‘എജുകഫെ’ പത്താം സീസൺ യു.എ.ഇ ക്രിക്കറ്റ് ദേശീയ ടീം മുൻ ക്യാപ്റ്റൻ സി.പി. റിസ്‌വാൻ ഉദ്ഘാടനം ചെയ്യുന്നു. കെ. മുഹമ്മദ് റഫീഖ് (ഗ്ലോബൽ ഹെഡ്, മാധ്യമം ബിസിനസ് സൊല്യൂഷൻ), റോഷൻ കക്കാട്ട് (സി.ഇ.ഒ, മീഡിയവൺ), മുഹമ്മദ് സലീം അമ്പലൻ (ഡയറക്ടർ, ഗൾഫ് മാധ്യമം ഓപറേഷൻസ്) തുടങ്ങിയവർ സമീപം
ദുബൈ: എജുകഫെ പത്താം സീസണ് പ്രൗഢ തുടക്കം. ഉന്നത വിദ്യാഭ്യാസരംഗത്തെ പുതുവഴികൾ പരിചയപ്പെടുത്തുന്ന രണ്ടു ദിവസത്തെ മേള യു.എ.ഇ ക്രിക്കറ്റ് ദേശീയ ടീം മുൻ ക്യാപ്റ്റൻ സി.പി. റിസ്‌വാൻ ഉദ്ഘാടനം ചെയ്തു. 50ഓളം സ്ഥാപനങ്ങളുടെ പ്രദർശനത്തോടൊപ്പം പുതുകാലത്തിന്‍റെ കരിയർ സാധ്യതകളും മനഃശാസ്ത്ര സമീപനങ്ങളും അവതരിപ്പിക്കുന്ന സെഷനുകളും ആദ്യദിനം വേദിയിൽ നടന്നു. ഡോ. സൗമ്യ സരിൻ, ബെൻസൺ തോമസ്, ഡോ. ശരീഫ് തുടങ്ങിയവർ നേതൃത്വം നൽകി.
ദുബൈ മില്ലനിയം എയർപോർട്ട് ഹോട്ടലിൽ ഉച്ചക്ക് രണ്ടുമണി മുതൽ രാത്രി എട്ടുമണി വരെയാണ് സന്ദർശക സമയം. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നിരവധി സ്കോളർഷിപ്പുകളും സമ്മാനങ്ങളും സൗജന്യ കൗൺസലിങ്ങും ഒരുക്കിയിട്ടുണ്ട്. യു.എ.ഇ, ഇന്ത്യ, യു.എസ്, യൂറോപ്പ്, കാനഡ എന്നിവിടങ്ങളിലെ വിവിധ യൂനിവേഴ്സിറ്റികളിൽ 30 ശതമാനം മുതൽ 100 ശതമാനംവരെ സ്കോളർഷിപ്പോടെ പഠിക്കാനുള്ള അവസരം ഒരുക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന് ഒരുങ്ങുന്ന യു.എ.ഇയിലെ വിദ്യാർഥികൾക്ക് അസുലഭാവസരമാണ് മേളയിൽ ഇതിലൂടെ ഒരുങ്ങുന്നത്.
അതോടൊപ്പം കരിയർ അറിവുകൾ പങ്കുവെക്കാനും കരിയർ സംശയങ്ങൾ തീർക്കാനും സി-ഡാറ്റ് പരീക്ഷയിലൂടെ അഭിരുചി അറിയാനും അവസരം നൽകുന്നതിന് സിജി ഇൻറർനാഷനൽ കരിയർ ടീം അംഗങ്ങൾ മേളയിലുണ്ട്.
കരിയർ കൗൺസലിങ് ഇവിടെ സൗജന്യമായാണ് നൽകുന്നത്. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സമ്മാനങ്ങളും മേളയിൽ ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കുന്ന 11,12 ക്ലാസുകളിലെ വിദ്യാർഥികളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് ലാപ്ടോപ് സമ്മാനമായി ലഭിക്കും. അതോടൊപ്പം എജുകഫെ വേദിയിലെത്തുന്ന ആദ്യത്തെ 500 രക്ഷിതാക്കൾക്ക് വയനാട്ടിലെ പ്രീമിയം ലക്ഷ്വറി റിസോർട്ടിലെ താമസത്തിന് സൗജന്യ വൗച്ചർ സമ്മാനമായി നൽകും.
10, 11, 12 ഡിഗ്രി ക്ലാസുകളിലെ കുട്ടികളെ ഫോക്കസ് ചെയ്യുന്ന ആഗോള വിദ്യഭ്യാസമേളയിൽ ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഭാഗമാകാം. പങ്കെടുക്കാൻ എജുകഫെ വെബ്സൈറ്റിൽ (https://www.myeducafe.com/) രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനും പ്രവേശനവും സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.