ദുബൈ പൊലീസ് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഓപറേഷൻസിന്റെ ആദ്യപാദ അവലോകന യോഗം
ദുബൈ: എമിറേറ്റിലെ സുരക്ഷയും സേനയുടെ പ്രതികരണ സമയവും വർധിപ്പിക്കുന്നതിന് ദുബൈയെ രണ്ട് സോണുകളാക്കി വേർതിരിക്കുന്ന പുതിയ പദ്ധതി പ്രഖ്യാപിച്ച് ദുബൈ പൊലീസ്. ‘അർബൻ’, ‘റൂറൽ’ എന്നിങ്ങനെ രണ്ട് സോണുകളായാണ് എമിറേറ്റിനെ തിരിക്കുന്നത്.
ദുബൈ പൊലീസ് പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. പട്രോളിങ് സേനാംഗങ്ങളും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള വിഭവങ്ങളുടെ വിഭജനം കൂടുതൽ കാര്യക്ഷമമാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഓരോ മേഖലയിലും അത്യാധുനിക സ്മാർട്ട് സാങ്കേതികവിദ്യകളും കൃത്രിമബുദ്ധിയും ഉൾപ്പെടെ ഉപയോഗിച്ചാണ് ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കുക.
സുരക്ഷ, ട്രാഫിക് നിയന്ത്രണം, അടിയന്തര സേവനങ്ങൾ എന്നിങ്ങനെ വിവിധ രംഗങ്ങളിലേക്കുള്ള സേനയുടെ നിയമനം കൂടുതൽ കാര്യക്ഷമമായ രീതിയിൽ ഉറപ്പാക്കാൻ പുതിയ ഘടന സഹായിക്കുമെന്ന് ദുബൈ പൊലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹീം അൽ മൻസൂരി പറഞ്ഞു.
ദുബൈ പൊലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് അസിസ്റ്റന്റ് കമാൻഡന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരിയുടെ അധ്യക്ഷതയിൽ നടന്ന ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഓപറേഷൻസിന്റെ ആദ്യപാദ അവലോകന യോഗത്തിലാണ് സോണുകളായി തിരിക്കുന്നത് പ്രഖ്യാപിച്ചത്. ആത്യന്തികമായി, ദുബൈയെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നായി നിലനിർത്തുന്നതിനൊപ്പം സമൂഹത്തിന്റെ സന്തോഷം പരമാവധിയാക്കുക എന്ന തന്ത്രപരമായ ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
സോണുകളായി തിരിക്കുന്നത് ദുബൈ പൊലീസിന്റെ പ്രവർത്തന കാര്യക്ഷമത മെച്ചപ്പെടുത്തുകയും അടിയന്തര പ്രതികരണ ശേഷി ശക്തിപ്പെടുത്തുകയും ഭാവിയിലെ നവീകരണത്തെ സഹായിക്കുകയും ചെയ്യുമെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഓപറേഷൻസിന്റെ ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ തുർക്കി ബിൻ
ഫാരിസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.