ദുബൈ വേൾഡ് ട്രേഡ് സെൻററിൽ ആരംഭിച്ച ഗാസ്ടെക്കിൽ പങ്കെടുക്കാൻ ശൈഖ്
ഹംദാൻ എത്തിയപ്പോൾ
ദുബൈ: 2022ഓടെ ദുബൈയിലെ സാമ്പത്തിക രംഗത്ത് 3.4 ശതമാനം വളർച്ചയുണ്ടാകുമെന്ന് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. മഹാമാരിയെ ദുബൈ വിജയകരമായി മറികടന്നുവെന്നും അദ്ദേഹം പറഞ്ഞു.
ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സമ്പദ് വ്യവസ്ഥ ഈ വർഷം 3.1 ശതമാനവും അടുത്തവർഷം 3.4 ശതമാനവുമായി ഉയരും. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ദീർഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടും നിർദേശങ്ങളും നേതൃത്വവും ഇല്ലായിരുന്നെങ്കിൽ ഇത് സാധ്യമാകുമായിരുന്നില്ല. വ്യക്തമായ ലക്ഷ്യങ്ങൾ, അതിവേഗത്തിലുള്ള നടപടികൾ, നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും പ്രതിഭകളെ ആകർഷിക്കുന്നതിനുമുള്ള നടപടികൾ, ക്രിയാത്മകമായ ആശയങ്ങൾ എന്നിവ വികസനയാത്രയിലെ പ്രധാന ഘടകങ്ങളാണ്. ആഗോള സാമ്പത്തിക തലസ്ഥാനമെന്ന ദുബൈയുടെ പദവി ഊട്ടിയുറപ്പിക്കുന്നതാണ് ഇവ എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
'ഗാസ്ടെക്' പ്രദർശനത്തിന് തുടക്കം
ദുബൈ: വാതകം, എൽ.എൻ.ജി, ഹൈഡ്രജൻ, ഇന്ധന വ്യവസായം തുടങ്ങിയ മേഖലകളിെല വിദഗ്ധർ പങ്കെടുക്കുന്ന ഗാസ്ടെക് പ്രദർശനത്തിന് ദുബൈ വേൾഡ് ട്രേഡ് സെൻററിൽ തുടക്കമായി. വിവിധ രാജ്യങ്ങളിൽ നിന്ന് 15000ഓളം സ്ഥാപനങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആദ്യ ദിനം സന്ദർശനം നടത്തി.
വാതക മേഖലയിലെ വമ്പൻ വ്യാപാരികളും ഉൽപാദകരും പങ്കെടുക്കുന്നുണ്ട്. കോവിഡ് എത്തിയ ശേഷം ദുബൈ ആതിഥ്യം വഹിക്കുന്ന ഏറ്റവും വലിയ മേളകളിൽ ഒന്നാണ് ഇത്. വിവിധ ഗൾഫ് രാജ്യങ്ങളിലെ മന്ത്രിമാരും പങ്കെടുക്കുന്നുണ്ട്. ഒപെക് സെക്രട്ടറി ജനറൽ മുഹമ്മദ് ബർകിൻഡോ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. യു.എ.ഇയിലെ സാമ്പത്തിക രംഗത്ത് അടുത്ത 50 വർഷം പ്രകൃതിവാതകം വൻ സ്വാധീനം ചെലുത്തുമെന്ന് അബൂദബി നാഷനൽ ഓയിൽ കമ്പനി സി.ഇ.ഒ സുൽത്താൻ അൽ ജാബിർ പറഞ്ഞു. 'ഗാസ്ടെക്' 23ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.