ദേര ഫ്രിജ് മുറാറിലെ തീപിടിത്തമുണ്ടായ കെട്ടിടം
ദുബൈ: ദുബൈ ദേരയിൽ 16 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തമുണ്ടായ കെട്ടിടത്തിലെ വ്യാപാര സ്ഥാപനങ്ങൾ തുറന്നു. താഴത്തെ നിലയിലുള്ള സ്ഥാപനങ്ങളാണ് തുറന്നത്. അതേസമയം, താമസക്കാരുടെ മുറികളിലേക്കുള്ള പ്രവേശന കവാടം ഇപ്പോഴും അടഞ്ഞ നിലയിലാണ്. സുരക്ഷ ഉദ്യോഗസ്ഥനെ ഇവിടെ നിയമിച്ചിട്ടുണ്ട്. കെട്ടിടത്തിനുള്ളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ട്. ഈ തൊഴിലാളികളെ മാത്രമാണ് ഉള്ളിലേക്ക് പ്രവേശിപ്പിക്കുന്നത്. താമസക്കാർ ഇപ്പോഴും മറ്റ് സ്ഥലങ്ങളിലാണ് കഴിയുന്നത്. എമിറേറ്റ്സ് ഐ.ഡി നോക്കി പരിശോധിച്ച് ഉറപ്പിച്ച ശേഷമാണ് ഇവരെ ഉള്ളിലേക്ക് പ്രവേശിപ്പിക്കുന്നത്.
ഏപ്രിൽ 15നാണ് ദേര ഫ്രിജ് മുറാറിലെ കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. മലയാളി ദമ്പതികൾ അടക്കം 16 പേരാണ് മരിച്ചത്. കെട്ടിടം ഇപ്പോഴും പൊലീസ് സംരക്ഷണയിലാണ്. ഇതോടെ, അടുത്തുള്ള ഹോട്ടലുകളിലും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മുറികളിലുമാണ് പലരും തങ്ങുന്നത്. ബാക്കിയുള്ളവർക്ക് അധികൃതർ താമസ സൗകര്യം ഒരുക്കിനൽകിയിട്ടുണ്ട്. കെട്ടിട സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്തതാണ് തീപിടിത്തത്തിന് കാരണമെന്ന് ദുബൈ സിവിൽ ഡിഫൻസ് വ്യക്തമാക്കിയിരുന്നു. ഈ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തിയാൽ മാത്രമേ ഇനി തുറന്നുകൊടുക്കാൻ സാധ്യതയുള്ളൂ.
ഇതിന് എത്ര കാലതാമസം എടുക്കുമെന്ന് പറയാൻ കഴിയാത്ത അവസ്ഥയുണ്ട്. അത്യാവശ്യ സാധനങ്ങൾ എടുക്കുന്നതിനായി താമസക്കാരെ ഉള്ളിൽ കയറാൻ അനുവദിച്ചിരുന്നു. മലയാളികളടക്കം നിരവധി താമസക്കാരാണ് ഈ കെട്ടിടത്തിലുള്ളത്. കെട്ടിടത്തിലേക്ക് പ്രവേശിപ്പിക്കുമോ എന്നറിയാൻ നിരവധി പേർ ദിവസവും ഇവിടെയെത്തുന്നുണ്ട്.
ഇവരുടെ വസ്ത്രങ്ങളും രേഖകളും ഉൾപ്പെടെയുള്ള സാധനങ്ങൾ ഇപ്പോഴും കെട്ടിടത്തിനുള്ളിൽ അകപ്പെട്ട നിലയിലാണ്. താഴെ നിലയിലുള്ള മലയാളികളുടെ തലാൽ സൂപ്പർ മാർക്കറ്റ് ഉൾപ്പെടെ തുറന്നിട്ടുണ്ട്. പെരുന്നാൾ കച്ചവടം മുൻനിർത്തിയാണ് സ്ഥാപനങ്ങൾ തുറന്നത്. റസ്റ്റാറന്റും തുറന്നിട്ടുണ്ട്. തീപിടിത്തം താഴത്തെ നിലയെ ബാധിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.