അബൂദബിയിൽ സംഘടിപ്പിച്ച ഡ്രോൺ പാർസൽ സർവിസ് പരീക്ഷണ പറക്കൽ
അബൂദബി: അബൂദബിയിൽ ആദ്യമായി ഡ്രോണ്‍ ഉപയോഗിച്ച് പാർസൽ വിതരണംചെയ്തു. എമിറേറ്റിലുടനീളം സ്വയംനിയന്ത്രിത ചരക്കുനീക്കം പ്രാവര്‍ത്തികമാക്കുന്നതിനുള്ള പൈലറ്റ് പദ്ധതിയുടെ ഭാഗമായാണ് ഇത്തരമൊരു നീക്കം നടത്തിയത്.അബൂദബി ഇന്‍വെസ്റ്റ്മെന്റ് ഓഫിസിന്റെ പിന്തുണയോടെ വ്യോമയാന സാങ്കേതികവിദ്യാ സ്ഥാപനമായ എല്‍.ഒ.ഡി.ഡിയും ലോജിസ്റ്റിക്സ് ഹോള്‍ഡിങ് ഗ്രൂപ്പായ 7എക്സും ചേര്‍ന്നായിരുന്നു ഡ്രോൺ ഉപയോഗിച്ചുള്ള പരീക്ഷണ പാർസൽ വിതരണം നടത്തിയത്.
വിഞ്ച് അധിഷ്ഠിത സംവിധാനത്തിലൂടെയാണ് ഡ്രോണില്‍നിന്ന് പാർസൽ ഉപഭോക്താവിന് ഇറക്കി നല്‍കിയത്. ഖലീഫ സിറ്റിയിലായിരുന്നു പരീക്ഷണം. പ്രദേശത്തെ പോസ്റ്റോഫിസില്നിന്നുള്ള പാഴ്സലാണ് ഡ്രോണ്‍ ഉപയോഗിച്ച് ഡ്രോപ് സോണില്‍ എത്തിച്ചത്. സ്വയംനിയന്ത്രിത ആകാശ പാഴ്സല്‍ ഡെലിവറിയുടെ സാധുത തെളിയിക്കുന്നതുകൂടിയായിരുന്നു ഈ പ്രകടനം.
പരീക്ഷണം പ്രതിഫലിപ്പിക്കുന്നത് പൊതു, സ്വകാര്യ മേഖലകളുടെ സഹകരണത്തിന്റെ ശക്തിയാണെന്നും സ്മാര്‍ട്ട് ഏരിയല്‍ മൊബിലിറ്റിയുടെ ഭാവിയിലേക്കുള്ള ചുവടുവെപ്പാണിത് പ്രതിനിധാനം ചെയ്യുന്നതെന്നും സംയോജിത ഗതാഗത കേന്ദ്രത്തിലെ ഏവിയേഷന്‍ ട്രാന്‍സ്പോര്‍ട്ട് ഡിവിഷന് ഡയറക്ടര്‍ ഹുമൈദ് സാബിർ അല്‍ ഹാമിലി പറഞ്ഞു. വൈകാതെ അബൂദബിയിലുടനീളം ഇത്തരം ഡ്രോണുകളുടെ പാർസൽ ഡെലിവറി സാധ്യമാക്കും. സ്മാർട്ട് ആൻഡ് ഓട്ടോണമസ് സിസ്റ്റംസ് കൗൺസി (എസ്.എ.എസ്.സി)ലിന് കീഴിൽ അഡിയോസിന്റെ സ്മാർട്ട് ആൻഡ് ഓട്ടോണമസ് വെഹിക്ക്ൾ ഇൻഡസ്ട്രി (എസ്.എ.വി.ഐ) ക്ലസ്റ്ററിന്റെ പിന്തുണയോടെ സ്മാർട്ട് ഗതാഗതം സാധ്യമാക്കുകയെന്ന എമിറേറ്റിന്റെ ബൃഹത്തായ നയത്തിന്റെ ഭാഗമായാണ് പുതിയ പരീക്ഷണം. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെയും സംയോജിത ഗതാഗത കേന്ദ്രത്തിന്റെയും മേൽനോട്ടത്തിലായിരുന്നു പരീക്ഷണ പറക്കലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.