ഫുജൈറ: ഫുജൈറ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്ന കേന്ദ്രങ്ങളാണ് ഇവിടുത്തെ കോട്ടകള്‍, ഗോപുരങ്ങള്‍, ബിദിയയിലെ പുരാതന പള്ളി എന്നിവ. ഫുജൈറ, ബിത്ന, സിക്കംക്കം, ഔഹല, എന്നീ സ്ഥലങ്ങളിലാണ് ഇവിടത്തെ പ്രധാന കോട്ടകള്‍ സ്ഥിതി ചെയ്യുന്നത്. ഏകദേശം 250 വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള ഈ കോട്ടകള്‍ അന്നത്തെ നാട്ടു പ്രമാണിമാരുടെ താമസ കേന്ദ്രങ്ങളും കടല്‍ മാര്‍ഗ്ഗവും മറ്റും കടന്നുവരുന്ന ശത്രുക്കളെ നിരീക്ഷിക്കുവാനും പ്രതിരോധിക്കുവാനുമുള്ള താവളങ്ങളുമായിരുന്നു. കല്ല്, ചരല്‍, കളിമണ്ണ്‍ , പുല്ല്, ഈന്തപ്പന ഓല, ജിപ്സം എന്നിവ ഉപയോഗിച്ചാണ് ഇത്തരം കോട്ടകള്‍ നിർമിച്ചിട്ടുള്ളത്. ഈ പൈതൃകത്തിെൻറ സംരക്ഷണത്തിനും നവീകരണത്തിനും ഫുജൈറ പുരാവസ്തു പൈതൃക വകുപ്പ് വലിയ പ്രാധാന്യമാണ് നല്‍കി വരുന്നത്.
ഫുജൈറ കോട്ട, ബിദിയ പള്ളി എന്നീ സ്ഥലങ്ങള്‍ സഞ്ചാരികള്‍ സന്ദര്‍ശിക്കാറുണ്ടെങ്കിലും അല്‍ഹൈല്‍ കോട്ട അധിക പേരുടെയും ശ്രദ്ധയില്‍ പെടാറില്ല. ഫുജൈറയില്‍ നിന്ന് പതിമൂന്നു കിലോമീറ്റര്‍ അകലെ തെക്ക് പടിഞ്ഞാറു മാറി അല്‍ ഹൈല്‍ ഗ്രാമത്തിലാണ് കോട്ട സ്ഥിതി ചെയ്യുന്നത്. താഴ്വര നിരത്തില്‍ നിന്ന് ഏകദേശം നാല്‍പതു മീറ്റര്‍ ഉയരത്തില്‍ നിലകൊള്ളുന്ന ഈ കോട്ട 1830 ല്‍ നിർമിക്കപെട്ടതാണ്. ഗ്രാമത്തിെൻറ നാലു ഭാഗത്തേക്കും വീക്ഷിക്കാവുന്ന രീതിയില്‍ രണ്ടു നിലയോടു കൂടിയ ഈ കോട്ടക്ക് വളരെ തന്ത്ര പരമായ സ്ഥാനമാണ് ഉണ്ടായിരുന്നത്. ഇതിനോടു ചേര്‍ന്ന് ശൈഖ് അബ്ദുല്ല ബിന്‍ ഹംദാന്‍ അല്‍ശര്‍ഖി പണി കഴിപ്പിച്ച കിടപ്പു മുറി, അടുക്കള, സ്റ്റോർ റൂം, നമസ്ക്കാര മുറി എന്നിവയോടു കൂടിയ ഒരു വലിയ വീടും പഴയ പ്രൌഡിയോടു തന്നെ തലയുയര്‍ത്തി നില്‍ക്കുന്നു. തൊട്ടടുത്ത് ഗ്രാമ വാസികള്‍ക്ക് വന്ന് പ്രാര്‍ഥിക്കാന്‍ ഒരു പള്ളിയും ഉണ്ട്. വന്‍ മലകളാലും, താഴ്‌വരകളാലും ഈന്തപ്പന തോട്ടങ്ങളാലും ചുറ്റപെട്ടു നില്‍ക്കുന്ന അല്‍ഹൈല്‍ കോട്ട സന്ദര്‍ശകര്‍ക്ക് ഒരു വേറിട്ട അനുഭവമാണ് നൽകുക.
