ദുബൈ: സൈബർ നിയമലംഘനങ്ങൾ നടത്തിയ ആയിരത്തിലേറെ വെബ്സൈറ്റുകൾ ഈ വർഷം മാത്രം ബ്ലോക്ക് ചെയ്തതായി സാമ്പത്തികകാര്യ മന്ത്രാലയം അറിയിച്ചു.
ബൗദ്ധിക സ്വത്തവകാശ നിയമം ലംഘിച്ച് വിവിധ മാധ്യമസ്ഥാപനങ്ങളുടെ വിനോദ ഉള്ളടക്കങ്ങൾ ബ്രോഡ്കാസ്റ്റ് ചെയ്തതിനാണ് നടപടി സ്വീകരിച്ചത്. മൾട്ടിമീഡിയ ഉള്ളടക്കത്തിന് കൂടുതൽ ആവശ്യക്കാരുള്ള സമയമെന്ന നിലയിൽ റമദാൻ മാസത്തിലാണ് കൂടുതൽ വെബ്സൈറ്റുകൾക്ക് നിയന്ത്രണമുണ്ടായതെന്ന് സാമ്പത്തികകാര്യ മന്ത്രാലയത്തിലെ ബൗദ്ധിക സ്വത്തവകാശ വിഭാഗം അസി. അണ്ടർ സെക്രട്ടറി ഡോ. അബ്ദുറഹ്മാൻ ഹസൻ അൽ മുഐനി പറഞ്ഞു.
റമദാൻ മാസത്തിൽ ‘ഇൻസ്റ്റ ബ്ലോക്’ സംരംഭം നടപ്പിലാക്കിയതിനുശേഷം വിവിധ മാധ്യമ ശൃംഖലകളുടെ ഉടമസ്ഥതയിലുള്ള വിനോദ ഉള്ളടക്കം നിയമവിരുദ്ധമായി സംപ്രേക്ഷണം ചെയ്ത് ബൗദ്ധിക സ്വത്തവകാശം ലംഘിച്ച 1,117 വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്തതായി അദ്ദേഹം വിശദീകരിച്ചു.
യു.എ.ഇയിൽ ഈ വർഷം ബ്ലോക് ചെയ്ത അനധികൃത വെബ്സൈറ്റുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായിട്ടുണ്ട്. 2023ൽ 62 വെബ്സൈറ്റുകൾ മാത്രമാണ് ബ്ലോക്ക് ചെയ്യപ്പെട്ടിരുന്നത്. തത്സമയ ഓൺലൈൻ പ്രക്ഷേപണത്തിലെ പകർപ്പവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് പ്രത്യേക സേവനം വിജയകരമായി വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞതായി ഇത് തെളിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഇൻസ്റ്റ ബ്ലോക്ക്’ സംരംഭം വർഷം മുഴുവൻ തുടരുന്ന പരിപാടിയാക്കി മാറ്റുമെന്ന് അധികൃതർ വ്യക്തമാക്കിയതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.