റാസല്‍ഖൈമ: ‘അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കര്‍ത്താവ് കനിഞ്ഞ് നല്‍കിയതാണ് പൊന്നുമോനെ. വീട്ടില്‍ നിന്ന് അധികം പുറത്തു കറങ്ങുന്ന സ്വഭാവമൊന്നുമില്ല. ഇത്രകാലമായിട്ടും മോനെ ഒരു കാര്യത്തിനും കുറ്റപ്പെടുത്തേണ്ടി വന്നിട്ടില്ല. ഫുജൈറ യാത്ര പറഞ്ഞപ്പോള്‍ ആദ്യം ഞാന്‍ സമ്മതിച്ചില്ല. സുഹൃത്ത് കൂടി അഭ്യര്‍ഥിച്ചപ്പോള്‍ സമ്മതിച്ചു. അടുത്തിടെ വാങ്ങി നല്‍കിയ കാറില്‍ യാത്രക്കൊരുങ്ങിയപ്പോള്‍ പപ്പയുടെ കാറുമായി പോകുന്നതാണ് ദൂര യാത്രക്ക് നല്ലതെന്ന് താന്‍ പറയുകയായിരുന്നു. പപ്പയുടെ കാറിെൻറ കീയും അവന് കൊടുത്തു. ഒരാവശ്യത്തിന് അല്‍ നഖീലില്‍ പോകുമെന്ന് പറഞ്ഞപ്പോൾ വൈകുന്നേരം എട്ടിന് തിരിച്ചെത്തി കൂട്ടാമെന്നു പറഞ്ഞാണ് വ്യാഴാഴ്ച്ച രാവിലെ വീട്ടില്‍ നിന്ന് ആല്‍ബര്‍ട്ട് യാത്ര തിരിച്ചത്. വൈകുന്നേരം നാല് മണിക്ക് ഫോണില്‍ വിളിക്കാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല’ -ആല്‍ബര്‍ട്ടിനായുള്ള പ്രതീക്ഷയുടെ കാത്തിരിപ്പിനിടെ തിങ്കളാഴ്ച്ച വസതിയിലത്തെിയവരോട് മാതാവ് വല്‍സമ്മയുടെ ഗദ്ഗദം നിറഞ്ഞ വാക്കുകള്‍. വൈകിയാലും അവൻ അപകടമില്ലാതെ തിരിച്ചെത്തുമെന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പ്രത്യാശാവാക്കുകളും പ്രാർഥനകളും വിഫലമാക്കിയാണ് ആല്‍ബര്‍ട്ട് ജോയിയുടെ മൃതദേഹം കെണ്ടത്തിയെന്ന വാര്‍ത്ത ബുധനാഴ്ച്ച ഉച്ചയോടെ പ്രവാസ ലോകം ശ്രവിച്ചത്. ഫുജൈറ^ഖോര്‍ഫുക്കാന്‍ റൂട്ടില്‍ മദയിലുള്ള വാദിയുടെ ഭംഗി ആസ്വദിക്കുന്നതിനിടെയാണ് ആല്‍ബര്‍ട്ടിനെ തേടി ദുരന്തം എത്തിയത്. വാദിയില്‍ നിന്ന് 20 കിലോ മീറ്റര്‍ ദുരത്തിലുള്ള മദ ഡാമില്‍ നിന്നാണ് ചേതനയറ്റ ശരീരം കണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.