ദുബൈ: നാട്ടിലേക്ക് കാർഗോ വഴി സമ്മാനങ്ങളും മറ്റും അയക്കുന്നതിന് 41 ശതമാനം നികുതി ഏർപ്പെടുത്തിയതിനെതുടർന്ന് ഇന്ത്യയിലെ വിമാനത്താവളത്തിൽ കെട്ടിക്കിടന്ന പാർസലുകൾ വിവിധ കാർഗോ കമ്പനികൾ നികുതിയടച്ച് ഏറ്റെടുത്തു. ഗൾഫ് രാജ്യങ്ങളിൽ നിന്ന് പ്രവാസികൾ അയച്ച 500 ടണ്ണിലേറെ പാർസലുകളാണ് ഡൽഹിയിലും മറ്റും കെട്ടിക്കിടന്നിരുന്നത്. ഇതിൽ ഭൂരിഭാഗവും അതത് കമ്പനികൾ നികുതിയടച്ച് ഏറ്റെടുത്തതായും ഒരാഴ്ചക്കകം ഇത് ബന്ധപ്പെട്ട മേൽവിലാസങ്ങളിൽ എത്തുമെന്നും ഇന്ത്യൻ കൊറിയേഴ്സ് ആൻറ് കാർഗോ അസോസിയേഷൻ യു.എ.ഇ പ്രസിഡൻറ് മുഹമ്മദ് സിയാദ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
70 ടൺ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇത് ഒരാഴ്ചക്കകം ഏറ്റെടുക്കും. മൂന്നു കോടിയോളം രൂപയാണ് വിവിധ കമ്പനികൾ പുതിയ നികുതിയായി അടച്ചത്. ഇൗ നികുതി പാർസലുകൾ വീടുകളിൽ സ്വീകരിക്കുന്നവർ നൽകേണ്ടിവരുമെന്ന് സിയാദ് പറഞ്ഞു. 30 കിലോ പാർസലുകൾക്ക് ശരാശരി 3500^4000 രൂപയാണ് നികുതി വന്നത്. പ്രവാസികൾക്ക് നികുതിയില്ലാതെ വീട്ടിലേക്ക് 20,000 രൂപയുടെ സാധനങ്ങൾ അയക്കാൻ 23 വർഷം മുമ്പ് അനുവദിച്ച സൗകര്യം ഇക്കഴിഞ്ഞ ജൂൺ 30ന് അർധരാത്രിയാണ് കസ്റ്റംസ് ആൻറ് സെൻട്രൽ എക്സൈസ് അധികൃതർ മുന്നറിയിപ്പില്ലാതെ പിൻവലിച്ചത്.
പകരം 10 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവ, 28 ശതമാനം സംയോജിത ചരക്കു സേവന നികുതി, മൂന്നു ശതമാനം സെസ് എന്നിങ്ങനെ മൊത്തം 41 ശതമാനം നികുതിയടക്കാനും ഉത്തരവിട്ടു. ഇൗ ഉത്തരവ് വന്ന ശേഷം പുതിയ പാർസലുകൾ എടുക്കുന്നത് കമ്പനികൾ നിർത്തിവെച്ചെങ്കിലും അതിന് മുമ്പയച്ച 500 ലേറെ ടൺ വസ്തുക്കളും നികുതിയുടെ പേരിൽ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ പിടിച്ചുവെക്കപ്പെട്ടു. ഇത് വിട്ടുകിട്ടാനായി കാർഗോ കമ്പനി ഉടമകൾ ഡൽഹി ഹൈക്കോടതിയിൽ ഹരജി നൽകിയെങ്കിലും കേസിൽ തീർപ്പ് വൈകിയ സാഹചര്യത്തിലാണ് നികുതിയടച്ച് പാർസലുകൾ ഏറ്റെടുക്കാൻ 64 സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ഇന്ത്യൻ കൊറിയേഴ്സ് ആൻറ് കാർഗോ അസോസിയേഷൻ തീരുമാനിച്ചത്.
കോടതി തീരുമാനം വരുംവരെ കാത്തിരുന്നാൽ പാർസലുകൾ നശിക്കാൻ സാധ്യതയുള്ളതിനാലും വിമാനത്താവളത്തിൽ വൻതുക ചരക്ക് സൂക്ഷിപ്പ് വാടക നൽകേണ്ടിവരുന്നതിനാലുമാണ് നികുതിയടച്ച് ഏറ്റെടുത്തതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. കിലോഗ്രാമിന് ദിവസം മൂന്നു രൂപയാണ് ചരക്ക് സൂക്ഷിപ്പിന് നൽകേണ്ടത്.ഇതിന് കഴിഞ്ഞ 12ാം തീയതി വരെ ഇളവ് നൽകിയിരുന്നു.
അതേസമയം പ്രധാനമായും സാധാരണക്കാർ ആഘോഷ സമയങ്ങളിലും മറ്റും വീട്ടിലേക്ക് ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും മറ്റു സമ്മാനങ്ങളും അയക്കാൻ ആശ്രയിച്ചിരുന്ന ഡോർ ടു ഡോർ കാർഗോ സംവിധാനത്തെ തന്നെ തകർക്കുന്ന പുതിയ നികുതി നിർദേശത്തിനെതിരെ നിയമ പേരാട്ടം അസോസിയേഷൻ തുടരും.
വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള അസോസിയേഷൻ പ്രതിനിധികൾ ഡൽഹിയിലെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇവർ കേന്ദ്ര മന്ത്രിമാരെയും കേരളത്തിൽ നിന്നുള്ള എം.പിമാരെയു കാണും. സുപ്രീം കോടതിയെ സമീപിക്കുന്നതിെൻറ ഭാഗമായി അഭിഭാഷകരുമായും ചർച്ച നടത്തും.
നികുതിയടച്ച് കാർഗോ അയക്കാം
ദുബൈ: കേന്ദ്ര സർക്കാർ വൻ നികുതി ചുമത്തിയതിനെ തുടർന്ന് പാർസലുകൾ ഏറ്റെടുക്കുന്നത് നിർത്തിവെച്ചത് കാർഗോ കമ്പനികൾ പുനരാംരംഭിച്ചു. കിലോഗ്രാമിന് യു.എ.ഇയിൽ 11 ദിർഹവും മറ്റു ഗൾഫ് രാജ്യങ്ങളിൽ സമാനമായ തുകയുമാണ് മുമ്പത്തെപോലെ കൊറിയർ നിരക്കായി ഇൗടാക്കുന്നതെങ്കിലും 41 ശതമാനം നികുതികൂടി അടക്കേണ്ടിവരുമെന്ന് ഉപഭോക്താവിനെ അറിയിച്ചശേഷമാണ് പാർസലുകൾ ഏറ്റെടുക്കുന്നത്.
വീടുകളിലെത്തിക്കുേമ്പാൾ നികുതിയടച്ച കസ്റ്റംസ് രശീതി ഉപഭോക്താവിന് നൽകും. അതിന് മുമ്പ് ബന്ധപ്പെട്ട കസ്റ്റംസ് കേന്ദ്രങ്ങളിൽ അടച്ച നികുതി എത്രയാണെന്ന് ഉപഭോക്താക്കളെ ഫോണിൽ അറിയിക്കുമെന്നും ഇന്ത്യൻ കൊറിയേഴ്സ് ആൻറ് കാർഗോ അസോസിയേഷൻ വക്താക്കൾ അറിയിച്ചു. ഇൗ തുക കാർഗോ അയച്ച രാജ്യത്തോ സ്വീകരിക്കുന്ന ഇടത്തോ അടക്കാൻ സൗകര്യമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.