ദുബൈ: നിയമലംഘനങ്ങൾ രേഖപ്പെടുത്തുന്നതിനും ജുഡീഷ്യൽ വിധികളും തീരുമാനങ്ങളും ഉത്തരവുകളും നടപ്പാക്കുന്നതിനും കാമറകൾ ഉപയോഗിക്കുന്നത് നിരീക്ഷിക്കുന്നതിനായി ദുബൈയിൽ പുതിയ പ്രമേയം പുറപ്പെടുവിച്ചു. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പുറപ്പെടുവിച്ച പുതിയ പ്രമേയത്തിലാണ് ഈ നിർദേശങ്ങൾ. എന്തൊക്കെ കാര്യങ്ങൾ റെക്കോർഡ് ചെയ്യാം, എവിടെയൊക്കെ റെക്കോർഡ് ചെയ്യാം എന്ന് പുതിയ നിയമങ്ങൾ വ്യക്തമായി നിർവചിക്കുന്നു.
ബോഡി കാമറകൾ ഉപയോഗിക്കുന്ന ഉദ്യോഗസ്ഥർക്ക് നിയമപരവും ധാർമികവുമായ ചുമതലകളിൽ, പ്രത്യേകിച്ച് വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ പരിശീലനം നൽകണമെന്ന് പുതിയ നിയമം അനുശാസിക്കുന്നു. ഈ പ്രമേയം പ്രായോഗികമാക്കുക, നിയമലംഘനങ്ങളും എൻഫോഴ്‌സ്‌മെന്‍റ് നടപടികളും രേഖപ്പെടുത്തുക, ദൃശ്യങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യുക എന്നിവയെല്ലാം ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന പരിശീലനത്തിന്‍റെ പരിധിയിൽ വരും.
വീടുകൾ, ആരാധനാലയങ്ങൾ, വസ്ത്രം മാറുന്ന മുറികൾ തുടങ്ങിയ അതീവ വ്യക്തിഗത സ്വകാര്യതയുള്ള സ്ഥലങ്ങളിൽ ചിത്രീകരണം പൂർണമായും നിരോധിച്ചിരിക്കുന്നു. റെക്കോർഡിങ് നടക്കുമ്പോൾ ആ വിവരം ബന്ധപ്പെട്ട ആളുകളെ അറിയിച്ചിരിക്കണം.
സർക്കാർ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും
ക്യാമറ ദൃശ്യങ്ങൾ എൻക്രിപ്റ്റ് ചെയ്ത സംവിധാനങ്ങൾ ഉപയോഗിച്ച് സുരക്ഷിതമായി സൂക്ഷിക്കണം. അനുമതിയില്ലാത്തവർ ഇത് കാണുന്നതോ ഇതിൽ മാറ്റങ്ങൾ വരുത്തുന്നതോ തടയുകയും വേണം. ദുബൈ നിയമങ്ങൾക്ക് അനുസൃതമായിരിക്കണം ദൃശ്യങ്ങൾ കൈകാര്യം ചെയ്യേണ്ടത്.
ഉദ്യോഗസ്ഥർ ഔദ്യോഗിക ആവശ്യങ്ങൾക്കായി മാത്രം, അതത് അതോറിറ്റിയുടെ നിർദേശങ്ങൾക്കനുസൃതമായി കാമറകൾ ഉപയോഗിക്കുക. വ്യക്തിഗത ഉപകരണങ്ങളിലോ അനുമതിയില്ലാത്ത സിസ്റ്റങ്ങളിലോ ദൃശ്യങ്ങൾ കോപ്പി ചെയ്യാനോ, സൂക്ഷിക്കാനോ, കൈമാറാനോ പാടില്ല. വ്യക്തിപരമായ ആവശ്യങ്ങൾക്കോ നിയമവിരുദ്ധമായ കാര്യങ്ങൾക്കോ ഇവ ഉപയോഗിക്കാൻ പാടുള്ളതല്ല.
ദൃശ്യങ്ങൾ ഇലക്ട്രോണിക് സംവിധാനത്തിൽ സുരക്ഷിതമായി സൂക്ഷിക്കുക, രഹസ്യാത്മകത ഉറപ്പാക്കുക. ലിഖിത അനുമതിയോടെയും നിർദിഷ്ട ആവശ്യങ്ങൾക്കായും മാത്രമേ ഇവ ഉപയോഗിക്കാനും പങ്കുവെക്കാനും അനുമതി നൽകാനും പാടുള്ളൂ. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ പ്രമേയം പ്രാബല്യത്തിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.