അബൂദബി: മനുഷ്യക്കടത്ത് കേസുകള്‍ വേഗത്തില്‍ കൈകാര്യം ചെയ്യാന്‍ അബൂദബിയില്‍ പ്രത്യേക കോടതി സ്ഥാപിച്ചു. യു.എ.ഇ. ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അബൂദബി ജുഡീഷ്യല്‍ ഡിപാർട്മെന്റ് (എ.ഡി.ജെ.ഡി.) ചെയര്‍മാന്‍ കൂടിയായ അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം 2026ലെ 40-ാം നമ്പര്‍ പ്രമേയത്തിലൂടെയാണ് പുതിയ കോടതി രൂപീകരിച്ചത്.
അബൂദബിയിലെ എല്ലാ മനുഷ്യക്കടത്ത് കേസുകളും ഈ പ്രത്യേക കോടതിയുടെ പരിധിയില്‍ വരും. നിലവില്‍ പരിഗണനയിലുള്ള കേസുകളും പുതിയ കോടതിയിലേക്ക് മാറ്റും. എന്നാല്‍, വിധി പറയുന്നതിന് തൊട്ടുമുമ്പുള്ള അന്തിമ ഘട്ടത്തിലെത്തിയ കേസുകളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കേസ് അന്വേഷണം, പബ്ലിക് പ്രോസിക്യൂഷന്‍ നടപടികള്‍, ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയിലെയും അപ്പീല്‍ കോടതിയിലെയും വാദം കേള്‍ക്കല്‍ എന്നിവയുള്‍പ്പെടെയുള്ള നിയമപരമായ എല്ലാ പ്രക്രിയകളും ഒരൊറ്റ സംവിധാനത്തിന് കീഴില്‍ കൊണ്ടുവരുന്നതാണ് പുതിയ പരിഷ്‌കാരം. ഇത് കേസ് നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കാനും വിചാരണ വേഗത്തിലാക്കാനും സഹായിക്കും.
അബൂദബിയിലെ പ്രത്യേക ജുഡീഷ്യറി സംവിധാനം ശക്തമാക്കുക, ഇരകള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കുക, മനുഷ്യത്വപരമായ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്നിവ ലക്ഷ്യമിട്ടാണ് നടപടി. ഉത്തരവ് നടപ്പാക്കുന്നതിനും കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനുമുള്ള തീരുമാനങ്ങള്‍ ജുഡീഷ്യല്‍ ഡിപാര്‍ട്ട്‌മെന്റ് അണ്ടര്‍ സെക്രട്ടറി പുറപ്പെടുവിക്കും.
മനുഷ്യക്കടത്തിനെതിരെ രാജ്യം നടത്തിവരുന്ന ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണിത്. ഇരകള്‍ക്ക് വിദ്യാഭ്യാസ സഹായം ഉറപ്പാക്കുക, സുരക്ഷിതമായി സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള സൗകര്യമൊരുക്കുക തുടങ്ങിയ നിയമഭേദഗതികള്‍ യു.എ.ഇ മന്ത്രിസഭ നേരത്തെ അംഗീകരിച്ചിരുന്നു. ചുരുങ്ങിയത് അഞ്ചുവര്‍ഷം തടവും ഒരു ലക്ഷം ദിര്‍ഹം പിഴയും ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷകളാണ് നിയമലംഘകര്‍ക്ക് ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.