അബൂദബി: കോവിഡ്-19 വൈറസ് സംബന്ധിച്ച പുതിയ അറിവുകൾ ലഭ്യമാക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കുന്ന നൂതന മെഡിക്കൽ ഉപകരണവുമായി അബൂദബി സ്റ്റെം സെൽസ് സെൻറർ, സെൽ തെറപ്പി, റീജനറേറ്റിവ് മെഡിസിൻ, സ്റ്റെം സെല്ലുകൾ എന്നിവയെക്കുറിച്ചുള്ള ഗവേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്പെഷലിസ്റ്റ് ഹെൽത്ത് കെയർ കേന്ദ്രമായ അബൂദബി സ്റ്റെം സെൽസ് സെൻറർ 36 ലക്ഷം ദിർഹം മുടക്കിയാണ് ഹീലിയോസ് മാസ് സൈറ്റോമീറ്റർ പുതുതായി സ്ഥാപിച്ചത്. രക്തത്തിലെ ഒാരോ സാമ്പ്ൾ കോശങ്ങൾ വീതം വിശകലനം ചെയ്യാനും തരംതിരിക്കാനും കഴിയുന്ന ഈ സൗകര്യം മധ്യപൂർവദേശത്തുതന്നെ ആദ്യത്തേതാണ്. കോവിഡിനെതിരായ പോരാട്ടത്തിന് വഴിത്തിരിവാകുന്ന നൂതന ഉപകരണമാണ് ഹീലിയോസ് മാസ് സൈറ്റോമീറ്റർ.
ശാസ്ത്രജ്ഞർക്ക് കോശങ്ങളെ വേഗത്തിലും കൃത്യമായും പാർശ്വദർശനം ചെയ്യാൻ പ്രാപ്തമാക്കുന്നതിന് സാധിക്കുമെന്നതാണ് പ്രധാന നേട്ടം. വൈറസിനോടുള്ള രോഗിയുടെ രോഗപ്രതിരോധ പ്രതികരണം പഠിക്കാനും നിരീക്ഷിക്കാനും സഹായിക്കും.
രോഗിയുടെ പ്രതിരോധശേഷി വിലയിരുത്തി പകർച്ചവ്യാധിയുടെ ഉൾക്കാഴ്ചകൾ വെളിപ്പെടുത്താൻ കഴിയുമെന്നതുമാണ് ഈ ഉപകരണത്തിെൻറ പ്രത്യേകത. ഇതിെൻറ സഹായത്തോടെ കോവിഡ്-19 രോഗികളുടെ രക്തസാമ്പിളുകളിൽനിന്ന് ക്ലിനിക്കൽ പരിശോധനഫലങ്ങളും രോഗപ്രതിരോധ പ്രവർത്തനത്തിലെ മാറ്റങ്ങളും നിരീക്ഷിക്കാനാവും. കോവിഡ് രോഗത്തെക്കുറിച്ച് ഉത്തരം ലഭിക്കാത്ത പ്രധാന ചോദ്യങ്ങൾക്ക് മറുപടി കണ്ടെത്താൻ നിർണായകമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഠിനമായ ലക്ഷണങ്ങൾ നേരത്തേ തിരിച്ചറിയാനാകുമോ, ഏതു രീതിയിലുള്ള ഇടപെടലുകളിലൂടെ തീവ്രത കുറക്കാൻ സഹായിക്കും, ഏത് വാക്സിനാകും ഏറ്റവും ഫലപ്രദമാവുക തുടങ്ങിയ ചോദ്യങ്ങൾ ഇനിയും ഉത്തരം കിട്ടാത്ത കാര്യങ്ങളാണെന്ന് അബൂദബി സ്റ്റെം സെൽസ് സെൻറർ അധികൃതർ ചൂണ്ടിക്കാട്ടുന്നു. കോവിഡ് രോഗിയുടെ രക്തത്തിലെ സ്റ്റെം സെല്ലുകൾ വേർതിരിച്ചെടുത്ത് അവ റീആക്ടിവേറ്റ് ചെയ്തശേഷം ഒരു നെബുലൈസിങ് മിസ്റ്റായി അവതരിപ്പിക്കുന്ന പുതിയ ചികിത്സ 100 ശതമാനം വിജയം കണ്ടു. രോഗികളുടെ ശരീരം വൈറസിനെതിരെ പോരാടുന്നതിനും രോഗത്തിെൻറ ദോഷസ്വഭാവം കുറക്കുന്നതിനും ഇതു സഹായിക്കും. ലംബോർഗിനി എന്ന് വിളിക്കുന്ന പുതിയ യന്ത്രത്തിെൻറ പ്രവർത്തനരീതി സംബന്ധിച്ച പരിശീലനം സ്റ്റെം സെൽസ് സെൻറിറിലെ ജീവനക്കാർക്ക് നൽകുന്നുണ്ട്.
യു.എ.ഇയിൽ ആദ്യമായി അർബുദരോഗികൾക്ക് മിനിമൽ റെസിഡ്യുൽ ഡിസീസ് ടെസ്റ്റുകൾ നൽകാനും സെൻററിന് പദ്ധതിയുണ്ട്. പ്രത്യേക വൈദഗ്ധ്യമുള്ള പരിശോധനയിലൂടെ രോഗികളിൽ പുനഃസ്ഥാപിക്കപ്പെടുന്ന പ്രതിരോധശേഷിയുള്ള കോശങ്ങൾ ഡോക്ടർമാർക്ക് കണ്ടെത്താനാവും. നിലവിൽ യു.എ.ഇയിൽ ഈ പരിശോധന ലഭ്യമല്ലെന്നും അർബുദരോഗികൾ ഈ പരിശോധനക്ക് വിദേശത്താണ് പോകുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടി. പരിശോധനയുടെ കൃത്യത ഉറപ്പാക്കാൻ പുതിയ സാമ്പ്ൾ വേണ്ടിവരുമെന്നുമാത്രം. യു.എ.ഇയിൽ ഈ പരിശോധന ലഭ്യമാകുന്നതോടെ അർബുദചികിത്സയിൽ സുപ്രധാന ചുവടുവെപ്പാകും. മൾട്ടിപ്പിൾ മൈലോമ, രക്താർബുദം എന്നിവയാൽ ബുദ്ധിമുട്ടുന്ന മുതിർന്നവർക്കും കുട്ടികൾക്കും ഏറെ സഹായകമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.