മുന്നണിക്കെതിരായ മത്സരം; രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് സസ്പെൻഷൻ

ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ കെ.പി.സി.സി പിന്തുണയുള്ള മുന്നണിക്കെതിരെ മത്സരിക്കാൻ പത്രിക സമർപ്പിച്ച പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടിയെടുത്ത് കോൺഗ്രസ്. ഇടത് അനുകൂല സംഘടന ഉൾപ്പെടുന്ന ജനാധിപത്യ മുന്നണിക്കൊപ്പം മത്സരിക്കാൻ തീരുമാനിച്ചവരെയാണ് സസ്പെന്‍റ് ചെയ്ത് കെ.പി.സി.സി പ്രസിഡന്‍റ് ഉത്തരവിറക്കിയത്.

കെ.എം.സി.സിയും ഇടത് അനുകൂല സംഘടനയായ മാസും ചേർന്ന് മത്സരിക്കുന്ന ജനാധിപത്യ മുന്നണിയും കോൺഗ്രസ് അനൂകല സംഘടന ഇൻകാസ് നേതൃത്വം നൽകുന്ന മതേതര ജനാധിപത്യ മുന്നണിയും തമ്മിലാണ് ഷാർജ ഇന്ത്യൻ അസോസിയേഷൻ തിരഞ്ഞെടുപ്പിലെ പ്രധാന മത്സരം. ഇതിൽ കെ.പി.സി.സി പിൻതുണയുള്ള ഇൻകാസ് സംഖ്യത്തിനെതിരെ നിന്ന് എതിർചേരിക്കൊപ്പം മത്സരിക്കാൻ പത്രിക സമർപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്‍കാസ് യു.എ.ഇ കമ്മിറ്റി ജനറല്‍ സെക്രട്ടറി എസ്.എം. ജാബിര്‍, സെക്രട്ടറി പ്രദീപ് നെന്മാറ എന്നിവരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്‍റ് ചെയ്ത് കെ.പി.സി.സി പ്രസിഡന്‍റ് സണ്ണിജോസഫാണ് പ്രസ്താവന ഇറക്കിയത്.

അതേസമയം, കെ.പി.സി.സിയുടെ പുറത്താക്കല്‍ നടപടി കുരുടന്‍ ആനയെ കണ്ടതുപോലെ ആയിപ്പോയെന്ന് എസ്.എം. ജാബിര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പ്രതികരിച്ചു. പതിറ്റാണ്ടുകളായി താന്‍ ജീവശ്വാസം പോലെ കരുതിയ പ്രസ്ഥാനത്തില്‍ നിന്നും ലഭിച്ച പടിയിറക്കല്‍ ഏറെ വേദനിപ്പിക്കുന്നതാണ്. കെട്ടിച്ചമച്ച ആരോപണങ്ങള്‍ ഉന്നയിച്ചാണ് പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്. ഇടതുപക്ഷ സംഘടനകളുമായി ചേര്‍ന്ന് മല്‍സരിക്കുന്നുവെന്ന കള്ളം പ്രചരിപ്പിച്ചുകൊണ്ടുള്ള ഈ നടപടി ലജ്ജാകരവും കെ.പി.സി.സിയുടെ അധ$പതനവുമാണ് വെളിവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തന്‍റെ സ്ഥാനാര്‍ഥിത്വം ഒരിക്കലും കോണ്‍ഗ്രസിന് എതിരല്ലെന്ന് പ്രദീപ് നെന്മാറ അഭിപ്രായപ്പെട്ടു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് കക്ഷി രാഷ്ട്രീയത്തിനപ്പുറം പ്രവാസികളുടെ ക്ഷേമം മുന്‍ നിര്‍ത്തിയുള്ളതാണ്. പാര്‍ട്ടി ചിഹ്നങ്ങളിലൊന്നുമല്ല ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. കാലങ്ങളായി ഒരേ പാര്‍ട്ടികളിലുള്ളവര്‍ ഷാര്‍ജ ഭരണസമിതിയിലേക്ക് പരസ്പരം ആരോഗ്യകരമായ മല്‍സരത്തിലേര്‍പ്പെട്ടുവരുന്നതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലുള്‍പ്പെടെ ഏഴ് വര്‍ഷമായി ഇതേ മുന്നണിയില്‍ തന്നെയാണ് താന്‍ നില്‍ക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഷാര്‍ജ ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഇന്‍കാസ് ഷാര്‍ജ സെക്രട്ടറിയായിരുന്ന തന്‍റെ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിയാക്കി സ്ഥാനക്കയറ്റം നല്‍കുകയാണ് ചെയ്തത്. കഴിഞ്ഞ തവണ താന്‍ മല്‍സരിച്ചത് ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരെയായിരുന്നു. അതേ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിയെയും തന്നെയുമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരിക്കുന്നുവെന്നത് രസകരമാണെന്നതും പ്രദീപ് നെന്മാറ തുടര്‍ന്നു.

Tags:    
News Summary - Contesting against the alliance: Two Congress workers suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.