കേരളത്തില്‍ പരിസ്ഥിതി, ജല സാക്ഷരത അനിവാര്യം – ആർകിടെക്റ്റ് ജി.ശങ്കര്‍

ദുബൈ: കേരളത്തില്‍ കൊടുംവരള്‍ച്ചാ ഭീഷണി നേരിടുന്നതിന് ജനങ്ങള്‍ക്ക് പരിസ്ഥിതി - ജല സാക്ഷരത അനിവാര്യമാണെന്ന് പ്രശസ്ത ആർകിടെക്റ്റ് പത്മശ്രീ ജി.ശങ്കര്‍ . വിവേകരഹിതമായി ജലം പാഴാക്കുന്നതും ജലസ്രോതസ്സുകള്‍ മലിനപ്പെടുത്തുന്നതും വ്യാപകമായ പരിസ്ഥിതി മലിനീകരണം മൂലവും സംസ്ഥാനം മരുഭൂമിയായി മാറും. 
ജലം കരുതലോടെ സൂക്ഷിക്കേണ്ടത് ഓരോരുത്തരുടേയും ഉത്തരവാദിത്വവും കടമയുമാണെന്ന അടിയന്തിര ബോധം സൃഷ്ടിക്കലാണ് പ്രഥമ ഘട്ടമായി വേണ്ടതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ലോക ജല ദിനത്തിന്‍റെ ഭാഗമായി അസറ്റ് ഹോംസ് "ഗള്‍ഫ് മാധ്യമ"വുമായി സഹകരിച്ചു ദുബൈയില്‍ നടത്തിയ  "ബിയോണ്ട് സ്ക്വയര്‍ ഫീറ്റ്‌ " സെമിനാറില്‍ സംസാരിക്കുകയായിരുന്നു  അദ്ദേഹം. നൂറുശതമാനം സാക്ഷരത നേടിയ കേരളം ജലസാക്ഷരതയുടെ കാര്യത്തിൽ ഇപ്പോഴും വട്ടപ്പൂജ്യമാണ്.

ജലസ്വാശ്രയത്വം കൈവരിക്കാനുള്ള പ്രവർത്തനങ്ങളിലേക്കു വഴികാട്ടുന്ന അറിവാണ് ജലസാക്ഷരത. കിണറ്റില്‍ വേണ്ടത്ര വെള്ളമുണ്ടെങ്കില്‍, അല്ലെങ്കില്‍ പൈപ്പ് വെള്ളത്തിന് ബില്ലടക്കാന്‍ കയ്യില്‍ പണമുണ്ടെങ്കില്‍ പിന്നെന്തിന് പിശുക്ക് കാട്ടണം എന്നതാണ് ജലവിനിയോഗത്തിലുള്ള പൊതു കാഴ്ചപ്പാട്. വരാനിരിക്കുന്ന വലിയ ഭവിഷ്യത്തിനെകുറിച്ചുള്ള ധാരണയില്ലാത്തതാണ് ഈ ചിന്തക്ക് ആധാരം. ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിെൻറ ലക്ഷ്യം. സുസ്ഥിരവികസനത്തിെൻറ ആണിക്കല്ലാണ് ജലമെന്നത് മറന്നുകൂടാ. 2030 ഓടെ ലോകത്തിലെ മുക്കാല്‍ പങ്ക് ജനങ്ങളും കനത്ത ജലക്ഷാമം നേരിടേണ്ടി വരുമെന്ന് ഐക്യരാഷ്ട്ര സംഘടന  മുന്നറിയിപ്പ് നല്‍കി ക്കഴിഞ്ഞു . കുടിവെളളത്തിന് ജീവനേക്കാൾ വിലയുണ്ടെന്ന യാഥ്യാർത്ഥ്യത്തിലേക്ക് കടക്കുകയാണ് ലോകം. 70ശതമാനം വെളളത്താൽ ചുറ്റപ്പെട്ട ജലഗ്രഹമെന്ന് വിളിപ്പേരുള്ള ഭൂമിയിലെ ശുദ്ധജല ലഭ്യത  ഇപ്പോൾത്തന്നെ  മൂന്ന് ശതമാനമാണെന്നത് വരാനിരിക്കുന്ന വരൾച്ചയുടെ തീവ്രത ഓർമ്മപ്പെടുത്തുന്നു. നമ്മുടെ കുടിവെള്ള സ്രോതസ്സുകളെല്ലാം ദിനം പ്രതി മലിനമായിക്കൊണ്ടിരിക്കുകയാണ്.

