ദുബൈ: സാമൂഹിക ക്ഷേമം മുൻനിർത്തി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നൽകുന്ന സംഭാവനകൾക്ക് ജൂൺ മുതൽ നടപ്പിലാക്കുന്ന കോർപറേറ്റ് നികുതിയിൽ ഇളവ് പ്രഖ്യാപിച്ച് യു.എ.ഇ ധനകാര്യ മന്ത്രാലയം. ജീവകാരുണ്യപ്രവർത്തനം, കമ്മ്യൂണിറ്റി സേവനങ്ങൾ, കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്തം തുടങ്ങിയ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥാപനങ്ങൾക്കാണ് മന്ത്രിസഭ തീരുമാനപ്രകാരമുള്ള നികുതിയിളവ് ലഭിക്കുക. രാജ്യത്തിനും സമൂഹത്തിനും നൽകുന്ന പിന്തുണ പരിഗണിച്ചാണ് തീരുമാനമെന്നും മത, ജീവകാരുണ്യ, ശാസ്ത്ര, വിദ്യാഭ്യാസ, സാംസ്കാരിക പ്രവർത്തനങ്ങൾ ഉൾപ്പെടെ നടത്തുന്ന സ്ഥാപനങ്ങൾക്ക് ആനുകൂല്യം ലഭിക്കുമെന്നും മന്ത്രാലയം അധികൃതർ വ്യക്തമാക്കി. ഇളവ് ലഭിക്കാൻ സ്ഥാപനങ്ങൾ കോർപറേറ്റ് നികുതി നിയമത്തിലെ ആർട്ടിക്കിൾ ഒമ്പതിൽ വ്യക്തമാക്കിയ വ്യവസ്ഥകളും പ്രസക്തമായ എല്ലാ ഫെഡറൽ, പ്രാദേശിക നിയമങ്ങളും പാലിക്കുകയും വേണമെന്ന് നിർദേശിച്ചിട്ടുണ്ട്.
ബിസിനസ് ലാഭത്തിന് ഒമ്പത് ശതമാനം കോർപറേറ്റ് നികുതി ഏർപ്പെടുത്തുമെന്ന് യു.എ.ഇ ധനകാര്യ മന്ത്രാലയം കഴിഞ്ഞ വർഷം ഡിസംബറിലാണ് പ്രഖ്യാപിച്ചത്. 3,75,000 ദിർഹത്തിൽ കൂടുതൽ വാർഷിക ലാഭമുള്ള സംരംഭങ്ങൾക്കാണ് നികുതി ബാധകമാവുക. ചെറുകിട-ഇടത്തരം ബിസിനസുകളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് 3,75,000 ദിർഹം വരെയുള്ള ലാഭത്തിന് നികുതി ഒഴിവാക്കിയത്.
തൊഴിൽ, റിയൽ എസ്റ്റേറ്റ്, മറ്റ് നിക്ഷേപങ്ങൾ എന്നിവയിൽ നിന്നുള്ള വ്യക്തിഗത വരുമാനത്തിനും കോർപറേറ്റ് നികുതി ബാധകമല്ല. ലൈസൻസുള്ളതോ അല്ലാത്തതോ ആയ ബിസിനസിൽ നിന്നോ മറ്റ് വാണിജ്യ പ്രവർത്തനങ്ങളിൽ നിന്നോ അല്ലാതെ വ്യക്തികൾ സമ്പാദിക്കുന്ന മറ്റേതെങ്കിലും വരുമാനത്തിനോ നികുതിയുണ്ടാവില്ല.
അന്താരാഷ്ട്രതലത്തിൽ സ്വീകാര്യമായ അക്കൗണ്ടിങ് മാനദണ്ഡങ്ങൾക്ക് അനുസൃതമായി തയാറാക്കിയ സാമ്പത്തിക സ്റ്റേറ്റ്മെന്റുകൾ പ്രകാരമുള്ള ലാഭത്തിനാണ് കോർപറേറ്റ് നികുതി നൽകേണ്ടിവരുക. എമിറേറ്റ് തലത്തിലുള്ള കോർപറേറ്റ് നികുതിക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന പ്രകൃതിവിഭവങ്ങൾ വേർതിരിച്ചെടുക്കുന്ന സംവിധാനങ്ങൾക്കും നികുതിയിളവ് പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.