ആബൂൻ മാർ ബസേലിയോസ് ജോസഫ് കത്തോലിക്ക ബാവ യു.എ.ഇ സന്ദർശനവുമായി ബന്ധപ്പെട്ട ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ വിശദീകരിക്കുന്നു
ദുബൈ: മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ യു.എ.ഇ മെത്രോപൊലീത്തയും ശ്രേഷ്ഠ കത്തോലിക്കയുമായ ആബൂൻ മാർ ബസേലിയോസ് ജോസഫ് കത്തോലിക്ക ബാവ നവംബർ 26 മുതൽ ഡിസംബർ ഒമ്പതുവരെ യു.എ.ഇ മേഖലയിലെ വിവിധ ദേവാലയങ്ങൾ സന്ദർശിക്കും. പരിപാടിയുടെ ഭാഗമായി ഈ മാസം 30ന് ദുബൈ അൽ നസർ ലെഷർ ലാൻഡിൽ യാക്കോബായ സുറിയാനി സഭയുടെ യു.എ.ഇ മേഖല മഹാസംഗമം ‘ജെൻസോ 2025’ എന്ന പേരിലും ശ്രേഷ്ഠഭാവക്ക് സ്വീകരണവും നൽകും. രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ പ്രമുഖ വ്യവസായി എം.എ.യൂസുഫലി മുഖ്യാതിഥിയാകും.
നവംബർ 26ന് കത്തോലിക്ക ബാവ അബൂദബി സായിദ് വിമാനത്താവളത്തിൽ എത്തും. നവംബർ 30ന് രാവിലെ 7.30ന് മാർ ഇഗ്നേഷ്യസ് സിറിയൻ ഓത്തഡോക്സ് കത്തീഡ്രലിൽ വിശുദ്ധ കുർബാന, 10ന് അൽ നസർ ലെയ്ഷർലാൻഡിൽ ജെൻസോ ഉദ്ഘാടനവും കത്തോലിക്ക ബാവക്ക് സ്വീകരണവും നടക്കും.
ഡിസംബർ രണ്ടിന് വൈകീട്ട് ഏഴിന് ഫുജൈറ സെന്റ് പീറ്റേഴ്സ് ചർച്ചിൽ സായാഹ്ന പ്രാർഥന, മൂന്നിന് വൈകീട്ട് ഏഴിന് റാസൽഖൈമ സെന്റ് ഗ്രിഗോറിയോസ് ജേക്കബൈറ്റ് സിറിയൻ ഓർത്തഡോക്സ് ചർച്ചിൽ സായാഹ്ന പ്രാർഥന, അഞ്ചിന് വൈകീട്ട് ഏഴിന് അബൂദബി സെന്റ് സ്റ്റീഫൻസ് ചർച്ചിൽ വിശുദ്ധ കുർബാന, ആറിന് വൈകീട്ട് 7.30ന് ഷാർജ സെന്റ് മേരീസ് ജേക്കബൈറ്റ് സിറിയൻ പാത്രിയാർക്കൽ കത്തീഡ്രലിൽ സായാഹ്ന പ്രാർഥന, ഏഴിന് രാവിലെ എട്ടിന് ഷാർജ സെന്റ് മേരീസ് കത്തീഡ്രലിൽ വിശുദ്ധ ഖുർബാന, അന്നുതന്നെ വൈകീട്ട് 7.30ന് അൽ ഐൻ സെന്റ് ജോർജ് ജേക്കബൈറ്റ് സിറിയൻ സിംഹാസന കത്തീഡ്രലിൽ വിശുദ്ധ ഖുർബാനയും നടക്കും. ഒമ്പതിന് ഉച്ചക്ക് 12.15ന് അബൂദബി സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കത്തോലിക്ക ബാവ യാത്ര തിരിക്കും. പാത്രിയാർക്കൽ വികാരിയും യു.എ.ഇ സോണൽ പ്രസിഡന്റുമായ കുറിയാക്കോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, വൈസ് പ്രസിഡന്റ് റവ. ഫാ. ബിനു അമ്പാട്ട്, ക്ലർജി പ്രസന്റേറ്റിവ് റവ. ഫാ. സിബി ബേബി, ലെയ്റ്റി സെക്രട്ടറി സന്ദീപ് ജോർജ്, ട്രസ്റ്റി എൽദോ പി. ജോർജ്, ജെൻസോ ജനറൽ കൺവീനർ സ്റ്റേസി സാമുവൽ, സഭാ മാനേജിങ് കമ്മിറ്റി അംഗം സാരിൻ ഷെരാൻ, സഭാ മാനേജിങ് കമ്മിറ്റി അംഗം സണ്ണി എം. ജോൺ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.