ദുബൈ: യു.എ.ഇയിൽ തൊഴിൽ നിയമങ്ങൾ പാലിക്കുന്നതിന് അനുസരിച്ച് കമ്പനികളെ മൂന്ന് വിഭാഗങ്ങളായി തിരിക്കുന്ന രീതി ബുധനാഴ്ച മുതൽ നിലവിൽ വന്നു. തൊഴിൽ പെർമിറ്റ് എടുക്കാനും പുതുക്കാനും വലിയ ഇളവ് ലഭിക്കുന്നതാണ് പുതിയ സംവിധാനം. ആദ്യ രണ്ട് വിഭാഗത്തിൽ വരുന്ന സ്ഥാപനങ്ങൾക്കാണ് കൂടുതൽ ഇളവ് ലഭിക്കുക. ഇതിനായി മാനദണ്ഡങ്ങൾ പുറത്തിറക്കി. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, യു.എ.ഇ പൗരൻമാർക്ക് കൂടുതൽ അവസരങ്ങൾ നൽകുക, മികച്ച ജോലി സംസ്കാരം വളർത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് പുതിയ സംവിധാനം നടപ്പാക്കിയത്.

ആദ്യ വിഭാഗം

വേജ് പ്രൊട്ടക്ഷൻ സംവിധാനത്തിലെ നിയമങ്ങൾ പാലിക്കുകയും സ്വദേശിവത്കരണ തോത് നിലവിലുള്ളതിനേക്കാൾ വർധിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളാണ് ആദ്യ വിഭാഗത്തിൽ ഇടം നേടുക. വിവിധ രാജ്യക്കാരായ ജീവനക്കാരെ നിയമിക്കുന്നതിലും ഈ കമ്പനികൾ ശ്രദ്ധിക്കണം. ഈ സ്ഥാപനങ്ങൾക്ക് തൊഴിൽ പെർമിറ്റ് എടുക്കുന്നതിന് 250 ദിർഹം മതിയാകും.

കമ്പനിയിലെ ഇമാറാത്തിവത്കരണം ലക്ഷ്യത്തേക്കാൾ മൂന്നിരട്ടിയെങ്കിലും ഉയർത്തണം. ഇമാറാത്തികളുടെ മത്സരശേഷി വർധിപ്പിക്കാനും സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ അവരെ പ്രാപ്തരാക്കാനുമുള്ള 'നഫീസ്' പ്രോഗ്രാമുമായി സഹകരിച്ച് വർഷത്തിൽ 500 ഇമാറാത്തികളെയെങ്കിലും പരിശീലിപ്പിക്കണം.

രണ്ടാം വിഭാഗം

ആദ്യ വിഭാഗത്തിന് നൽകിയിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങളെല്ലാം രണ്ടിലായിരിക്കും. എന്നാൽ, യു.എ.ഇയിലെ സാംസ്കാരിക വൈവിധ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നിയമങ്ങൾ അനുസരിക്കുന്ന സ്ഥാപനങ്ങളായിരിക്കണം. ഈ സ്ഥാപനങ്ങൾക്ക് തൊഴിൽ പെർമിറ്റ് ലഭിക്കാൻ 1,200 ദിർഹം അടക്കണം.

മൂന്നാം വിഭാഗം

മേൽപറഞ്ഞ മാനദണ്ഡങ്ങളൊന്നും പാലിക്കാതിരിക്കുകയും തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിൽ വീഴ്ച വരുത്തുകയും യു.എ.ഇയിലെ സാംസ്കാരിക വൈവിധ്യങ്ങൾ പ്രോത്സാഹിപ്പിക്കാതിരിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളെ മൂന്നാം വിഭാഗത്തിലാവും ഉൾപ്പെടുത്തുക. ഈ വിഭാഗത്തിലെ കമ്പനികൾക്ക് തൊഴിൽ പെർമിറ്റ് ലഭിക്കാൻ 3,450 ദിർഹം വരെ നൽകേണ്ടി വരും.

News Summary - Exemption from compliance with labor law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.