ദുബൈ: 2000 രൂപ നോട്ട് പിൻവലിക്കാനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനത്തിൽ വലഞ്ഞ് പ്രവാസികൾ. വിവിധ ഗൾഫ് രാജ്യങ്ങളിലെ മണി എക്സ്ചേഞ്ചുകൾ 2000 രൂപ നോട്ടുകൾ സ്വീകരിക്കുന്നത് നിർത്തി. ഇതോടെ, കഴിഞ്ഞ ദിവസങ്ങളിലായി ഇന്ത്യയിൽനിന്ന് സന്ദർശനത്തിനെത്തിയ വിനോദ സഞ്ചാരികളാണ് കൂടുതൽ പ്രതിസന്ധിയിലായത്.
ഗൾഫിലെ മണി എക്സ്ചേഞ്ചുകളിൽ ഇന്ത്യൻ കറൻസി നൽകി വിദേശ കറൻസി സ്വീകരിക്കാമെന്ന ധാരണയിലാണ് ഇവർ എത്തിയത്. 2000 രൂപ നോട്ടുമായി എക്സ്ചേഞ്ചുകളെ സമീപിച്ചെങ്കിലും ഇത് സ്വീകരിക്കാൻ കഴിയില്ലെന്നാണ് മറുപടി. ഈ നോട്ടുകൾ വിറ്റഴിക്കാൻ തങ്ങൾക്ക് കഴിയില്ല എന്നാണ് എക്സ്ചേഞ്ച് അധികൃതർ പറയുന്നത്. അതിനാൽ, ഇന്ത്യയിലെ ബാങ്കുകളിൽ നിക്ഷേപിക്കാനാണ് നിർദേശം.
ഹജ്ജിനായി സൗദിയിലെത്തുന്ന പ്രവാസികൾക്കും മണി എക്സ്ചേഞ്ചുകൾ അനൗദ്യോഗികമായി മുന്നറിയിപ്പ് നൽകുന്നുണ്ട്. തങ്ങളുടെ പക്കലുള്ള 2000 രൂപ നോട്ടുകൾ വാങ്ങാൻ ഇടപാടുകാരും തയാറാകുന്നില്ലെന്ന് എക്സ്ചേഞ്ച് അധികൃതർ പറയുന്നു. വിവിധ എസ്സ്ചേഞ്ചുകളിലായി ലക്ഷക്കണക്കിന് രൂപയുടെ 2000 നോട്ടുകളുണ്ട്. ഇത് മാറാൻ കഴിയാത്ത അവസ്ഥയുള്ളപ്പോൾ കൂടുതൽ നോട്ടുകൾ സ്വീകരിക്കാൻ കഴിയില്ലെന്നാണ് അവരുടെ വാദം.
സന്ദർശകർക്ക് പുറമെ, താമസ വിസയിലുള്ള പ്രവാസികളുടെ കൈയിലും 2000 രൂപ നോട്ടുകളുണ്ട്. നാട്ടിലേക്ക് മടങ്ങുന്നവരുടെ കൈയിൽ കൊടുത്തയച്ച് മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് പ്രവാസികൾ. നോട്ടുനിരോധന കാലത്തും ഏറെ വലഞ്ഞത് പ്രവാസികളാണ്. 1000, 500 രൂപ നോട്ടുകൾ ഒറ്റരാത്രിയിൽ നിരോധിച്ചതോടെ നോട്ട് മാറാൻ കഴിയാതെ പ്രവാസികൾ കുടുങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.