മഹാനദികളെല്ലാം മാലിന്യക്കൂമ്പാരങ്ങളാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലും ശിപ്പിക്കപ്പെട്ടിരിക്കുന്നു. കീടനാശിനികള്‍, വ്യവസായ ശാലകളില്‍നിന്നുള്ള രാസമാലിന്യങ്ങള്‍, വീടുകളില്‍നിന്നു പുറന്തള്ളുന്ന മാലിന്യങ്ങള്‍, പ്ലാസ്റ്റിക് തുടങ്ങിയവയിലൂടെയെല്ലാം ജലമലിനീകരണം വര്‍ധിച്ചു വരുന്നത് ജല സാക്ഷരതയില്ലാത്തത് കൊണ്ടാണ് -അദ്ദേഹം തുടര്‍ന്നു. പരമ്പരാഗത കര്‍ഷകരും കൃഷി രീതികളും ഇല്ലാതായിക്കൊണ്ടിരിക്കുമ്പോള്‍ ശാസ്ത്രീയമായി ജലം സംരക്ഷിക്കാനുള്ള സംവിധാനങ്ങളില്ലാതെ വന്നിരിക്കുന്നു. മുറ്റത്തും പറമ്പിലും വീഴുന്ന മഴവെള്ളം കെട്ടിനിര്‍ത്തി ഭൂമിയിലേക്ക് ആഴ്ന്നിറങ്ങാന്‍ അനുവദിച്ചിരുന്ന പഴയ രീതികള്‍ പുതിയ ജീവിത ക്രമത്തില്‍ അന്യമായിരിക്കുകയാണ്. പകരം വെള്ളം അവരവരുടെ സുഖ സൗകര്യങ്ങള്‍ക്ക് വിഘാതമാവുമെന്ന് കണ്ട് ഭൂമിയിലേക്കു താഴാനനുവദിക്കാതെ ഒഴുക്കിവിടുകയാണിന്ന്. കൈകഴുകാനും മറ്റും ടാപ്പുതുറന്നിട്ട് ധാരാളം വെള്ളം ഒഴുക്കിക്കളയുന്നതിനുപകരം പാത്രത്തിലെടുത്ത് ഉപയോഗിക്കുന്നത് ശീലമാക്കുക.

പല്ലുതേക്കുമ്പോൾ ടാപ്പു തുറന്നിടുന്നതാണ്  മറ്റൊരു ദുശ്ശീലം. കക്കൂസ്, കുളിമുറി എന്നിവിടങ്ങളിലും ആവശ്യമുള്ളത്ര വെള്ളം പിടിച്ചുവെക്കുന്നത് ശീലിക്കണം.  മൂല്യമേറിയ പ്രകൃതിവിഭവമെന്നനിലയിൽ ജലവുമായി ബന്ധപ്പെട്ട സർക്കാരിെൻറ നയങ്ങളിലും ഉത്തരവുകളിലും പരിഷ്കരണങ്ങൾ അനിവാര്യമാനെന്നും അദ്ദേഹം വ്യക്തമാക്കി. 150 ചതുരശ്ര മീറ്ററിൽ കൂടുതലുള്ള വീടുകൾക്ക് മഴവെള്ള സംഭരണി നിർബന്ധമാക്കി സർക്കാർ ഉത്തരവ് നിലവിലുണ്ട്. എന്നാൽ ഇതു ഫലപ്രദമായി നടപ്പാക്കുന്നില്ല. ചെലവ് കുറഞ്ഞതും ഊര്‍ജ്ജ സംരക്ഷണം ഉറപ്പാക്കുന്നതുമായ നിര്‍മാണ രീതികള്‍ സമൂഹത്തില്‍  പ്രചരിപ്പിക്കണം പ്രകൃതിയെ അറിഞ്ഞും മാനിച്ചും കൊണ്ടുള്ള കെട്ടിട നിര്‍മാണ ശൈലിയാണ് ഏറ്റവും അഭികാമ്യമെന്നും ജി.ശങ്കര്‍ കൂട്ടി ചേര്‍ത്തു. 

Tags:    
News Summary - Environment-Water-Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.