അൽഐൻ: സി.ബി.എസ്.ഇ മലയാള പാഠഭാഗങ്ങളിൽ വരുത്തിയ മാറ്റങ്ങൾക്കെതിരെ യു.എ.ഇയിലും വ്യാപക പരാതി. കഴിഞ്ഞ വർഷം വരെ എസ്.സി.ഇ.ആർ.ടിയുടെ കേരള പാഠാവലിയിലെയും അടിസ്ഥാനപാഠാവലിയിലെയും തെരഞ്ഞെടുത്ത പത്തു പാഠങ്ങളും ഒരു ഉപപാഠപുസ്തകവുമായിരുന്നു പഠിപ്പിച്ചിരുന്നത്. പരിഷ്കരിച്ച സിലബസിൽ കേരള പാഠാവലിയിലെയും അടിസ്ഥാന പാഠാവലിയിെലയും മുഴുവൻ പാഠങ്ങളും ഒമ്പതിലെയും പത്തിലേയും ക്ലാസുകളിലെ കുട്ടികൾ പഠിക്കണം. ഗൾഫിലെ സ്കൂളുകളിൽ മലയാളം പഠനത്തിന് കുറഞ്ഞ സമയമാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ, നിശ്ചിത സമയത്തിനുള്ളിൽ പഠിപ്പിച്ചുതീർക്കാൻ കഴിയുമോ എന്ന ആശങ്കയിലാണ് അധ്യാപകർ.
കേരള സിലബസിൽ കേരളപാഠാവലിയും അടിസ്ഥാന പാഠാവലിയും രണ്ടു വിഷയങ്ങളായാണ് പഠിപ്പിക്കുന്നത്. അതു രണ്ടും ചേർത്ത് ഒറ്റ വിഷയമായി പഠിപ്പിക്കാനാണ് സി.ബി.എസ്.ഇ നിഷ്കർഷിക്കുന്നത്. കേരളത്തിലെ വിദ്യാലയങ്ങളിൽ മലയാള ഭാഷക്ക് ആഴ്ചയിൽ ചുരുങ്ങിയത് ആറു പീരിയഡെങ്കിലും ലഭിക്കുമ്പോൾ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ സ്കൂളുകളിൽ മൂന്നോ നാലോ പീരിയഡ് മാത്രമാണ് രണ്ടാം ഭാഷകൾക്ക് ലഭിക്കുന്നത്. ഈ സമയക്രമത്തിൽ ഈ രണ്ടു പുസ്തകങ്ങളും പഠിപ്പിക്കൽപ്രയാസമാണെന്നും വിദ്യാർഥികൾ മലയാള ഭാഷാ പഠനത്തിൽനിന്നും അകലാൻ കാരണമാകുമെന്നുമാണ് അധ്യാപക പറയുന്നു.
മലയാളഭാഷയും വ്യാകരണവും ആഴത്തിൽ പഠിപ്പിക്കുന്നതും ഇല്ലാതാകും. കോവിഡിനെ തുടർന്ന് പഠന ഭാരം ലഘൂകരിക്കുന്നതിനായി പത്തിൽനിന്ന് ഏഴ് പാഠമായി ചുരുക്കിയതാണ് ഇരുപതിലധികമായി വർധിപ്പിച്ചത്. ഇതിനെതിരെ പ്രതികരിക്കാൻ ഒരുങ്ങുകയാണ് ഗൾഫിലെ സി.ബി.എസ്.ഇ സ്കൂളുകളിലെ മലയാളം അധ്യാപകരും മലയാള ഭാഷയെ സ്നേഹിക്കുന്നവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.