പാസ്പോർട്ട് കൗണ്ടറിൽ നടപടി പൂർത്തിയാക്കിയ കുരുന്നുകളോട് ലഫ്. ജനറൽ മുഹമ്മദ് അൽ മർറി കുശലാന്വേഷണം നടത്തുന്നു
ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കുട്ടികളുടെ പ്രത്യേക പാസ്‌പോർട്ട് കൗണ്ടറുകൾ വൻ വിജയം. 2023 ഏപ്രിൽ 19ന് ടെർമിനൽ മൂന്നിലാണ് പദ്ധതിയുടെ തുടക്കം. ഇവിടെ ഇതിന് മികച്ച സ്വീകാര്യത ലഭിച്ചതോടെ ഒന്ന്, രണ്ട് ടെർമിനലുകളിലേ അറൈവൽ ഭാഗത്തേക്കും വ്യാപിപ്പിക്കുകയായിരുന്നു. ലക്ഷക്കണക്കിന് കുട്ടികളാണ് ഈ പ്രത്യേക കൗണ്ടറുകളിലൂടെ കടന്നുപോയത്.
കുട്ടികൾക്കായി ഒരുക്കിയ ലോകത്തെ ആദ്യ സമർപിത ഇമിഗ്രേഷൻ കൗണ്ടർ, ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറിയാണ് തുറന്നു കൊടുത്തത്. നാലു മുതൽ പന്ത്രണ്ടു വയസ്സുവരെയുള്ള കുട്ടികൾക്കായി പ്രത്യേകം രൂപകൽപന ചെയ്ത പാസ്‌പോർട്ട് കൗണ്ടറുകൾ ആകർഷകവും കുട്ടികൾക്കിണങ്ങിയതുമായ തീമിലാണ് ഒരുക്കിയിരിക്കുന്നത്.
കുട്ടികൾക്ക് സുരക്ഷിതവും ആസ്വാദ്യകരുമായ അന്തരീക്ഷം നൽകാൻ ലക്ഷ്യമിട്ടുള്ളതാണ് ഇത്തരത്തിലുള്ള കൗണ്ടറുകൾ. സാധാരണ പാസ്‌പോർട്ട് നടപടിക്രമങ്ങളുടെ വിരസത ഒഴിവാക്കി കുട്ടികൾക്ക് ആവേശകരമായൊരു അനുഭവം പകരുന്ന നിരവധി സവിശേഷതകൾ ഈ കൗണ്ടറുകൾക്കുണ്ട്.
ഇവിടെ കുട്ടികൾക്ക് സ്വന്തമായി പാസ്‌പോർട്ട് സ്റ്റാമ്പ് ചെയ്യാനുള്ള അവസരം ലഭിക്കും. എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ വേഷം ധരിച്ച ബാലസൗഹൃദ കാർട്ടൂൺ കഥാപാത്രങ്ങളായ ‘സാലമും’ ‘സലാമയും’ വിശേഷാവസരങ്ങളിൽ കുട്ടികളെ സ്വാഗതം ചെയ്യാൻ ഇവിടെയുണ്ടാകും.
ഫ്ലോർ സ്റ്റിക്കറുകളാണ് കുട്ടികളെ ആകർഷിക്കുന്ന മറ്റൊരു ഘടകം. മാതാപിതാക്കൾക്കും ഈ കൗണ്ടറുകളിലൂടെ അവരുടെ പാസ്‌പോർട്ട് സ്റ്റാമ്പ് ചെയ്യാൻ സാധിക്കും. ബഹിരാകാശ തീമിലുള്ള അലങ്കാരങ്ങളും കുട്ടികളെ ആകർഷിക്കുന്നതാണ്. ഫ്ലോർ സ്റ്റിക്കറുകൾ പതിച്ച പ്രത്യേക ഗേറ്റിലൂടെയും ഇടനാഴിയിലൂടെയുമാണ് അവരെ കൗണ്ടറുകളിലേക്ക് നയിക്കുക.
പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ സംശയങ്ങൾക്ക് മറുപടി നൽകുകയും പാസ്‌പോർട്ട് നടപടിക്രമങ്ങളെക്കുറിച്ച് കളികളിലൂടെ പഠിപ്പിക്കുകയും ചെയ്യും.
കുട്ടികളുടെ കോൾ സെന്‍ററിനും മികച്ച പ്രതികരണം
ദുബൈ: കുട്ടികളുടെ യാത്ര നടപടികളെക്കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനായി ജി.ഡി.ആർ.എഫ്.എ ആരംഭിച്ച പ്രത്യേക കോൾ സെന്‍ററിനും മികച്ച സീകാര്യത ലഭിച്ചതായി അധികൃതർ അറിയിച്ചു. ദുബൈ വിമാനത്താവളങ്ങളിലെ കുട്ടികളുടെ പാസ്‌പോർട്ട് കൗണ്ടറുകളുടെ വിജയകരമായ തുടർച്ചയായാണ് ഈ സേവനം ഒരുക്കിയത്. യുവ യാത്രികരുടെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനും അവരുമായി ബന്ധപ്പെട്ട സേവനങ്ങളെക്കുറിച്ച് അധികൃതരുമായി സംവദിക്കാനും അവബോധം നൽകാനും ലക്ഷ്യമിട്ടാണ് ജി.ഡി.ആർ.എഫ്.എ ഈ പ്രത്യേക സർവിസ് ആരംഭിച്ചത്.
ആമർ കോൾ സെന്‍ററിന്‍റെ ടോൾ ഫ്രീ നമ്പറായ 8005111 (യു.എ.ഇക്കുള്ളിൽ നിന്ന്) അല്ലെങ്കിൽ +97143139999 (യു.എ.ഇക്ക് പുറത്തുനിന്ന്) വഴിയാണ് ഈ പ്രത്യേക ലൈൻ കുട്ടികൾക്ക് ലഭ്യമാകുന്നത്. കുട്ടികൾക്കുള്ള ലൈനിലേക്ക് വിളിക്കുന്നവർക്ക് ഇംഗ്ലീഷിൽ വിവരങ്ങൾ ലഭിക്കാൻ മൂന്നും അറബിയിൽ വിവരങ്ങൾ ലഭിക്കാൻ നാലും ഡയൽ ചെയ്യണം. ഇതിനോടകം ഏഴു മുതൽ 12 വയസ്സുവരെയുള്ള ആയിരക്കണക്കിന് കുട്ടികളിൽനിന്ന് കോളുകൾ ലഭിച്ചതായി അധികൃതർ അറിയിച്ചു.
രക്ഷിതാക്കൾ ഈ പ്രത്യേക ഓപ്ഷൻ ഉപയോഗിക്കരുതെന്ന് നിർദേശമുണ്ട്. രക്ഷിതാക്കൾക്ക് അവരുടെ സംശയങ്ങൾക്ക് 8005111 എന്ന നമ്പറിൽ തന്നെ വിളിച്ച് ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാം. ഈ ലൈൻ കുട്ടികൾക്ക് മാത്രമുള്ളതാണെന്നും ജനറൽ ഡയറക്ടറേറ്റ് ഓർമിപ്പിച്ചു. കുരുന്നുകളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരാണ് ഈ കോൾ സെന്‍ററിൽ പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.