നവീകരണം പൂർത്തിയായ നഗരത്തിലെ നടപ്പാത

ദുബൈയിൽ നടപ്പാത നവീകരണത്തിന് തുടക്കം

ദുബൈ: നഗരത്തിൽ ഈ വർഷത്തെ നടപ്പാത നവീകരണത്തിന് തുടക്കമിട്ട് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). 2026ലെ നടപ്പാത പ്രതിരോധ പരിപാലന പദ്ധതിയുടെ ഭാഗമായി നാദൽ ഷിബ രണ്ട്, അൽ ബർഷ, നാദ് ഷമ്മ, നാദൽ ഹമർ, അൽ മുഹൈസിന ഒന്ന്, രണ്ട് മൂന്ന്, അൽ തവാർ നാല്, അൽ ബർഷ രണ്ട്, മൂന്ന്, നാല്, ഉമ്മു സുഖൈം മൂന്ന്, അൽ മനാറ, അൽ സഫ രണ്ട്, ജുമൈറ രണ്ട്, സഅബീൽ രണ്ട്, ഊദ് മേത്ത എന്നിവിടങ്ങളിലായി 2000 ചതുരശ്ര മീറ്റർ നീളത്തിലാണ് നടപ്പാതകൾ നവീകരിക്കുന്നത്. മൊത്തം 90,000 ചതുരശ്ര മീറ്റർ നീളത്തിലാണ് നടപ്പാതകളുടെ നവീകരണം ആർ.ടി.എ ആസൂത്രണം ചെയ്തിരുന്നത്. ഇതിൽ കഴിഞ്ഞ വർഷം 88,000 ചതുരശ്ര മീറ്റർ നീളത്തിൽ നടപ്പാതകളുടെ നവീകരണ പ്രവർത്തനങ്ങൾ ആർ.ടി.എ പൂർത്തിയാക്കിയിരുന്നു. എമിറേറ്റിലെ താമസ, വിനോദ, വാണിജ്യ, സാമ്പത്തിക, തീര പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന  നടപ്പാതകൾ നഗര ജീവിതത്തിന്‍റെ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ്.

നടപ്പാതകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തൽ, ദുബൈയിയുടെ നഗര ഭൂപ്രകൃതി സംരക്ഷിക്കൽ, ജീവിതനിലവാരം ഉയർത്തൽ എന്നീ ലക്ഷ്യങ്ങൾക്കൊപ്പം അടിസ്ഥാന സൗകര്യങ്ങളുടെ സുസ്ഥിരതയെ പിന്തുണയ്ക്കുന്നതിനുള്ള ആർ.ടി.എയുടെ പ്രതിബദ്ധതയാണ് നവീകരണ പ്രവൃത്തികൾ പ്രതിഫലിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. എമിറേറ്റിന്‍റെ മുഖച്ഛായയും നഗര സൗന്ദര്യവും കാത്തുസൂക്ഷിക്കുന്നതിനൊപ്പം ഉയർന്ന ഗുണനിലവാരം, സുരക്ഷ, സേവന കാലാവധി വർധിപ്പിക്കൽ, സുസ്ഥിരത എന്നിവ നിലനിർത്തുന്നതിലും റോഡ് ഫർണിച്ചറുകൾ സംരക്ഷിക്കുന്നതിലും നടപ്പാത സംരക്ഷണം അവിഭാജ്യ ഘടകമാണെന്ന് ആർ.ടി.എ റോഡ്സ് ആൻഡ് ആൻഡ് ഫെസിലിറ്റീസ് മെയിന്‍റനൻസ് ഡയറക്ടർ അബ്ദുല്ല അലി ലൂത്ത പറഞ്ഞു.

പദ്ധതി കാൽനട യാത്രക്കാരുടെ സുരക്ഷയെ സഹായിക്കും. കൂടാതെ അന്താരാഷ്ട്ര തലത്തിലുള്ള മികച്ച രീതികൾക്ക് അനുസൃതമായി തടസ്സമില്ലാത്തതും സുസ്ഥിരവുമായ ഗതാഗത സംവിധാനങ്ങളിൽ ആഗോള തലത്തിൽ മുൻനിരയിലെത്താനുള്ള ആർ.ടി.എയുടെ കാഴ്ചപ്പാടുകളെ പിന്തുണക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോഡ് അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണത്തെ നിയന്ത്രിക്കുന്നിനും നിരീക്ഷിക്കുന്നതിനായി ആധുനികമായ സാങ്കേതിക വിദ്യകളും നൂതനമായ നവീകരണ രീതികളുമാണ് ആർ.ടി.എ അവലംബിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Dubai sidewalk renovation begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.