികൾ രണ്ട് ലക്ഷം ദിർഹം നൽകാൻ ഉത്തരവിട്ട കീഴ്കോടതി വിധി ശരിവെച്ച് അബൂദബി അപ്പീൽ കോടതി. വ്യാജ ചെക് ഉപയോഗിച്ചത് വഴി ബിസിനസുകാരന് നഷ്ടമായ 10.49 ലക്ഷം ദിർഹം രണ്ട് പ്രതികളും ചേർന്ന് തിരിച്ചുനൽകണമെന്നും കോടതി നിർദേശിച്ചു. അനധികൃത ഇടപാട് മൂലം തനിക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരമായി അഞ്ചുലക്ഷം ദിര്‍ഹവും തുകയുടെ 12 ശതമാനം പലിശയും ആവശ്യപ്പെട്ടാണ് ബിസിനസുകാരന്‍ സിവില്‍ കേസ് ഫയല്‍ ചെയ്തത്.

തന്‍റെ ജീവനക്കാരനായ ഒന്നാം പ്രതി പവര്‍ ഓഫ് അറ്റോര്‍ണി ദുരുപയോഗം ചെയ്യുകയും രണ്ടാം കക്ഷിയുമായി ചേര്‍ന്ന് കമ്പനിയുടെ പണം തട്ടിയെടുത്തെന്നായിരുന്നു കേസ്. ഇതുമായി ബന്ധപ്പെട്ട് നല്‍കിയ ക്രിമിനല്‍ കേസില്‍ നേരത്തേ ഒന്നാം പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിനെതിരേ പ്രതി അപ്പീല്‍ പോയതുമില്ല. ഇതേത്തുടര്‍ന്നായിരുന്നു കമ്പനി ഉടമ ഒന്നും രണ്ടും പ്രതികള്‍ക്കെതിരേ സിവില്‍ കേസ് നല്‍കിയത്.

സിവില്‍ കോടതി ഇരു പ്രതികളോടും ചെക്ക് ബാങ്കിൽ സമർപ്പിച്ച് പിന്‍വലിച്ച മുഴുവന്‍ പണവും ഇതിനു പുറമേ രണ്ടു ലക്ഷം ദിര്‍ഹം നഷ്ടരിഹാരം നല്‍കാനും ഉത്തരവിട്ടു. എന്നാല്‍ ഇതിനെതിരേ പ്രതികളില്‍ ഒരാള്‍ അപ്പീല്‍ കോടതിയെ സമീപിച്ചെങ്കിലും കീഴ്‌ക്കോടതി ഉത്തരവ് ശരിവയ്ക്കുകയായിരുന്നു. പണം നല്‍കാന്‍ രണ്ടു പ്രതികളും ഒരുപോലെ ബാധ്യസ്ഥരാണെന്ന് കോടതി വ്യക്തമാക്കി.


Tags:    
News Summary - Fake cheque case: Businessman awarded 200,000 dirhams in compensation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.