ഗിന്നസ് വേൾഡ് റെക്കോർഡ്
സർട്ടിഫിക്കറ്റുമായി
ആദിത്യ മനോജ് ദാസ്
ദുബൈ: അപാരമായ ഓർമശക്തിയാൽ അതിശയിപ്പിക്കുകയാണ് ആദിത്യ മനോജ് ദാസ് എന്ന പതിനൊന്നുകാരൻ. തന്‍റെ പ്രായത്തിലുള്ള കുട്ടികൾ മിക്കവരും ഒഴിവുവേളകൾ ഗെയിമുകളിലും വീഡിയോകൾ കാണുന്നതിനും ചിലവഴിക്കുമ്പോൾ ആദിത്യ ദിവസം രണ്ട് മണിക്കൂറോളം നീക്കിവെക്കുന്നത് സ്പെല്ലിങ് ഡ്രില്ലുകൾ, പസിലുകൾ, വേർഡ് ചലഞ്ചുകൾ എന്നിവയിലൂടെ ഓർമശക്തി വർധിപ്പിക്കാനാണ്. ഈ കഠിനാധ്വാനത്തിന് ഒടുവിൽ പ്രതിഫലമായിക്കിട്ടിയത് ഗിന്നസ് വേൾഡ് റെക്കോർഡ്.
അജ്മാനിലെ വുഡ്‌ലം പാർക്ക് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ ആദിത്യ, 2026 ജനുവരി 20ന് ഷാർജയിൽ നടന്ന മത്സരത്തിലാണ് ഈ നേട്ടം കൈവരിച്ചത്. ക്രമം തെറ്റിച്ചു നൽകിയിരുന്ന 10 പുസ്തകങ്ങളുടെ പേരുകൾ വെറും 10.40 സെക്കൻഡിനുള്ളിൽ കൃത്യമായ അക്ഷരമാലാക്രമത്തിൽ ക്രമീകരിച്ചാണ് റെക്കോർഡ് സ്വന്തമാക്കിയത്. ഷാർജയിൽ താമസിക്കുന്ന ആദിത്യൻ തനിക്ക് ചുറ്റുമുള്ള മറ്റ് കുട്ടികളേക്കാൾ വേഗത്തിൽ വാക്കുകളും അവയുടെ സ്പെല്ലിങ്ങുകളും ഓർത്തുവെക്കാൻ കഴിയുമെന്ന് വളരെ ചെറിയ പ്രായത്തിൽ തന്നെ തിരിച്ചറിഞ്ഞിരുന്നു. ആറു വയസ്സായപ്പോഴേക്കും തന്റെ ആദ്യത്തെ ആറ് ലോക റെക്കോർഡുകൾ സ്വന്തമാക്കി കഴിഞ്ഞിരുന്നു.
ഇന്ന്, വിവിധ അന്താരാഷ്ട്ര റെക്കോർഡ് സംഘടനകളുടെ 15ലേറെ അംഗീകാരങ്ങളും നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളും ഈ കൊച്ചു മിടുക്കന്റെ പേരിലുണ്ട്.
തൃശൂർ സ്വദേശികളായ മനോജ് ദാസിന്‍റെയും ദിവ്യയുടെയും രണ്ടു മക്കളിൽ ഇളയവനാണ് ആദിത്യ. മാതാപിതാക്കൾക്കൊപ്പം അധ്യാപകരും നിറഞ്ഞ പിന്തുണയുമായി ആദിത്യക്ക് പിന്നിലുണ്ട്. ‘സ്കൂൾ വിട്ട് എത്തിയാൽ ഞാൻ ദിവസവും മെമ്മറി വ്യായാമങ്ങൾ, സ്പെല്ലിങ് ചലഞ്ചുകൾ, ഏകാഗ്രത വർധിപ്പിക്കുന്നതിനുള്ള പരിശീലനങ്ങൾ എന്നിവ ചെയ്യാറുണ്ട്. പുസ്തക വായന എന്റെ ഏറ്റവും വലിയ വിനോദങ്ങളിലൊന്നാണ്. ഗിന്നസ് റെക്കോർഡ് ശ്രമത്തിന് തൊട്ടുമുമ്പ് ചെറിയൊരു പരിഭ്രമം ഉണ്ടായിരുന്നെങ്കിലും, മത്സരത്തിലുടനീളം പൂർണ ശ്രദ്ധ നിലനിർത്താൻ കഴിഞ്ഞതായി ഈ മിടുക്കൻ പറയുന്നു.
‘യു.എ.ഇ പൊലീസിൽ ഉയർന്ന ഉദ്യോഗസ്ഥനാകണമെന്നാണ് എന്റെ ആഗ്രഹം. യു.എ.ഇയിൽ ജീവിക്കാൻ കഴിയുന്നതിൽ ഏറെ അഭിമാനമുണ്ട്’ -റെക്കോർഡുകൾക്കും അവാർഡുകൾക്കുമപ്പുറം, മനസ്സിലുള്ള ആഗ്രഹം ആദിത്യ പങ്കുവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.