അബൂദബി: മേഖലയിലെ അസാധാരണ സാഹചര്യങ്ങൾക്കുശേഷം യു.എ.ഇയിലെ വിമാന ഗതാഗതം പതുക്കെ സാധാരണ നിലയിലേക്ക് മടങ്ങിവരുന്നതായി യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി.സി.എ.എ) അറിയിച്ചു. യാത്രക്കാരുടെ സുരക്ഷക്കൊപ്പം വിമാന സർവിസുകളുടെ തുടർച്ചയും ഉറപ്പാക്കാൻ പ്രത്യേക പ്രവർത്തന പദ്ധതികളും നിയന്ത്രണ നടപടികളും നടപ്പാക്കിയതായി അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി.
യു.എ.ഇ നേതൃത്വത്തിന്റെ നിർദേശപ്രകാരം ജനങ്ങളുടെ സുരക്ഷക്ക് മുൻഗണന നൽകിക്കൊണ്ട് ഉത്തരവാദിത്തപരമായ സമീപനത്തിലൂടെയാണ് ഈ സാഹചര്യം കൈകാര്യം ചെയ്തതെന്ന് സാമ്പത്തിക, ടൂറിസം മന്ത്രിയും ജി.സി.എ.എ ചെയർമാനുമായ അബ്ദുല്ല ബിൻ തൂഖ് അൽ മർറി പറഞ്ഞു. യാത്രക്കാരും പൈലറ്റുമാരും വിമാന ജീവനക്കാരും ഉൾപ്പെടെ വ്യോമയാന മേഖലയിലെ എല്ലാവരുടെയും സുരക്ഷയാണ് പ്രധാന പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലയിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് അംഗീകൃത അടിയന്തര റൂട്ടുകൾ വഴി പരിമിതമായ വിമാന സർവിസുകൾ നടത്തിയാണ് യാത്ര തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മാർച്ച് 1 മുതൽ 12 വരെ യു.എ.ഇയിലെ വിമാനത്താവളങ്ങളിലൂടെ ഏകദേശം 14 ലക്ഷം യാത്രക്കാർക്ക് സേവനം നൽകിയതായി ജി.സി.എ.എ അറിയിച്ചു. ഇതോടെ വ്യത്യസ്ത സാഹചര്യങ്ങളിലും യാത്രക്കാരുടെ ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കാൻ യു.എ.ഇയുടെ വ്യോമയാന സംവിധാനത്തിന് കഴിയുന്നുവെന്നാണ് വ്യക്തമാകുന്നത്. ഈ കാലയളവിൽ യു.എ.ഇ വ്യോമമേഖലയിൽ 7,839 വിമാന ഗതാഗതങ്ങൾ രേഖപ്പെടുത്തിയതായി ജി.സി.എ.എ ഡയറക്ടർ ജനറൽ സൈഫ് മുഹമ്മദ് അൽ സുവൈദി പറഞ്ഞു. പ്രവർത്തന പുരോഗതി അനുസരിച്ച് വിമാന സർവിസുകൾ ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കുന്ന പ്രവർത്തന പദ്ധതിയാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എ.ഇ ദേശീയ എയർലൈൻസുകൾ അവരുടെ സർവിസുകളുടെ വലിയൊരു ഭാഗം പുനരാരംഭിച്ചിട്ടുണ്ടെന്നും നിലവിൽ പ്രവർത്തനം മുൻകാല പ്രവർത്തന നിലയുടെ 44.6 ശതമാനം വരെ എത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ കാലയളവിൽ യാത്രക്കാരുടെ സഹകരണത്തിനും അധികൃതരുടെ നിർദേശങ്ങൾ പാലിച്ചതിനും ജി.സി.എ.എ നന്ദി അറിയിച്ചു. യാത്രക്കാർ വിമാനത്താവളങ്ങളിലേക്ക് പോകുന്നതിന് മുമ്പ് എയർലൈൻസുകളുടെ ഏറ്റവും പുതിയ അറിയിപ്പുകൾ പരിശോധിച്ച് വിമാനത്തിന്റെ സമയവും നിലയും ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.