ദുബൈ: സഹിഷ്ണുതയുടെയും സമഭാവനയുടെയും മഹാകേന്ദ്രമായ യു.എ.ഇയുടെ സമ്പൂർണ ആശിർവാദത്തോടെ അബൂദബിയിൽ ഉയരുന്ന ഹിന്ദു ക്ഷേത്ര^സാംസ്കാരിക സമുച്ചയത്തിെൻറ രൂപകൽപന ചുമതല സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റഗ്ലാൻ സ്ക്വയിർ ആൻറ് പാർട്ണേഴ്സ് (ആർ.എസ്.പി) നിർവഹിക്കും. ഇതു സംബന്ധിച്ച ധാരണാ പത്രം ഇന്ത്യൻ അംബാസഡർ നവ്ദീപ് സിങ് സുരി, സിംഗപ്പൂർ അംബാസഡർ സാമുവൽ താൻ ചി സേ എന്നിവരുടെ സാന്നിധ്യത്തിൽ ദുബൈയിൽ ഒപ്പുവെച്ചു. ഇന്ത്യയും ഇവിടുത്തെ ഇന്ത്യൻ ജനതയും നമ്മുടെ ഉൾക്കൊള്ളലിെൻറയും ഒന്നിച്ചുള്ള പുരോഗതിയുടെയും മൂല്യങ്ങൾ പങ്കുവെക്കുന്ന മഹദ്രാജ്യമായി യു.എ.ഇയെ തിരിച്ചറിയുകയാണെന്ന് അംബാസഡർ സുരി അഭിപ്രായപ്പെട്ടു.
ഇന്ത്യക്കാരുടെ സംഭാവന ഇല്ലായിരുന്നുവെങ്കിൽ സിംഗപ്പൂർ ഇന്നു കാണുന്ന നിലയിൽ എത്തില്ലായിരുന്നുവെന്ന് അംബാസഡർ സാമുവൽ താൻ ചി സേ പറഞ്ഞു. വിവിധ രാഷ്ട്രങ്ങൾക്കും സംസ്കാരങ്ങൾക്കും ഒന്നുചേർന്ന് പ്രവർത്തിക്കാനാവും എന്നതിെൻറ ദൃഷ്ടാന്തമാണ് ഇൗ പദ്ധതി.
മന്ദിർ ലിമിറ്റഡ് ചെയർമാൻ ഡോ. ബി.ആർ. ഷെട്ടി, ആർ.എസ്.പി ആർക്കിടെക്റ്റ്സ് ഗ്ലോബൽ എം.ഡി ലൈ ഹുആൻ പോ എന്നിവരാണ് കരാർ ഒപ്പിട്ടത്. സാധു ബ്രഹ്മവി ഹരിദാസ്, യോഗേഷ് മേത്ത, ജസ്ബീർ സിങ് സാഹ്നി തുടങ്ങിയവരും സംബന്ധിച്ചു.
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ സമ്മാനമായി അൽ റഹ്ബയിൽ അനുവദിച്ച ഭൂമിയിൽ മഹന്ദ് സ്വാമി മഹാരാജ് നേതൃത്വം നൽകുന്ന ബോചസൻവാസി ശ്രീ അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സൻസ്ഥ (ബി.എ.പി.എസ്)യുടെ നേതൃത്വത്തിലാണ് ക്ഷേത്ര കോംപ്ലക്സ് നിർമിക്കുന്നത്. ഇൗ വർഷം ആദ്യം പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രത്തിെൻറ പ്രതീകാത്മക ശിലാസ്ഥാപനം നിർവഹിച്ചിരുന്നു. തുടർന്ന് സന്യാസിമാരുടെ നേതൃത്വത്തിൽ ഭൂമിപൂജയും നടന്നു. അബൂദബി സർക്കാറിെൻറയും മന്ത്രാലയങ്ങളുടെയും അനുമതിയോടെ രൂപവത്കരിച്ച മന്ദിർ ലിമിറ്റഡ് എന്ന നോൺപ്രോഫിറ്റ് കമ്പനിയാണ് സാക്ഷാൽക്കാരം നിർവഹിക്കുക. രാജസ്ഥാനിൽ നിന്നുള്ള പിങ്ക് നിറത്തിലെ കല്ലുകളുപയോഗിച്ചാണ് അമ്പലത്തിെൻറ പുറം വശം നിർമിക്കുക. ഉൾഭാഗത്ത് വെളുത്ത ഇന്ത്യൻ മാർബിൾ കൊത്തുപണികൾ ചെയ്ത് ഉപയോഗിക്കും. ഇന്ത്യ, സിംഗപ്പൂർ, യു.എ.ഇ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരുൾക്കൊള്ളുന്ന സംഘമാണ് നിർമാണ നിർവഹണം നടത്തുക.
കുട്ടികളുടെ കളിസ്ഥലം, പ്രദർശന ഹാൾ, ആരാധനാ മുറികൾ, സസ്യാഹാരങ്ങൾ മാത്രം വിളമ്പുന്ന ഫുഡ്കോർട്ട് എന്നിവയും ക്ഷേത്ര കോംപ്ലക്സിലുണ്ടാവും. എക്സ്പോ2020യോടനുബന്ധിച്ച് പ്രധാന ഭാഗത്തിെൻറ ഉദ്ഘാടനവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.