ദുബൈ വേൾഡ് കപ്പിൽ ഒന്നാമതെത്തിയ യുഷ്ബ ടെസോറോ എന്ന കുതിരയുമായി യുഗ കവാഡ ആഹ്ലാദം പങ്കിടുന്നു
ദുബൈ: ലോകത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള കുതിരയോട്ട മത്സരമായ ദുബൈ വേൾഡ് കപ്പിൽ യുഗ കവാഡ തേരുതെളിച്ച യുഷ്ബ ടെസോറോ ഒന്നാമനായി. ദുബൈ മെയ്ദാൻ റേസ്കോഴ്സിൽ നടന്ന ആവേശക്കുതിപ്പിനൊടുവിൽ ജെയിംസ് ഡോയിന്റെ അൽജിയേഴ്സിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ജപ്പാൻ കുതിര വിജയിയായത്.
പോരാട്ടത്തിന് സാക്ഷ്യംവഹിക്കാൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, യു.എ.ഇ ധനകാര്യ മന്ത്രി ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവർ എത്തിയിരുന്നു. ചാമ്പ്യൻ ടീമിന് 1.2 കോടി ഡോളർ സമ്മാനമായി ലഭിച്ചു.
പത്തു ലക്ഷം ഡോളർ സമ്മാനത്തുകയുള്ള ആദ്യ റൗണ്ടിൽ ഓസ്കർ ഷാവേസിന്റെ ഹയ്യാൻ ഒന്നാമതെത്തി. ഫോട്ടോ ഫിനിഷിൽ റേ ഡോസന്റെ ബറാക്കയെയാണ് മറികടന്നത്. 10 ലക്ഷം ഡോളറിന്റെ രണ്ടാം റൗണ്ടിൽ ടൈലർ ഗഫാലിയോണിന്റെ ഐസോലേറ്റ്, മൂന്നാം റൗണ്ടിൽ റയാൻ മൂറിന്റെ ബ്രൂം, 15 ലക്ഷം സമ്മാനത്തുകയുള്ള നാലാം റൗണ്ടിൽ ഡാനി ഒ. നെയ്ലിന്റെ ഡാന്യ, 10 ലക്ഷം ഡോളറിന്റെ യു.എ.ഇ ഡെർബിയിൽ ക്രിസ്റ്റഫെ ലെമെയ്റിന്റെ ഡെർമ സോറ്റോഗേക്ക്, 20 ലക്ഷം ഡോളറിന്റെ ആറാം റൗണ്ടിൽ റയാൻ മൂറിന്റെ സിബേലിയസ്, 50 ലക്ഷം ഡോളറിന്റെ ഏഴാം റൗണ്ടിൽ ഫ്രാങ്കി ഡെറ്റോറിയുടെ ലോഡ് നോർത്ത്, 60 ലക്ഷം ഡോളറിന്റെ എട്ടാം റൗണ്ടിൽ ക്രിസ്റ്റഫെ ലെമെയ്റിന്റെ എക്വിനോക്സ് എന്നിവർ ജേതാക്കളായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.