അബൂദബി: ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന തങ്ങളുടെ ചരക്കുകപ്പലുകളിലൊന്നിന് നേരെ ശനിയാഴ്ച പുലർച്ചെ മിസൈലാക്രമണം നടന്നതായി അബൂദാബി നാഷനൽ ഓയിൽ കമ്പനി (അഡ്നോക്) സ്ഥിരീകരിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും കമ്പനി അറിയിച്ചു. മേഖലയിൽ സംഘർഷം ആരംഭിച്ചതിനുശേഷം ആക്രമിക്കപ്പെടുന്ന 16-ാമത്തെ കപ്പലാണിത്.
ആഗസ്റ്റ് ഏഴിന് അഡ്നോക് മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവന പ്രകാരം, യുദ്ധം തുടങ്ങിയത് മുതൽ നടന്ന ആക്രമണങ്ങളിൽ ഒരു ജീവനക്കാരൻ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ജൂലൈ 14ന് പുലർച്ചെ ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന 'അൽ ബാഹിയ', ‘മൊംബാസ ബി’ എന്നീ രണ്ട് ക്രൂഡോയിൽ ടാങ്കറുകൾക്ക് നേരെ ഉണ്ടായ ആക്രമണത്തിലാണ് ഒരു നാവികൻ കൊല്ലപ്പെട്ടത്.
തങ്ങളുടെ ജീവനക്കാർക്കും ആസ്തികൾക്കും നേരെ ഉണ്ടാകുന്ന അനാവശ്യ ആക്രമണങ്ങൾ കാര്യമായി ബാധിക്കുന്നുണ്ടെന്ന് അഡ്നോക് വെള്ളിയാഴ്ചയിലെ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിലും, ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ജീവനക്കാരെയും ആസ്തികളെയും പ്രവർത്തനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും അഡ്നോക് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.