അബൂദബി: മനുഷ്യ സാഹോദര്യ ഉന്നതാധികാര സമിതിയുടെ ആഹ്വാന പ്രകാരം കോവിഡ് പകർച്ചവ്യാധിക്കെതിരെ ആഗോളതലത്തിൽ വ്യാഴാഴ്ച ‘മാനവികതക്കായുള്ള പ്രാർഥന’ ദിനമാചരിക്കും. സർവലോക മനുഷ്യരുടെ നന്മക്കും ക്ഷേമത്തിനുമായി ഉപവാസമനുഷ്ഠിക്കാനും ദൈവത്തോട് പ്രാർഥിക്കാനും ഈ ദിവസം വിനിയോഗിക്കണമെന്നാണ് ലോകജനതയോട് സമിതി ആഹ്വാനം ചെയ്തിട്ടുള്ളത്. കോവിഡ്-19 രോഗവ്യാപനം ആഗോളതലത്തിൽ വർധിക്കുന്ന സാഹചര്യത്തിലാണ് കാരുണ്യവാനും കരുണാനിധിയുമായ ദൈവത്തിനു മുന്നിൽ ലോക ജനത വ്യാഴാഴ്ച പ്രാർഥനാനിരതരാവുക.ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അപകടപ്പെടുത്തുന്ന വലിയ വിപത്തായിരിക്കുകയാണ് കോവിഡ്. അവരവരുടെ മതവിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും അധ്യാപനങ്ങൾക്കും അനുസരിച്ച്, മാനവസമൂഹം നേരിടുന്ന മഹാമാരിയെ നിർമാർജനം ചെയ്യാൻ ഓരോ വ്യക്തികളും ദൈവത്തോട് പ്രാർഥിക്കണമെന്നാണ് സമിതി ആവശ്യപ്പെടുന്നത്. രോഗവ്യാപനം തടയാൻ കഴിയുന്ന ശാസ്ത്രീയ പരിഹാരത്തിനും ഗുരുതരമായ പകർച്ചവ്യാധി വരുത്തുന്ന ആരോഗ്യ, സാമ്പത്തിക, മാനുഷിക പ്രത്യാഘാതങ്ങളിൽനിന്ന് മുഴുവൻ സമൂഹത്തെയും രക്ഷിക്കാനും ദൈവത്തോട് പ്രാർഥിക്കണമെന്നും സമിതി ആവശ്യപ്പെടുന്നു.
കോവിഡ് മഹാമാരിയെ മറികടക്കാൻ മാനസികവും ശാരീരികവുമായ സഹായം, സുരക്ഷ, സ്ഥിരത, ആരോഗ്യം, സമൃദ്ധി എന്നിവ പുനഃസ്ഥാപിക്കാനും മാനവികതക്കും സാഹോദര്യത്തിനും ഉത്തമമായ ഇടമായി ലോകത്തെ മാറ്റണമെന്നും എല്ലാവരും പ്രാർഥിക്കണം. മേയ് രണ്ടിനാണ് മനുഷ്യ സാഹോദര്യ ഉന്നതാധികാര സമിതി പ്രാർഥന ദിനം സംബന്ധിച്ച വിളംബരം നടത്തിയത്. തുടർന്ന് ലോകത്തിലെ ഒട്ടേറെ മത, രാഷ്ട്രീയ നേതാക്കളും സ്ഥാപനങ്ങളും കമ്മിറ്റിക്ക് പിന്തുണയുമായി വന്നതായി മനുഷ്യ സാഹോദര്യ ഉന്നതാധികാര സമിതി സെക്രട്ടറി ജനറൽ മുഹമ്മദ് അബ്ദുൽസലാം പറഞ്ഞു.
കത്തോലിക്കാ സഭ മേധാവി ഫ്രാൻസിസ് മാർപാപ്പയും അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹമ്മദ് അൽ തയ്യിബ്, വിവിധ രാഷ്ട്രങ്ങളുടെ പ്രസിഡൻറുമാർ, പ്രധാനമന്ത്രിമാർ, മതനേതാക്കൾ തുടങ്ങി ഒട്ടേറെ പ്രമുഖരാണ് മാനവികതക്കായുള്ള പ്രാർഥനാ ആഹ്വാനത്തിന് പിന്തുണ നൽകിയത്. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ മനുഷ്യ സാഹോദര്യ ഉന്നതാധികാര സമിതിയെ അഭിനന്ദിച്ചു. മാനവികത പ്രാർഥനക്കും ആഗോള സമൂഹത്തെ ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള നിരന്തരമായ ശ്രമങ്ങൾക്കും അദ്ദേഹത്തിെൻറ പിന്തുണ അറിയിച്ചു. ലോകസമാധാനത്തിനും മനുഷ്യ സാഹോദര്യത്തിനും യു.എ.ഇ സമൂഹം പ്രധാന സ്തംഭങ്ങളായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാെൻറ പാരമ്പര്യമാണ് ഇതിനു പ്രചോദനവും ശക്തിയും പകരുന്നത്. വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് സെക്രട്ടറി ജനറലും ഡബ്ല്യു.സി.സി അംഗവുമായ പ്രഫ. ഡോ. ഇയോൻ സൗക്കയും ആഗോള പ്രാർഥന ദിനത്തിൽ പങ്കുചേരാൻ ജനങ്ങളോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.