ദുബൈയില്‍ നിന്ന് വരുന്നവര്‍ ഫുജൈറ സിറ്റി സെൻററിനു തൊട്ടുമുമ്പുള്ള സിഗനലില്‍ നിന്ന് വലത്തോട്ടുള്ള റോഡിലൂടെയാണ് പോകേണ്ടത്. ഇവിടെ നിന്ന് പത്തു കിലോമീറ്റര്‍ ദൂരമാണ് കോട്ടയിലേക്ക്.ഏകദേശം അഞ്ചു കിലോമീറ്റര്‍ ദൂരം കഴിഞ്ഞാല്‍ പിന്നീടുള്ള യാത്ര ഒരു നാട്ടിന്‍ പ്രദേശത്തു കൂടിയാണ്. റോഡിനോടു ചേര്‍ന്നുള്ള വീടുകളും പെട്ടികടയെന്നു തോന്നിക്കുന്ന ഗ്രോസറിയും കടന്നുള്ള യാത്ര കുറച്ചു സമയത്തേക്ക് നമ്മെ ഒരു ഗ്രാമത്തിലേക്ക് കൊണ്ടുപോകും. പിന്നീട് കുറച്ചു ദൂരം കൂടി മുന്നോട്ടു പോയാല്‍ ഇടതു ഭാഗത്ത് കൂറ്റന്‍ മലകളും വലതു ഭാഗത്ത് കുറ്റിച്ചെടികളും തോട്ടങ്ങളും പിന്നെ നാട്ടിലേതു പോലത്തെ ഇലക്ട്രിക് പോസ്റ്റുകളും വളവും തിരിവും കയറ്റവുമായി ഒറ്റവരി പാത, ചെന്നെത്തുന്നത് ഒരു ഡാമിലേക്ക്. ചെറിയ തോതില്‍ വെള്ളമുള്ള ഡാമിെൻറ മുകളില്‍ നിന്നുള്ള കാഴ്ച ഒന്നുവേറെ തന്നെയാണ്. ഇവിടെ നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരം കൂടിയുണ്ട് കോട്ടയിലേക്ക്. ഡാമില്‍ നിന്നിറങ്ങി മുന്നോട്ടു പോകുമ്പോള്‍ മലയുടെ ഓരത്തുകൂടി ചെറിയ കയറ്റതോടു കൂടിയ റോഡ്. ഇവിടെ നിന്ന് താഴെക്കുള്ള കൃഷി തോട്ടങ്ങളിലെക്കും ഈന്തപ്പന തോട്ടങ്ങളിലെക്കുമുള്ള കാഴ്ച ക്യാമറകളില്‍ എത്ര പകര്‍ത്തിയാലും മതിവരില്ല. ഇവിടെ നിന്ന് അര കിലോമീറ്റര്‍ ദൂരം കൂടി കഴിഞ്ഞാല്‍ അല്‍ ഹൈല്‍ കോട്ടയിലെത്തും. കോട്ട കാത്തു സൂക്ഷിപ്പുകാരായ ബംഗാള്‍ സ്വദേശികള്‍ കോട്ടയെ കുറിച്ചും അതിന്‍റെ ചരിത്രത്തെ കുറിച്ചും വിശദീകരിച്ചു തരും.
തെരുവു വിളക്കില്ലാത്തതും വീതി കുറഞ്ഞുതുമായ റോഡായതിനാല്‍ അസ്തമനത്തോട് കൂടി തിരിച്ചു പോരാവുന്ന രീതിയില്‍ യാത്ര ക്രമീകരിക്കുന്നത് നന്നായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.