ദുബൈ: പ്രവാസി യാത്രക്കാർക്ക് വീണ്ടും ഇരുട്ടടിയുമായി എയർ ഇന്ത്യ എക്സ്പ്രസ്. രക്ഷിതാക്കൾ അനുഗമിക്കാതെ യാത്ര ചെയ്യുന്ന കുട്ടികൾക്ക് ഈടാക്കിയിരുന്ന സർവിസ് ചാർജ് ഇരട്ടിയാക്കി. 5,000 രൂപയിൽനിന്ന് ഒറ്റയടിക്ക് 10,000 രൂപയാക്കിയാണ് വർധിപ്പിച്ചത്. കുട്ടികളുടെ വിമാന ടിക്കറ്റ് നിരക്കിന് പുറമെയാണ് സർവിസ് ചാർജെന്ന പേരിൽ വൻ തുക പിഴിയുന്നത്. ദുബൈ വിമാനത്താവളത്തിൽനിന്ന് യാത്ര ചെയ്യുന്ന പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് 2018 മുതലാണ് സർവിസ് ചാർജ് നടപ്പിലാക്കിയത്.
എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം യു.എ.ഇയിൽ അഞ്ചിനും 18നും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് രക്ഷിതാക്കൾ അനുഗമിക്കേണ്ട വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മറ്റ് ഗൾഫ് രാജ്യങ്ങളിൽനിന്ന് അഞ്ചിനും 16നും ഇടയിൽ പ്രായമുള്ളവരാണ്. അതേസമയം രണ്ട് മാസം മുമ്പുതന്നെ, പ്രായപൂർത്തിയാവാത്ത കുട്ടികൾക്കുള്ള സർവിസ് ചാർജ് പരിഷ്കരിച്ചിരുന്നതായി എയർ ഇന്ത്യൻ എക്സ്പ്രസ് കാൾസെന്റർ ഏജന്റ് പറഞ്ഞു.
എയർ ഇന്ത്യ എക്സ്പ്രസിന്റെ തീരുമാനം യു.എ.ഇയിലെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് വൻ തിരിച്ചടിയാണ്. മിക്ക രക്ഷിതാക്കൾക്കും അവധി ലഭിക്കാത്തതിനാൽ കുട്ടികളെ തനിച്ചാണ് നാട്ടിലേക്ക് അയച്ചിരുന്നത്.
ഇവരെ തിരികെ എത്തിക്കാനായി ഉയർന്ന ടിക്കറ്റ് നിരക്ക് കൂടാതെ സർവിസ് ചാർജിനത്തിലും വൻ തുക ചെലവഴിക്കേണ്ടി വന്നതായി ദുബൈ താമസക്കാരിയായ ആലുവ സ്വദേശിനി ദിൽഷാനി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മകൾ നാട്ടിൽനിന്ന് ദുബൈയിലെത്തിയത്. വിമാന ടിക്കറ്റിന് കൊള്ളനിരക്കിൽ പൊറുതിമുട്ടിയ പ്രവാസികളെ വീണ്ടും പിഴിയുന്ന വിമാന കമ്പനികളുടെ നിലപാടിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.