റാക് ഹാഫ് മരത്തണ്‍ ജേതാക്കള്‍ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയോടൊപ്പം

റാക് അര്‍ധ മരത്തണിന് ആവേശകരമായ പരിസമാപ്തി

റാസല്‍ഖൈമ: 19ാമത് റാക് ഹാഫ് മരത്തണില്‍ പുരുഷ വിഭാഗത്തില്‍ കെനിയന്‍ താരം ജിയൊഫ്രി കംവുറര്‍ (58:14), വനിതാ വിഭാഗത്തില്‍ ഇത്യോപ്യയുടെ അസ്മറെക് അനെലി (67:27) എന്നിവര്‍ വിജയ കിരീടം ചൂടി. തദ്ദേശീയരും മലയാളികള്‍ ഉള്‍പ്പെടെ വിദേശികളുമായ 10,700ലേറെ പേര്‍ മല്‍സരത്തില്‍ പങ്കാളികളായി.

കായിക പ്രേമികള്‍ക്ക് ആവേശകരമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് അര്‍ധ മരത്തണിന് പരിസമാപ്തി കുറിച്ചത്. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ റാക് ടൂറിസം ഡെവലപ്പ്മെന്‍റ് അതോറിറ്റിയുടെ (റാക് ടി.ഡി.എ) നേതൃത്വത്തില്‍ അല്‍ മര്‍ജമാന്‍ ദ്വീപ് കേന്ദ്രീകരിച്ചായിരുന്നു മല്‍സരങ്ങള്‍ നടന്നത്.

പുരുഷന്മാരില്‍ ബഹ്റൈന്‍ താരം ബിര്‍ഹാനു ബാലിവ് (58:23), കെനിയയില്‍ നിന്നുള്ള ജിഡിയൊന്‍ റോനൊ (58:38), വനിതകളില്‍ ഇത്യോപ്യന്‍ താരം മെല്‍കനട്ട് വുഡു ഷറിവ് (67:27), ടാന്‍സാനിയയില്‍ നിന്നുള്ള മഗ്ദലീന ശൗരി (67:32) എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.

വനിതാ ജേതാവ് അസ്മറെക് ആന്‍ലെയുടെ അരങ്ങേറ്റ മല്‍സരമായിരുന്നെങ്കില്‍ മൂന്ന് തവണ ലോക ചാമ്പ്യന്‍പട്ടം നേടിയ പ്രൗഡിയിലാണ് ജിയൊഫ്രി കംവുറര്‍ റാക് മരത്തണിനത്തെിയത്. ലോകത്തിലെ ഏറ്റവും വേഗമേറിയ അര്‍ധ മരത്തണുകളിലൊന്നായി പരിഗണിക്കപ്പെടുന്ന റാക് ഹാഫ് മരത്തണില്‍ രണ്ട്, അഞ്ച്, 10, 21.1 കി.മീറ്റര്‍ വിഭാഗങ്ങളിലായിരുന്നു മല്‍സരം. റാക് ഭരണാധിപന്‍ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി, റാക് ടി.ഡി.എ സി.ഇ.ഒ ഫിലിപ്പ ഹാരിസണ്‍, മര്‍ജാന്‍ സി.ഇ.ഒ അബ്ദുല്ല അല്‍ അബ്ദുലി എന്നിവര്‍ വിജയികള്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു.

Tags:    
News Summary - Exciting conclusion to Rak Half Marathon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.