ബലിപെരുന്നാളിന് ഗസ്സയിലെ കുടുംബങ്ങൾക്കായി 540 ടൺ പുതുവസ്ത്രങ്ങളെത്തിച്ച്
ബൈ: ബലി പെരുന്നാളിന് മുന്നോടിയായി ഗസ്സയിൽ 930 ടൺ ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ച് യു.എ.ഇ. സിവിലിയന്മാർക്ക് ആവശ്യമായ അവശ്യസാധനങ്ങളുമായി യു.എ.ഇയിൽ നിന്നുള്ള സഹായ സംഘങ്ങൾ കഴിഞ്ഞയാഴ്ച ഗസ്സ മുനമ്പിൽ പ്രവേശിച്ചു. ഭക്ഷണവും പുതുവസ്ത്രങ്ങളും ഉൾപ്പെടെയുള്ള സാമഗ്രികളുമായി നാല് സംഘങ്ങളാണ് എത്തിയതെന്ന് ‘വാം’ റിപ്പോർട്ട് ചെയ്തു.
‘നാല് സംഘങ്ങളിലായി 60 ട്രക്കുകളിലാണ് ഭക്ഷണവും വസ്ത്രങ്ങളും അടങ്ങിയ ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചത്. ഇതിൽ രണ്ട് ട്രക്കുകളിൽ ഗസ്സയിലെ ആളുകൾക്ക് ബക്രീദിനായുള്ള പുതുവസ്ത്രങ്ങളായിരുന്നു. കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള 540 ടൺ വസ്ത്രങ്ങൾ കൈമാറിയത് എമിറേറ്റ്സ് റെഡ് ക്രസന്‍റ് ആണ്’ - ഈജിപ്തിലെ അൽ ആരിഷിലുള്ള യു.എ.ഇ മാനുഷിക സഹായ ദൗത്യസംഘത്തിലെ അംഗമായ മുഹമ്മദ് അൽ കഅബി പറഞ്ഞു.
അൽ ആരിഷിലെ യു.എ.ഇ മാനുഷിക സഹായ ലോജിസ്റ്റിക് ഹബ് വഴിയാണ് ദുരിതാശ്വാസ സംഘങ്ങൾക്കാവശ്യമായ സാധനങ്ങൾ തയാറാക്കി ലോഡ് ചെയ്തത്. വിവിധ ഈജിപ്ഷ്യൻ ഏജൻസികളുമായി സഹകരിച്ചാണ് ഈ സംഘം പ്രവർത്തിക്കുന്നത്. മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിനും അതിന്റെ സുഗമമായ വിതരണത്തിനും ഈ സഹകരണം വലിയ രീതിയിൽ സംഭാവന ചെയ്യുന്നുണ്ട്. ഈജിപ്തും യു.എ.ഇയും തമ്മിൽ ആഴത്തിൽ വേരൂന്നിയ സാഹോദര്യ ബന്ധത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
2023 ഒക്ടോബർ ഏഴിന് ആരംഭിച്ച ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ തുടക്കത്തിൽ യു.എ.ഇ ആരംഭിച്ച 'ഓപറേഷൻ ഗാലന്റ് നൈറ്റ് 3' പദ്ധതിയുടെ ഭാഗമായാണ് ഈ സഹായം എത്തിച്ചത്. ഗസ്സയിലെ ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് മാനുഷിക സഹായങ്ങൾ എത്തിക്കാൻ യു.എ.ഇ നിരന്തരം ശ്രമിച്ചുവരികയാണ്. മേഖലയിൽ ഇറാൻ അടുത്തിടെ നടത്തിയ ആക്രമണങ്ങൾക്കിടയിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.