എക്സ്പോ 2025 യു.എ.ഇ പവലിയൻ
ദുബൈ: ജപ്പാനിലെ ഒസാകയിൽ നടക്കുന്ന എക്സ്പോ 2025ലെ യു.എ.ഇ പവലിയൻ ആഗോള ശ്രദ്ധനേടുന്നു. ഏപ്രിൽ 13ന് ആരംഭിച്ച എക്സ്പോയിലെ പവലിയൻ ഇതിനകം സന്ദർശിച്ചത് 10ലക്ഷം പേരാണ്. ആകർഷകമായ രീതിയിൽ സജ്ജീകരിച്ച പവലിയന് വിവിധ രാജ്യക്കാരുടെ ശ്രദ്ധനേടാൻ സാധിച്ചതിന്റെ തെളിവാണിത്. ശ്രദ്ധേയമായ രൂപകൽപനയും മനോഹരമായ രീതിയിൽ യു.എ.ഇയുടെ കഥ പറയുന്നതുമാണ് സന്ദർശകരെ ആകർഷിക്കാനുള്ള കാരണം. യു.എ.ഇയുടെ ഭാവി രൂപപ്പെടുത്തുന്ന വ്യക്തികളെയും നൂതനാശയങ്ങളെയും എടുത്തുകാണിക്കുന്ന പവലിയനിലെ റസ്റ്റോറന്റിൽ സന്ദർശകർക്ക് ആധികാരികമായ ഇമാറാത്തി ഭക്ഷ്യവിഭവങ്ങൾ അനുഭവിക്കാനും അവസരമൊരുക്കിയിട്ടുണ്ട്.
പവലിയൻ നേരത്തെ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സന്ദർശിച്ചിരുന്നു. എക്സ്പോയിലെ മനോഹരമായ യു.എ.ഇയുടെ പവലിയൻ സന്ദർശിച്ച അദ്ദേഹം വ്യത്യസ്തമായ രൂപകൽപനയെ അഭിനന്ദിക്കുകയും ചെയ്യുകയുണ്ടായി. ഈന്തപ്പനയോലകളും തണ്ടുകളും ഉപയോഗിച്ച് നിർമിക്കുന്ന പരമ്പരാഗത യു.എ.ഇ ഭവനങ്ങളുടെ മാതൃകയിലാണ് പവലിയൻ സജ്ജീകരിച്ചിട്ടുണ്ട്.
പാരമ്പര്യത്തെ ആദരിക്കുന്ന ഘടനയും യു.എ.ഇയുടെ ബഹിരാകാശം, ആരോഗ്യ പരിപാലന രംഗം, സുസ്ഥിരത തുടങ്ങിയ മേഖലകളിലെ സ്വപ്നപദ്ധതികൾ എന്നിവയെ പ്രദർശിപ്പിക്കുന്ന ഉള്ളടക്കവുമാണ് പവലിയനുള്ളത്. പവലിയൻ രൂപകൽപന ചെയ്യുന്നതിലും വികസിപ്പിക്കുന്നതിലും മേൽനോട്ടം വഹിച്ചത് ശൈഖ മർയം ബിൻത് മുഹമ്മദ് ബിൻ സായിദാണ്.
എക്സ്പോയിൽ ജപ്പനീസ് പവലിയനും ഷൈനിങ് ഹാറ്റ് എക്സിബിഷൻ ഹാളിനും സമീപം എംപവറിങ് ലൈവ്സ് സോണിൽ സ്ഥിതി ചെയ്യുന്ന യു.എ.ഇ പവലിയൻ, എക്സ്പോ അവസാനിക്കുന്ന 2025 ഒക്ടോബർ 13വരെ എല്ലാ ദിവസവും രാവിലെ 9 മുതൽ രാത്രി 9 വരെ അതിഥികളെ സ്വാഗതം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.