വിവിധ സേവനങ്ങളെക്കുറിച്ച് അറിയാൻ ജി.ഡി.ആർ.എഫ്.എ ഗ്ലോബൽ വില്ലേജിൽ ആരംഭിച്ച പവലിയൻ
ദുബൈ: ഗ്ലോബൽ വില്ലേജിലെ സന്ദർശകർക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) വിവിധ സേവനങ്ങളെക്കുറിച്ചുള്ള ബോധവത്കരണ കാമ്പിയിൻ ആരംഭിച്ചു. ‘നിങ്ങൾക്കായി ഞങ്ങൾ ഇവിടെയുണ്ട്’ എന്ന പേരിൽ ആരംഭിച്ച കാമ്പയിൻ ഫെബ്രുവരി എട്ടു വരെ നീണ്ടുനിൽക്കും.
ആഗോള ഗ്രാമത്തിൽ പ്രധാന തിയറ്ററിന്റെ സമീപത്തായി പ്രത്യേകം സജ്ജമാക്കിയ പവലിയനിൽ എല്ലാ ദിവസവും വൈകീട്ട് നാലു മണി മുതൽ സന്ദർശകരെ സ്വീകരിക്കും. എൻട്രി പെർമിറ്റുകൾ, ഗോൾഡൻ വിസകൾ, ഐഡന്റിറ്റി, പൗരത്വ സേവനങ്ങൾ, ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് പ്രത്യേക പെർമിറ്റുകൾ എന്നിവയുടെ വിശദാംശങ്ങളും ആവശ്യമായ നടപടികളും അധികൃതരിൽ നിന്ന് നേരിട്ട് സന്ദർശകർക്ക് പരിചയപ്പെടാം.
ദുബൈയിലെ വിവിധ വിസ സേവനങ്ങളെക്കുറിച്ച് കൂടുതൽ അവബോധം ഉണ്ടാക്കാനും ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കാനും വേണ്ടിയാണ് സംരംഭമെന്ന് ദുബൈ ജി.ഡി.ആർ.എഫ്.എ അറിയിച്ചു. സന്ദർശകർക്കായി വിശദമായ മാർഗനിർദേശം നൽകാനും അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുമായി പ്രത്യേക ടീം സ്റ്റാളിൽ സേവന സന്നദ്ധരായുണ്ട്.
യു.എ.ഇയിലെ താമസക്കാരുമായും സന്ദർശകരുമായും ജി.ഡി.ആർ.എഫ്.എയുടെ ബന്ധം കൂടുതൽ ശക്തമാക്കാൻ ഈ കാമ്പയിൻ സഹായിക്കുമെന്ന് ജി.ഡി.ആർ.എഫ്.എയിലെ ഇൻസ്റ്റിറ്റ്യൂഷനൽ സപ്പോർട്ട് സെക്ടർ അസി. ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അബ്ദുൽ സമദ് ഹുസൈൻ പറഞ്ഞു.
സന്ദർശകർക്കായി പ്രതിവാര മത്സരങ്ങളും കാർട്ടൂൺ കഥാപാത്രങ്ങളുടെ പങ്കാളിത്തവും പരിപാടി കൂടുതൽ ആകർഷകമാക്കും. കുട്ടികൾക്ക് കളറിങ് ബുക്കുകളും മെഡലുകളും സമ്മാനമായി നൽകും.
ഗോൾഡൻ വിസക്കുള്ള അപേക്ഷ, കുട്ടികളുടെ പാസ്പോർട്ട് കൺട്രോൾ കൗണ്ടർ, ‘ഐ ലവ് ദ യു.എ.ഇ’ സംരംഭം, നൂതന ആശയങ്ങൾക്കായുള്ള 04 പ്ലാറ്റ്ഫോം തുടങ്ങിയ വിവിധ സേവനങ്ങൾ ലഭ്യമാക്കും. സന്ദർശകർക്ക് ദുബൈയിലെ വിവിധ താമസ കുടിയേറ്റ സേവനങ്ങളെ ഏറ്റവും എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.